മേലാറ്റൂർ: എടയാറ്റൂരിൽ അനുജന്റെ മകനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയുടെ ലക്ഷ്യം പണമെന്ന് പോലീസ്. സംശയമൊഴിവാക്കാൻ വ്യക്തമായ ആസൂത്രണമാണ് പ്രതി മുഹമ്മദ് ഇതിനായി നടത്തിയത്. സംഭവത്തിന് മൂന്നുദിവസം മുൻപ് മലപ്പുറത്ത് മുറിയെടുത്ത് പദ്ധതി ആസൂത്രണംചെയ്തു. കുട്ടിയെ തട്ടിക്കൊണ്ടുപോയി മുറിയിൽപൂട്ടിയശേഷം തനിക്ക് പരിചയമുള്ള ക്വട്ടേഷൻ സംഘമാണ് സംഭവത്തിനുപിന്നിലെന്നും രണ്ടുലക്ഷം രൂപയാണവർ മോചനദ്രവ്യം ആവശ്യപ്പെടുന്നതെന്നും പറഞ്ഞ് അനുജന്റെ കൈയിൽനിന്ന് പണം കൈക്കലാക്കാനായിരുന്നു പദ്ധതി. അതിനായി 13-ന് തിങ്കളാഴ്ച രാവിലെ പത്തേകാലോടെ മലപ്പുറത്തെ മുറിയിൽനിന്നാണ് പ്രതി ബൈക്കിൽ എടയാറ്റൂരിൽ എത്തിയത്. യൂണിഫോമിട്ട് സ്കൂളിലേക്ക് സൈക്കിളിൽ പോവുകയായിരുന്ന മുഹമ്മദ്ഷഹീനെ, സിനിമകാണാമെന്നും തന്റെ മക്കളുണ്ടെന്നും പറഞ്ഞ് ബൈക്കിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. പട്ടിക്കാട് വഴി പെരിന്തൽണ്ണ, വളാഞ്ചേരി, കോട്ടയ്ക്കൽ ഭാഗങ്ങളിലൂടെ കറങ്ങുകയും സിനിമകാണുകയും ഹോട്ടലിൽനിന്ന് ഉച്ചഭക്ഷണം കഴിക്കുകയും ചെയ്ത ശേഷം തിരൂരിലേക്ക് പോയി. തിരൂരിൽനിന്ന് പുതിയ ഷർട്ട് വാങ്ങിനൽകി കുട്ടിയുടെ യൂണിഫോം ഊരിമാറ്റി ബാഗിലിട്ടു. അപ്പോഴേക്കും സോഷ്യൽമീഡിയയിലൂടെ കുട്ടിയ കാണാനില്ലെന്ന വാർത്ത പ്രചരിച്ചതോടെ ഭയപ്പാടിലായ പ്രതി തിരിച്ചുവരുമ്പോൾ ഷഹീനെ രാത്രി പത്തുമണിയോടെ ആനക്കയം പാലത്തിനുമുകളിൽനിന്ന് ജീവനോടെ പുഴയിലേക്കറിയുകയായിരുന്നു. തന്റെ കൈവശമുണ്ടായിരുന്ന യൂണിഫോമും പുസ്തകങ്ങളും അടങ്ങിയ ഷഹീന്റെ ബാഗ് പുള്ളിലങ്ങാടി റോഡരികിൽ ഉപേക്ഷിക്കുകയും ചെയ്തു. തുടർന്ന് നാട്ടിലെത്തിയ പ്രതി കുട്ടിയെ കാണാനില്ലെന്ന സ്കൂൾ അധികൃതരുടെയും നാട്ടുകാരുടെയും പരാതിയുടെ ഭാഗമായി മാറുകയും കർമസമിതിയിലെല്ലാം സജീവമായി പങ്കെടുക്കുകയും ചെയ്തു. പിന്നീട് ഫോൺകോളുകളും സി.സി.ടി.വി.ദൃശ്യങ്ങളും അടിസ്ഥാനമാക്കി പോലീസ് അന്വേഷണം ഊർജിതമാക്കി. 