തിരുവനന്തപുരം: മഴയെത്തുടർന്ന് പൊഴികളിലൂടെ ഒഴുകിയെത്തിയ മലിനജലവും മാലിന്യങ്ങളും കടലിൽ എട്ട് കിലോമീറ്ററോളം ദൂരത്തിൽ അടിഞ്ഞുകിടക്കുന്നു. 36 മീറ്റർ ആഴത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം അടിഞ്ഞുകിടപ്പുണ്ടെന്നും ഫ്രണ്ട്‌സ് ഓഫ് മറൈൻ ലൈഫ് പ്രവർത്തകർ നടത്തിയ പഠനത്തിൽ കണ്ടെത്തി. കൂടാതെ 700 ചതുരശ്രയടി തീരത്തുനിന്ന് 1173 പ്ലാസ്റ്റിക് കുപ്പികളും 874 മദ്യക്കുപ്പികളും 1538 ചെരിപ്പുകളും ഒരു ലോറി തെർമോക്കോളും പ്രവർത്തകർ നീക്കി.പെരുമാതുറമുതൽ വിഴിഞ്ഞംവരെയുള്ള ഭാഗത്താണ് കടലിൽ സർവേ നടത്തിയത്. പെരുമാതുറ, വേളി, പനത്തുറ പൊഴികൾ വഴിയാണ് ഈ ഭാഗത്ത് വെള്ളം കടലിലേക്കെത്തുന്നത്. ഇതിൽ വേളി പൊഴി കനത്തമഴയെത്തുടർന്നാണ് തുറന്നുവിട്ടത്. ഇവിടെനിന്ന് കടലിലേക്കെത്തിയ പ്ലാസ്റ്റിക്കിന്റെ ചെറിയൊരുഭാഗം തീരത്തേക്കു തിരിച്ചടിഞ്ഞതാണ് മറൈൻ ലൈഫ് പ്രവർത്തകർ നീക്കിയത്.വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന അടപ്പുള്ള പ്ലാസ്റ്റിക് കുപ്പികളും തുകൽ, പ്ലാസ്റ്റിക് ചെരിപ്പുകളും തെർമോക്കോൾ പാളികളുമാണ് കരയ്ക്കടിഞ്ഞത്. വെള്ളം കയറിയാൽ താഴ്ന്നുപോകുന്ന കുപ്പികളും പ്ലാസ്റ്റിക് കവറുകളുമടക്കം വൻ മാലിന്യമാണ് കടലിലടിഞ്ഞതെന്ന് സംഘടനാപ്രവർത്തകർ ചൂണ്ടിക്കാട്ടി.നഗരത്തിൽ നിന്നെത്തുന്ന മാലിന്യങ്ങളെല്ലാം വേളി പൊഴിവഴിയാണു കടലിലെത്തുന്നത്. ഈ ഭാഗത്താണ് കടലിൽ മാലിന്യം കൂടുതലായി ഉൾഭാഗത്തേക്കു കണ്ടെത്തിയതെന്ന് സംഘടനാപ്രവർത്തകനായ റോബർട്ട് പനിപ്പിള്ള പറഞ്ഞു. മാലിന്യം കണ്ടെത്തിയ ഭാഗത്തു മത്സ്യങ്ങളും കുറവാണ്. അയല, ചൂര തുടങ്ങിയ ഇനങ്ങൾ തീരത്തുനിന്ന് അകത്തേക്ക് ഉൾവലിഞ്ഞതായും സർവേയിൽ കണ്ടെത്തി. വൻതോതിൽ മാലിന്യം കടലിലേക്കെത്തുന്നത് മത്സ്യസമ്പത്തിനെ ബാധിക്കുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. പാർവതീ പുത്തനാർ, ആമയിഴഞ്ചാൻ തോട്, തെറ്റിയാർ, പട്ടം തോട് തുടങ്ങി നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തുന്ന തോടുകൾ ആക്കുളം, വേളി കായലുകളിലാണെത്തുന്നത്. ഈ രണ്ട് കായലുകളിൽനിന്നുള്ള വെള്ളം കടലിലേക്കു തുറന്നുവിടാനാണ് വേളി പൊഴി തുറക്കുന്നത്.കനത്തമഴയെത്തുടർന്ന് നഗരത്തിൽ വെള്ളക്കെട്ടുണ്ടായതോടെയാണ് കഴിഞ്ഞദിവസങ്ങളിൽ വേളി പൊഴി തുറന്നുവിട്ടത്. ഇത്തരത്തിൽ മാലിന്യങ്ങൾ കടലിലേക്കെത്തുന്നത് തടയാൻ നടപടിയെടുത്തില്ലെങ്കിൽ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ഫ്രണ്ട്‌സ് ഓഫ് മറൈൻ ലൈഫ് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2naNiRd
via
IFTTT
No comments:
Post a Comment