ന്യൂഡൽഹി: സർവകലാശാലകളിൽ മഹാത്മഗാന്ധി സ്റ്റഡി ചെയർ ആരംഭിക്കാനുള്ള യു.ജി.സി. നിർദേശം രാജ്യത്തെ ഒരു സർവകലാശാലയും നടപ്പാക്കിയില്ലെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം. സർവകലാശാലകളുടെ അനാസ്ഥയിൽ രൂക്ഷവിമർശനമാണ് മന്ത്രാലയം ഉന്നയിച്ചത്. അക്കാദമിക് നിലവാരം വർധിപ്പിക്കാൻ നൊബേൽ സമ്മാനജേതാക്കളുടെയും, വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളുടെയും മറ്റ് വിശിഷ്ടവ്യക്തികളുടെയും പേരിൽ സ്റ്റഡി ചെയറുകൾ ആരംഭിക്കാൻ യു.ജി.സി. പദ്ധതി ആവിഷ്കരിച്ചിരുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു മഹാത്മാഗാന്ധി സ്റ്റഡി ചെയർ. ഗാന്ധിയൻ ആശയങ്ങളിൽ പ്രധാനപ്പെട്ട സമാധാനം, അഹിംസ, ദേശീയോദ്ഗ്രഥനം എന്നീ വിഭാഗങ്ങൾക്കും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനും മുൻതൂക്കം നൽകിയായിരുന്നു പാഠ്യപദ്ധതി ആവിഷ്കരിച്ചത്. പക്ഷേ, ഒരു സർവകലാശാലപോലും സ്റ്റഡിചെയർ ആരംഭിക്കുകയോ ഇത് സംബന്ധിച്ച തീരുമാനം യു.ജി.സി.യെ അറിയിക്കുകയോ ചെയ്തില്ലെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഗാന്ധിയൻ പഠനത്തിന് വിദ്യാർഥികൾക്കിടയിൽ സ്വീകാര്യത വർധിക്കുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഈ കണക്കുകൾ പുറത്തുവരുമ്പോഴാണ് സർവകലാശാലകളുടെ അനാസ്ഥ രാജ്യത്തിനു തന്നെ മാനക്കേടായിരിക്കുന്നത്. 2017-18-ലെ ഔദ്യോഗിക കണക്കനുസരിച്ച് ഗാന്ധിയൻ പഠനത്തിനായി ബിരുദതലത്തിൽ 419, ബിരുദാനന്തര ബിരുദത്തിനായി 796, എം.ഫിൽ 51, പിഎച്ച്.ഡി. 78 എന്നിങ്ങനെ വിദ്യാർഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ 17 ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2OYPk3g
via
IFTTT
No comments:
Post a Comment