ശ്രീനഗർ: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 35എ യുടെ സാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽഹർജി സമർപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനം നിശ്ചലമായി. വിഘടനവാദികൾ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ ബന്ദിന്റെ ഭാഗമായി സമരക്കാർ റോഡുകൾ തടയുകയും കടകൾ അടപ്പിക്കുകയും ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ചയാണ് ഹർജി സുപ്രീംകോടതി പരിഗണിക്കുക. സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെമ്പാടും സായുധ സേനയെ വിന്യസിച്ചിട്ടുണ്ട്. വിഘടനവാദി നേതാക്കളായ സയീദ് അലി ഗീലാനി, മിർവേയിസ് ഉമർ ഫാറൂഖ്, യാസിൻ മാലിക്ക് എന്നിവരാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം ഹർജിയിൽ വിധി പ്രതികൂലമായാൽ സംസ്ഥാനത്തൊട്ടാകെ അക്രമം വ്യാപകമാകുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചേക്കുമെന്നാണ് ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വ്യാപാരികൾ, ചരക്കുവാഹനങ്ങൾ, ജമ്മുകശ്മീർ ബാർ അസോസിയേഷൻ തുടങ്ങിയവർ വിഘടനവാദികളുടെ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 35 എ വകുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചാൽ വൻ പ്രതിഷേധമുണ്ടാകുമെന്നാണ് വിഘടനവാദികളുടെ മുന്നറിയിപ്പ്. 35എ വകുപ്പ് പ്രകാരം മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ജമ്മു കശ്മീരിൽ വസ്തു വാങ്ങുന്നതിന് അധികാരമില്ല. മാത്രമല്ല തദ്ദേശവാസികൾ ആരെന്ന് തീരുമാനിക്കാനുള്ള അവകാശം സംസ്ഥാന സർക്കാരിനാണ്. മാത്രമല്ല സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ആളെ വിവാഹം കഴിക്കുന്ന കശ്മീരി സ്ത്രീയ്ക്ക് സംസ്ഥാനത്തെ ഭൂമിയുടെ മേലുള്ള അവകാശങ്ങൾ നഷ്ടമാകും. എന്നാൽ ഭരണഘടന പ്രകാരം രാജ്യത്തെവിടെയും താമസിക്കുന്നതിനും വസ്തു വാങ്ങിക്കുന്നതിനും ഇന്ത്യൻ പൗരന് അവകാശമുണ്ടെന്നും അതിനാൽ ആർട്ടിക്കിൾ 35എ ഭരണഘടനാ വിരുദ്ധമാണെന്നുമാണ് ഇതിനെ എതിർക്കുന്നവരുടെ വാദം. വിവിധ എൻജിഒകളാണ് ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. 1954 ൽ അന്നത്തെ രാഷ്ട്രപതി രാജേന്ദ്രപ്രസാദിന്റെ കാലത്താണ് പ്രത്യേക ഉത്തരവിലൂടെ ആർട്ടിക്കിൾ 35എ നിലവിൽ വന്നത്. അതേസമയം സംസ്ഥാനത്ത് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നതിനാൽ ഹർജി പരിഗണിക്കുന്നത് മാറ്റിവെക്കണമെന്നാണ് സംസ്ഥാന ഭരണകൂടം സുപ്രീംകോടതി രജിസ്ട്രാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2M1vwha
via
IFTTT
No comments:
Post a Comment