12 മുതൽ 15 വരെയുള്ള 40,000 ത്തോളം ഫോൺകോളുകളും സംഭവംനടന്ന 70 കിലോമീറ്റർ ചുറ്റളവിലുള്ള 125-ഓളം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. ഇതിൽനിന്നും കുട്ടിയെ ബൈക്കിൽ ഇരുത്തിക്കൊണ്ടുപോകുന്ന ഒരാളുടെ ചിത്രം ലഭിച്ചു. ഇത് കുട്ടിയുടെ പിതാവായ സലീമിനെ കാണിക്കുകയും തന്റെ ജ്യേഷ്ഠനാണെന്ന് തിരിച്ചറിയുകയും ചെയ്തു. തുടർന്ന് തന്ത്രപൂർവ്വം സലീമിനെക്കൊണ്ട് മുഹമ്മദിനെ ഒറവംപുറത്തേക്ക് വിളിച്ചുവരുത്തി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഏറെ നേരം ചോദ്യംചെയ്തെങ്കിലും ഇയാൾ ഒന്നും സമ്മിച്ചില്ല. ഒടുവിൽ സി.സി.ടി.വി. ദൃശ്യങ്ങൾ സഹിതം കാണിച്ചുകൊടുത്തതോടെയാണ് പ്രതി കുറ്റം സമ്മതിച്ചതും നടന്നകാര്യങ്ങൾ പോലീസിനോട് വിശദീകരിക്കുകയും ചെയ്തത്. പ്രതിഷേധമാർച്ചിന്റെ മുൻനിരയിൽ പ്രതി മുഹമ്മദും മേലാറ്റൂർ: ആളുകൾക്ക് സംശയംതോന്നാതിരിക്കാൻ പ്രതിഷേധമാർച്ചിന്റെ മുൻനിരയിൽത്തന്നെ അയാളുംനിന്നു,യാതൊരു ഭാവഭേദവുമില്ലാതെ. മുഹമ്മദ് ഷഹീന്റെ തിരോധാനത്തിൽ അന്വേഷണം കാര്യക്ഷമമല്ലെന്നും കേസ് സി.ബി.ഐയ്ക്ക് വിടണമെന്നും ആവശ്യപ്പെട്ട് മേലാറ്റൂർ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിന്റെ മുൻ നിരയിലാണ് പ്രതിയായ മുഹമ്മദും ഉണ്ടായിരുന്നത്. കർമസമിതിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. കുട്ടിയെ കണ്ടെത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കമെന്നാവശ്യപ്പെട്ട് എം.എൽ.എ.യെ കാണാൻപോയ സംഘത്തോടൊപ്പവും മുഹമ്മദ് ഉണ്ടായിരുന്നു. കർമസമിതി രൂപവത്കരണത്തിലും അതിന്റെ പ്രവർത്തനങ്ങളിലുമെല്ലാം സജീവമായിത്തന്നെ മുഹമ്മദ് ഉണ്ടായിരുന്നു. സംഭവംനടന്ന് അഞ്ചാംദിവസമായ ശനിയാഴ്ച രാവിലെയാണ് 150 ഓളം വരുന്ന എടയാറ്റൂർനിവാസികൾ മേലാറ്റൂർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. മാർച്ചിൽ യാതൊരു ഭാവഭേദവുമില്ലാതെയാണ് മുഹമ്മദ് പങ്കെടുത്തത്. മുഹമ്മദ് കുട്ടിയുടെ പിതൃസഹോദരൻകൂടിയായതുകൊണ്ട് ആർക്കും സംശയമുണ്ടായില്ല. Content Highlights:edayattur kidnapping; accused prepared a well plan to kidnap mohammed shaheen
from mathrubhumi.latestnews.rssfeed https://ift.tt/2MvvnDL
via
IFTTT
No comments:
Post a Comment