ലോകായുക്ത ഓർഡിനൻസ്: ഗവർണറിൽ വിശ്വസിച്ച് സി.പി.എം. - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 29, 2022

ലോകായുക്ത ഓർഡിനൻസ്: ഗവർണറിൽ വിശ്വസിച്ച് സി.പി.എം.

തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസിലെ രാഷ്ട്രീയവിവാദം ഓർഡിനൻസിൽ ഗവർണർ ഒപ്പുവെക്കുന്നതോടെ തീരുമെന്ന് സി.പി.എം. കണക്കുകൂട്ടൽ. അതിനാൽ, സി.പി.ഐ. ഉൾപ്പടെയുള്ളവരുടെ വിമർശനങ്ങളിൽ ഇനി കൂടുതൽ പ്രതികരണം സി.പി.എമ്മിൽനിന്നുണ്ടാകില്ല. ഗവർണറെ വിശ്വാസത്തിലെടുക്കുന്ന നിലപാടുകളാകും സി.പി.എം. സ്വീകരിക്കുക. ഗവർണറുടെ ഓഫീസുമായി സർക്കാർ പ്രതിനിധികൾ നടത്തിയ അനൗപചാരിക ചർച്ചയിൽ ഓർഡിനൻസിൽ ഒപ്പിടുമെന്ന സൂചന ലഭിച്ചതായാണ് വിവരം. നിയമസഭയിൽ ബില്ല് അവതരിപ്പിക്കാതെ ഓർഡിനൻസ് കൊണ്ടുവന്നതിനെയാണ് സി.പി.ഐ. എതിർത്തത്. നിയമഭേദഗതി കൊണ്ടുവരുന്നതിനുമുമ്പായി കൂടിയാലോചന നടന്നില്ലെന്ന പരാതിയാണ് മറ്റൊന്ന്. ഈ രണ്ടുകാര്യത്തിലുമുള്ള വിയോജിപ്പ് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് പരസ്യപ്രതികരണത്തിന് സി.പി.ഐ. മുതിർന്നത്. എന്നാൽ, നിയമത്തിൽ ഭേദഗതി വരുത്തേണ്ടതില്ലെന്ന നിലപാട് നേതാക്കൾ പങ്കുവെച്ചിട്ടുമില്ല. അതിനാൽ, തർക്കം രൂക്ഷമാക്കുന്ന രീതിയിൽ സി.പി.ഐ.യുടെ ഭാഗത്തുനിന്ന് കൂടുതൽ പ്രതികരണം ഉണ്ടാകാനിടയില്ലെന്നാണ് സി.പി.എം. കണക്കാക്കുന്നത്. പ്രതിപക്ഷം പരാതി ഉന്നയിച്ചതിനാൽ ഉടനടി ഓർഡിനൻസിൽ ഗവർണർ ഒപ്പിടാനിടയില്ലെന്ന വിവരമാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. അതേസമയം, ഓർഡിനൻസിനോട് വിയോജിപ്പുപുലർത്തുന്ന സമീപനം ഗവർണർ സ്വീകരിച്ചിട്ടില്ല. പ്രതിപക്ഷത്തിന്റെ പരാതിയനുസരിച്ച് സർക്കാരിൽനിന്ന് വിശദീകരണം തേടാനുള്ള തീരുമാനം സ്വാഭാവിക നടപടിയായി മാത്രം കണ്ടാൽ മതിയെന്നാണ് സർക്കാരിനും സി.പി.എമ്മിനും ലഭിച്ച വിവരം. വിശദീകരണം നൽകുന്നതോടെ ഗവർണർ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനപ്പുറം കടന്നാൽ, മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നതോടെ പ്രശ്നം തീരുമെന്നും കണക്കുകൂട്ടുന്നു. ഗവർണർ വിശദീകരണം തേടി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിൽനിന്ന് കൂടുതൽ വ്യക്തതതേടി. രാഷ്ട്രപതിയുടെ അനുമതി ആവശ്യമുള്ള വ്യവസ്ഥകൾ ഉൾപ്പെടുന്നതാണോ, ഭരണഘടനാവിരുദ്ധമായ ഏതൊക്കെ കാര്യങ്ങളിലാണ് ഭേദഗതിവരുന്നത്, ഇതുസംബന്ധിച്ചുള്ള ഹൈക്കോടതി പരാമർശങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളാണ് ഗവർണർ ചോദിച്ചിട്ടുള്ളത്. പ്രതിപക്ഷം നൽകിയിട്ടുള്ള പരാതിയും എൻ.കെ. പ്രേമചന്ദ്രൻ എം.പി. നൽകിയ കത്തും അടിസ്ഥാനമാക്കിയുള്ള കാര്യങ്ങളാണ് ഗവർണർ സർക്കാരിനോട് ആരാഞ്ഞിട്ടുള്ളത്. ഈ പരാതികളും മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്നാണ് സൂചന.


from mathrubhumi.latestnews.rssfeed https://ift.tt/qjTVn9Dsm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages