ആധികാരിക ശബ്ദം ആരുടേത്; കോൺഗ്രസിൽ ഉയരുന്നത് മൂപ്പിളമത്തർക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 14, 2022

ആധികാരിക ശബ്ദം ആരുടേത്; കോൺഗ്രസിൽ ഉയരുന്നത് മൂപ്പിളമത്തർക്കം

തിരുവനന്തപുരം: കോൺഗ്രസിലെ മൂപ്പിളമത്തർക്കം ഭരണപക്ഷത്തിന് ആയുധമാകുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെയും വേർതിരിച്ചുകണ്ട് പ്രതിപക്ഷത്തെ ദുർബലപ്പെടുത്താൻ ഭരണപക്ഷം ശ്രമിക്കുന്നതിനിടെയാണ് പ്രതിപക്ഷത്ത് തർക്കം മുറുകുന്നത്. നിയമസഭയിൽ നയപ്രഖ്യാപന-ബജറ്റ് സമ്മേളനത്തിലും ഭരണപക്ഷത്തിന്റെ പ്രധാന ആയുധം പ്രതിപക്ഷത്തെ അനൈക്യമായിരിക്കും. പ്രതിപക്ഷത്തെ ആധികാരികശബ്ദം ആരുടേത് എന്നതാണ് തർക്കത്തിലൂടെ ഉയരുന്ന ചോദ്യം. ഉമ്മൻചാണ്ടി-രമേശ് ചെന്നിത്തല ടീമിൽനിന്ന് കെ. സുധാകരൻ-വി.ഡി. സതീശൻ സംഘത്തിലേക്ക് നേതൃസ്ഥാനങ്ങൾ കൈമാറിയതിനെത്തുടർന്നാണ് തർക്കം. കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ രൂപവത്കരിച്ച് സംഘടനാതലത്തിലും നിയമസഭയിലും പോർമുഖം തുറന്ന് സുധാകരൻ-സതീശൻ സംഘം ചലനം സൃഷ്ടിച്ചു. ഉമ്മൻചാണ്ടിയാകട്ടെ പ്രതികരണം അത്യാവശ്യമുള്ളിടത്ത് മാത്രമായി ഒതുക്കി. സർക്കാരിനെതിരായ വിഷയങ്ങൾ ഉയർത്തുന്നതിൽ രമേശ് ചെന്നിത്തല പിന്നാക്കംപോയില്ല. എന്നാൽ, ചെന്നിത്തലയുടെ 'എടുത്തുചാട്ട'ങ്ങൾ പ്രതിപക്ഷ നേതൃത്വത്തെ മറികടന്നുകൊണ്ടാണെന്ന വിമർശനം പാർട്ടിയിൽ ഒരു ഭാഗത്തുണ്ട്. പാർട്ടിയിൽ ആലോചിക്കാതെയാണ് നീക്കങ്ങൾ നടത്തിയതെന്നാണ് വിമർശനം. പ്രതിപക്ഷ നേതാവിന്റെ പ്രവർത്തന സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമായാണ് രമേശിന്റെ നീക്കങ്ങളെ ഈ വിഭാഗം വിലയിരുത്തുന്നത്. നിരാകരണപ്രമേയം സംബന്ധിച്ച് ചെന്നിത്തല പറഞ്ഞത് ഇതിൽ അവസാന ഉദാഹരണമായിരുന്നു. 'രമേശിനെതിരേ നേതൃത്വം' എന്നനിലയ്ക്ക് വാർത്തകൾ വന്നതോടെ കെ. സുധാകരൻ ഇടപെട്ട് ഇത് നിഷേധിച്ചു. ഔദ്യോഗികമായി വാർത്തകൾ തള്ളിയെങ്കിലും ഉന്നത നേതൃനിരയിലുണ്ടായ വിള്ളൽ നീറിനിൽക്കുകയാണ്. പൊതുരംഗത്തുനിൽക്കുന്ന താൻ സമാനപ്രശ്നങ്ങൾ ഇനിയും ഉയർത്തിക്കൊണ്ടുവരുമെന്നു പറഞ്ഞ് ചെന്നിത്തല തന്റെ നയം വ്യക്തമാക്കിക്കഴിഞ്ഞു. സുധാകരനിൽനിന്ന് തനിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നു പറഞ്ഞ് ചെന്നിത്തല അദ്ദേഹവുമായുണ്ടായ അകൽച്ച ഇല്ലാതാക്കി ബന്ധം വിളക്കിച്ചേർത്തുവരുകയാണെന്നാണ് സൂചന. കോൺഗ്രസിലെ തർക്കങ്ങൾ മുറുകുന്നത് പുനഃസംഘടനയെയും ബാധിക്കും. ഡി.സി.സി. ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവരുടെ പുനഃസംഘടന നടത്താൻ ഹൈക്കമാൻഡിന്റെ അനുമതിയുണ്ട്. ഇതുസംബന്ധിച്ച ചർച്ച നടന്നുവരുകയാണെങ്കിലും ഒരടി മുന്നോട്ടെങ്കിൽ രണ്ടടി പിന്നോട്ട് എന്ന മട്ടിൽ ചർച്ച നീണ്ടുപോകുകയാണ്. സംഘടനാ തിരഞ്ഞെടുപ്പിനുമുമ്പ് പുനഃസംഘടന നടത്താനുള്ള ശ്രമമാണ് നേതൃത്വം നടത്തുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/foYB6hq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages