ന്യൂഡൽഹി: ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയക്കെടുതിയിൽ നിന്ന് കരകയറിക്കൊണ്ടിരിക്കുന്ന കേരളത്തിന് സഹായങ്ങളുടെ പ്രവാഹം. കേന്ദ്ര സർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളുമാണ് കേരളത്തിന് സഹായ വാഗ്ദാനങ്ങൾ നൽകുന്നത്. കേന്ദ്ര സർക്കാർ നാളെ 50000 മെട്രിക്ക് ടൺ ഭക്ഷ്യ ധാന്യങ്ങൾ എത്തിക്കും. 100 മെട്രിക്ക് ടൺ പയറുവർഗങ്ങളും 22 ലക്ഷം കുടിവെള്ളവും ഉൾപ്പടെയാണിത്. 9300 കിലോലിറ്റർ മണ്ണെണ്ണയും 60 ടൺ മരുന്നും നൽകും. പുതപ്പുകളും കിടക്കവിരികളും അടങ്ങുന്ന പ്രത്യേക ട്രെയിനും എത്തുമെന്നും അറിയിച്ചിട്ടുണ്ട്. ചത്തീസ്ഗഢ് സർക്കാരിന്റെ സഹായമായ 2500 ടൺ അരിയുമായി റെയിൽവേയുടെ പ്രത്യേക തീവണ്ടി റായ്പൂരിൽ നിന്ന് പുറപ്പെട്ടു കഴിഞ്ഞു. 2100 കിലോമീറ്റർ സഞ്ചരിച്ച് ഈ തീവണ്ടി കഴക്കൂട്ടത്ത് എത്തിച്ചേരും. ഈ അരി കേരളത്തിൽ എത്തിക്കുന്നതിന് റെയിൽവേ യാതൊരു ചാർജും ഈടാക്കുന്നില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയം 60 ടൺ അവശ്യമരുന്നുകൾ നാളെ എത്തിക്കും. 14 ലക്ഷം ലിറ്റർ കുടിവെള്ളവുമായി ഒരു പ്രത്യേക തീവണ്ടി കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 8 ലക്ഷം ലിറ്റർ വെള്ളവുമായി നേവിയുടെ കപ്പലും കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്ര സർക്കാരിന്റെ വക 30 ടൺ ദുരിതാശ്വാസ വസ്തുക്കൾ പുറപ്പെട്ടിട്ടുണ്ട്. 5 ടൺ തിങ്കളാഴ്ച കൊടുത്തുവിടും. 6.5 ടൺ വസ്തുക്കൾ മഹാരാഷ്ട്ര നേരത്തെ എത്തിച്ചിരുന്നു. ഭക്ഷ്യ വസ്തുക്കൾ, ധാന്യങ്ങൾ, സാനിറ്ററി നാപ്കിൻസ്, മറ്റ് ആവശ്യ വസ്തുക്കൾ എന്നിവ ഉൾപ്പടെയാണ് ഇത്. ഉത്തർപ്രദേശ് പോലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ ഒരു ദിവസത്തെ ശമ്പളം കേരളത്തെ സഹായിക്കാൻ നൽകുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. യു.പി ഡി.ജി.പി ഒ.പി സിങാണ് ഇക്കാര്യം അറിയിച്ചത്. കേരളം നേരിടുന്നത് വൻ ദുരന്തമാണെന്നും എല്ലാരും തങ്ങളാൽ കഴിയുന്ന രീതിയിൽ കേരളത്തെ സഹായിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജസ്ഥാനിലെ ഐ.എ.എസ് ഉദ്യോഗസ്ഥരും കേരളത്തിനായി സഹായ വാഗ്ദാനം നൽകിയിട്ടുണ്ട്. കേന്ദ്ര ഭക്ഷ്യ, പൊതു വിതരണ മന്ത്രാലയം 50000 മെട്രിക്ക് ടൺ ഭക്ഷ്യ ധാന്യങ്ങൾ കേരളത്തിലേക്ക് എത്തിക്കും. ഉപഭോക്തൃ കാര്യ മന്ത്രാലയം 100 മെട്രിക്ക് ടൺ ധാന്യങ്ങളും എത്തിക്കും. വിദഗ്ദ പരിശീലനം ലഭിച്ച 244 സുരക്ഷാ സേനാംഗങ്ങളേയും 65 സുരക്ഷാ ബോട്ടുകളും അയച്ചാണ് ഒഡീഷ സർക്കാർ തങ്ങളുടെ നിലപാട് പ്രഖ്യാപിച്ചത്. നേരത്തെ 10 കോടി രൂപയും 500 മില്യൺ ടൺ പോളിത്തീൻ ഷീറ്റുകളും നൽകിയതിന് പുറമെയാണ് ഒഡീഷയുടെ സഹായം. തെലുങ്കാനയിൽ നിന്ന് ആരോഗ്യ മന്ത്രി നൈനി നരസിംഹയുടെ നേതൃത്വത്തിൽ നേരിട്ട് പ്രതിനിധികൾ എത്തി 25കോടിയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയിരുന്നു. സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹായങ്ങൾക്ക് പുറമെയാണിത്.തമിഴ്നാടും കർണാടകയും പശ്ചിമബംഗാളുമുൾപ്പടെയുള്ള സംസ്ഥാനങ്ങൾ നേരത്തെ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2BomIOa
via
IFTTT
No comments:
Post a Comment