അഹമ്മദ് നഗർ: കേരളത്തെ വെള്ളത്തില്‍ മുക്കിയ വന്‍ ജലപ്രളയത്തിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നും സഹായം പ്രവഹിച്ചു കൊണ്ടിരിക്കുമ്പോള്‍ പ്രളയദുരിതാശ്വസത്തിനായി അടിയന്തിരമായി 21,000 രൂപ നൽകി ലൈംഗികത്തൊഴിലാളികളും. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ ജോലി ചെയ്യുന്നവരാണ് തങ്ങളുടെ അദ്ധ്വാനത്തിന്റെ ഒരു വിഭാഗം തുക കേരളത്തിലെ ദുരിതാശ്വാസത്തിലേക്ക് നല്‍കിയിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചെക്ക് നല്‍കുകയായിരുന്നു. അഹമ്മദ് നഗറിലെ റസിഡന്റ് ഡപ്യൂട്ടി കലക്ടർ പ്രശാന്ത് പാട്ടീലിന് ചെക്ക് കൈമാറിയതായി ലൈംഗിക തൊഴിലാളികൾക്ക് ഇടയില്‍ പ്രവർത്തിക്കുന്ന ഒരു എൻജിഒയുടെ ഭാരവാഹി മാധ്യമങ്ങളെ അറിയിച്ചു. ഈ മാസം അവസാനത്തോടെ ഒരു ലക്ഷം രൂപ കൂടെ സമാഹരിച്ച് നൽകാന്‍ തീരുമാനമുണ്ട്.
ലൈംഗികതൊഴിലാളികളുടെ ക്ഷേമത്തിനായി കഴിഞ്ഞ 30 വർഷമായി അഹമ്മദ് നഗർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്നേഹാലയ എന്ന എൻജിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍. ഇതിന് മുമ്പും രാജ്യത്തെ വിവിധ പ്രകൃതിദുരന്തങ്ങൾക്കിരയായവരെ സഹായിക്കാൻ ലൈംഗികത്തൊഴിലാളികൾ സംഭാവനകൾ നൽകിയിട്ടുണ്ട്. 2015 ഡിസംബറിൽ പേമാരിയിൽ തകർന്നടിഞ്ഞ ചെന്നൈയ്ക്ക് ലൈംഗിക തൊഴിലാളികൾ ഒരു ലക്ഷം രൂപ നൽകി.
2001 ലെ ഗുജറാത്ത് ഭൂകമ്പം, 2004 ലെ സുനാമി, കശ്മീരിലെയും ബിഹാറിലെയും വെളളപ്പൊക്കം, മഹാരാഷ്ട്രയിലെ വരൾച്ച തുടങ്ങി രാജ്യം നേരിട്ട വിവിധ പ്രതിസന്ധിയില്‍ ഇതുവരെ 27 ലക്ഷം രൂപ നൽകി കഴിഞ്ഞിട്ടുണ്ട്. കാർഗിൽ ഹീറോകളുടെ കുടുംബങ്ങൾക്ക് നൽകാനും ഒക്കെ അവർ സംഭാവന ചെയ്തു.
from mangalam.com https://ift.tt/2w4Uy5H
via IFTTT
No comments:
Post a Comment