കാഞ്ഞങ്ങാട്: പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 130 പവൻ ആഭരണങ്ങളും 35,000 രൂപയും കവർന്നു. കാഞ്ഞങ്ങാട് കുശാൽനഗർ ഇട്ടമ്മലിലെ ദാറുൽ ഹൗസിലാണ് കവർച്ച. ഗൃഹനാഥ നഫീസത്തും വീട്ടുകാരും കഴിഞ്ഞദിവസം വീടുപൂട്ടി ബന്ധുവീട്ടിൽ പോയിരുന്നു. ഞായറാഴ്ച വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ്കവർച്ച നടന്നത് അറിയുന്നത്. കിടപ്പുമുറിയിലെ ലോക്കർ തകർത്താണ് മോഷ്ടാവ് സ്വർണം കൈക്കലാക്കിയത്. വീടിന്റെ പിറകിലുള്ള ചായ്പിലെ ഗ്രിൽസിന്റെ പൂട്ടുപോളിച്ച് ഉള്ളിൽക്കയറിയ മോഷ്ടാവ് തേങ്ങപൊളിക്കാൻ ഉപയോഗിക്കുന്ന പാരയെടുത്താണ് അടുക്കളവാതിലും പിന്നീട് ലോക്കറും തുറന്നത്. നഫീസത്തിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇൻസ്പെക്ടർ സി.കെ.സുനിൽകുമാർ, എസ്.ഐ. എ.സന്തോഷ്കുമാർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. തിങ്കളാഴ്ച വിരലടയാളവിദഗ്ധരും എത്തുമെന്ന് പോലീസ് പറഞ്ഞു. നിത്യാനന്ദ പോളിടെക്നിക്കിന് പിറകുവശത്താണ് കവർച്ച നടന്ന വീട്. ഗൃഹനാഥ നഫീസത്തും മകൻ സലീമും സലീമിന്റെ ഭാര്യ സുൽഫാനയുമാണ് ഇവിടെ താമസിക്കുന്നത്. രണ്ടുദിവസം മുൻപ് നഫീസത്ത് തൈക്കടപ്പുറത്തെ മകളുടെ വീട്ടിലേക്കുപോയിരുന്നു. സുൽഫാന ഒരാഴ്ചയായി കല്ലൂരാവിയിലെ സ്വന്തം വീട്ടിലാണ്. ശനിയാഴ്ച രാത്രി 12 വരെ സലീം വീട്ടിലുണ്ടായിരുന്നു. അതിനുശേഷമാണ് കല്ലൂരാവിയിലെ ഭാര്യവീട്ടിലേക്ക് പോയത്. കവർന്നത് സുൽഫാനയുടെ ആഭരണം കവർച്ച ചെയ്യപ്പെട്ട ആഭരണത്തിൽ മുക്കാൽഭാഗവും സുൽഫാനയുടെതാണ്. സലീമിന്റെയും സുൽഫാനയുടെയും വിവാഹം മൂന്നുമാസം മുൻപാണ് നടന്നത്. വീട്ടിനുള്ളിൽ ആഭരണമുണ്ടെന്ന് വ്യക്തമായി അറിയുന്ന ആരോ കവർച്ചയ്ക്ക് പിറകിലുണ്ടെന്ന് പോലീസ് സംശയിക്കുന്നു. അതിനാൽ വീടിനെക്കുറിച്ച് നന്നായി അറിയുന്നവർതന്നെയാണ് കവർച്ച നടത്തിയതെന്നും പോലീസ് കരുതുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2vGDwL3
via
IFTTT
No comments:
Post a Comment