ന്യൂഡൽഹി: അഞ്ച് വർഷത്തിനിടെ അടിച്ചുമാറ്റിയത് 500 കാറുകൾ. ഭൂരിഭാഗവും ആഡംബര കാറുകൾ തന്നെ. ശരാശരി ഒരു വർഷത്തിൽ നൂറ് കാറുകൾ എന്നല്ല, കൃത്യമായി ഓരോ വർഷവും 100 കാറുകൾ വീതം മോഷ് ടിക്കാനുള്ള പദ്ധതി തയ്യാറാക്കി അത് ടാർജറ്റാക്കി അത് കൈവരിച്ച് മോഷണം കലയാക്കിയ വൻ സംഘം പക്ഷേ ഒടുവിൽ പോലീസ് വലയിൽ പെട്ടു. സിനിമാക്കഥയായി തോന്നാം, അത്ര സസ്പെൻസും സാങ്കേതിക വിദ്യയുടെ സാന്നിധ്യവുമെല്ലാം നിറയുന്ന മോഷണ പരമ്പര ധൂം പോലെ ഒരു ആക്ഷൻ ത്രില്ലർ സിനിമയെ അനുസ്മരിപ്പിക്കും. മോഷ്ടിക്കുന്ന കാറുകൾ ആഡംബരമാകുമ്പോൾ മോഷണ രീതിയും മോഡേണാകേണ്ടതല്ലേ എന്നതുപോലെ കൃത്യം നടത്താൻ സംഘം വരുന്നത് കാറിലോ ബൈക്കിലോ ഒന്നുമല്ല. വിമാനത്തിൽ വരും കാര്യം നടത്തും വിമാനത്തിൽ തന്നെ മടങ്ങും. ഹൈദരബാദിൽ നിന്ന് ഡൽഹിയിൽ വിമാനമാർഗമെത്തി മോഷണം നടത്തിയാണ് ഇവർ മോഷണ പരമ്പര നടത്തിയത്. നാടകീയമായിട്ടാണ് കഴിഞ്ഞ വെള്ളിയാഴ്ച ഈ സംഘത്തിന്റെ നേതാവ് പോലീസിന്റെ വലയിൽ പെട്ടത്. വടക്കൻ ഡൽഹിയിലെ നന്ദ് നഗ്രി പ്രദേശത്ത് താമസിക്കുന്ന സഫറുദ്ദീൻ ആണ് അറസ്റ്റിലായത്. ഒരു വർഷത്തിനുള്ളിൽ ഡൽഹിയിൽ നിന്ന് 100 ആഡംബര കാറുകൾ മോഷ് ടിക്കുകയായിരുന്നു ലക്ഷ്യമെന്ന് ചോദ്യം ചെയ്യലിൽ സഫറുദീൻ പോലീസിനോട് വെളിപ്പെടുത്തി. ഇയാളെ കൂടാതെ മറ്റ് നാല് പേർ കൂടി അടങ്ങുന്നതായിരുന്നു ഈ സംഘം. ലാപ്ടോപ്, കാറിന്റെ സോഫ്റ്റ് വയർ ജിപിഎസ്, സെൻട്രലൈസ്ഡ് ലോക്കിങ് സിസ്റ്റം എന്നിവയിൽ ഇടപെടാൻ കഴിയുന്ന ഹൈടെക് ഉപകരണങ്ങൾ എന്നിവയുമായിട്ടാണ് ഇവരുടെ വരവ്. മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ച് മോഷണം നടത്തി ഇവർ ഹൈദരബാദിലേക്ക് വിമാനത്തിൽ തന്നെ മടങ്ങുകയും ചെയ്യുകയായിരുന്നു പതിവ്. കഴിഞ്ഞ ജൂൺ അഞ്ചിന് വിവേക് വിഹാറിൽ പോലീസിന് നേർക്ക് ഈ സംഘം വെടിയുതിർത്തിരുന്നു. പോലീസ് നടത്തിയ പ്രത്യാക്രമണത്തിൽ സംഘത്തിൽ ഉൾപ്പെട്ട നൂർ മൊഹമ്മദ് കൊല്ലപ്പെടുകയും രവി കുൽദീപ് എന്നയാൾ അറസ്റ്റിലാകുകയും ചെയ്തു. അടിച്ചുമാറ്റിയ വാഹനങ്ങൾ പഞ്ചാബ്, രാജസ്ഥാൻ, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇവർ മറിച്ചുവിറ്റത്. വെള്ളിയാഴ്ച ഗഗൻ സിനിമയ്ക്ക് സമീപത്ത് വച്ച് പോലീസ് ഒരു കാറിന് കൈകാണിച്ചു. എന്നാൽ കാർ നിർത്താതെ പോയി. 50 കിലോമീറ്റർ പിന്തുടർന്ന് പ്രഗതി മൈതാനത്ത് വച്ച് പോലീസ് സാഹസികമായി കാർ തടഞ്ഞ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്തപ്പോഴാണ് അമ്പരപ്പിക്കുന്ന കാർ മോഷണ സംഘത്തിലെ പ്രധാനിയായ സഫറുദ്ദീനാണ് പിടിയിലായതെന്ന് പോലീസ് ബോധ്യമായത്.
from mathrubhumi.latestnews.rssfeed https://ift.tt/2vYkOy2
via
IFTTT
No comments:
Post a Comment