ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം(ഐഎസ്ആർഒ) നവംബറിൽ ഏറ്റവും ഭാരമേറിയ ഉപഗ്രഹം വിക്ഷേപിക്കും. യൂറോപ്യൻ വിക്ഷേപണ കേന്ദ്രമായ ഫ്രഞ്ച് ഗയാനയിൽ നിന്നാണ് 5.7 ടൺ ഭാരമുള്ള ജി സാറ്റ്-11 ഉപഗ്രഹം വിക്ഷേപിക്കുക. വാർത്താവിനിമയരംഗം കൂടുതൽ ശക്തിപ്പെടുത്താൻ ജി സാറ്റ്-11 ന്റെ വിക്ഷേപണം സഹായകമാവും. രാജ്യത്തെ നിലവിലുള്ള ഇന്റർനെറ്റ് സംവിധാനത്തിന്റെ വേഗത കൂട്ടാനും ഈ ഉപഗ്രഹം സഹായിക്കും. മാർച്ച് 29ന് ഐഎസ്ആർഒ വിക്ഷേപിച്ച ജി സാറ്റ്-6എയുടെ നിയന്ത്രണം വൈകാതെ നഷ് ടമായിരുന്നു. ഈ ദൗത്യം പരാജയപ്പെട്ട പശ്ചാത്തലത്തിൽ വിക്ഷേപണത്തിനായി ഏപ്രിലിൽ ഫ്രഞ്ച് ഗയാനയിലെത്തിച്ച ജി സാറ്റ്-11 വിക്ഷേപിക്കാതെ ഫ്രഞ്ച് ഗയാനയിൽ നിന്ന് തിരിച്ചെത്തിക്കുകയായിരുന്നു. വിദഗ്ധ ശാസ്ത്രജ്ഞരുടെ നിർദേശത്തെ തുടർന്നാണ് ഇത് തിരിച്ചെത്തിച്ചത്. തുടർന്ന് ഇലക്ട്രിക് സർക്യൂട്ടിൽ അടക്കം വീണ്ടും പരിശോധന നടത്തി സാങ്കേതിക പ്രശ്നങ്ങൾ ഇല്ലെന്ന ഉറപ്പ് വരുത്തിയാണ് വീണ്ടും വിക്ഷേപണത്തിനായി ഫ്രഞ്ച് ഗയാനയിലേക്ക് അയക്കുന്നത്. ജി സാറ്റ്-6 ഭ്രമണപഥത്തിലെത്തിയ ശേഷം നിയന്ത്രണം നഷ്ടപ്പെടുകയും സിഗ്നലുകൾ ലഭ്യമാവാതാവുകയും ചെയ്തിരുന്നു. ഇതാണ് ജിസാറ്റ് 11 ന്റെ വിക്ഷേപണം വൈകിച്ചത്. ജി സാറ്റ്-6 ന്റെ ന്യൂനതകൾ ജി സാറ്റ്-11 നില്ലെന്ന് ഉറപ്പു വരുത്താനായിരുന്നു ഈ നീക്കം. എല്ലാ പരിശോധനകൾക്കുമൊടുവിൽ നവംബർ 30 ന് ഭാരമേറിയ ഉപഗ്രഹം ഭ്രമണപഥത്തിലെത്തുമെന്ന് ഐഎസ്ആർഒ ചെയർമാൻ കെ.ശിവൻ അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2AKp6OV
via
IFTTT
No comments:
Post a Comment