ന്യൂഡൽഡഹി: റെയിൽവേയ്ക്ക് ലഭിക്കുന്നതിനേക്കാൾ കൂടിയ തുക ചെലവാക്കേണ്ടിവരുന്നതായി റിപ്പോർട്ട്. 100 രൂപ വരുമാനം ലഭിക്കുമ്പോൾ റെയിൽവേയ്ക്ക് ചെലവാകുന്നത് 111.51 രൂപയാണെന്ന് റെയിൽവേയുടെ സാമ്പത്തിക വിഭാഗത്തിന്റെ രേഖകൾ വ്യക്തമാക്കുന്നു. യാത്രക്കാരിൽനിന്ന് ടിക്കറ്റ് നിരക്കായും ലഗേജ് ചാർജായും ഈടാക്കുന്ന തുകയേക്കാൾ കൂടിയ തുകയാണ് ശമ്പളം, പെൻഷൻ, പ്രവർത്തനച്ചെലവ് എന്നീ ഇനത്തിൽ വേണ്ടിവരുന്നത്. വരവും ചെലവും തമ്മിലുള്ള അനുപാതത്തിൽ ഏറ്റവും വലിയ അന്തരം രേഖപ്പെടുത്തിയത് ഏപ്രിൽ-ജൂലായ് കാലത്താണ്. 111 ശതമാനമാണ് ഇക്കാലയളവിലെ പ്രവർത്തനാനുപാതം. യാത്രക്കാരുടെ എണ്ണത്തിൽ ലക്ഷ്യംവെച്ച അത്രയും വർധന ഇക്കാലയളവിൽ ഉണ്ടായില്ല. നിരവധി വർഷങ്ങളായി റെയിൽവേയുടെ പ്രവർത്തനാനുപാതം കൂടുതലാണ്. 2017-18 കാലത്ത് ഇത് 96 ശതമാനമായിരുന്നു. 2018-19 വർഷക്കാലയളവിൽ ലക്ഷ്യംവെച്ച പ്രവർത്തനാനുപാതം 92.8 ശതമാനമാണ്. ഈ അവസ്ഥ മൂലം പുതിയ റെയിൽപാതയുടെ നിർമാണത്തിനും പുതിയ കോച്ചുകൾ അടക്കമുള്ള ആധുനികവത്കരണത്തിനും ആവശ്യമായ മൂലധന നിക്ഷേപം നടത്താനും റെയിൽവേയ്ക്ക് കഴിയുന്നില്ല. ഒന്നര ലക്ഷം കോടിയാണ് ഈ സാമ്പത്തിക വർഷം പ്രവർത്തന മൂലധനമായി നീക്കിവെച്ചിരുന്നത്. വൈദ്യുതീകരണം, സ്റ്റേഷനുകളുടെ വികസനം, പ്രവർത്തന ശേഷി മെച്ചപ്പെടുത്തൽ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയ്ക്കാണ് റെയിൽവേ ഈ വർഷം ഊന്നൽ നൽകുന്നത്. വരുമാനത്തിലുള്ള കുറവ് ഈ പ്രവർത്തനങ്ങളെയെല്ലാം പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ട്. Content Highlights:Indian Railways, railways operating ratio, Irctc
from mathrubhumi.latestnews.rssfeed https://ift.tt/2BuTFsj
via
IFTTT
No comments:
Post a Comment