കാഞ്ഞങ്ങാട്: റെയിൽവേ സ്റ്റേഷൻ വികസനത്തിലും തീവണ്ടികളുടെ സ്റ്റോപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളിലും കയ്യാലപ്പുറത്താണ് കാസർകോട്. അതിർത്തിജില്ലയെന്നതിനാൽ കാസർകോട്ടുകാരുടെ നിത്യയാത്രാ കേന്ദ്രം മംഗളൂരുവാണ്. ചികിത്സയും പഠനവും ജോലിയും തുടങ്ങി മിക്ക കാര്യങ്ങൾക്കും മംഗളൂരുവിനെ ആശ്രയിക്കുന്നവരാണ് ഈ ജില്ലക്കാർ. അതുകൊണ്ടുതന്നെ തീവണ്ടി ഗതാഗതത്തിലെ പോരായ്മ അത്രയധികം ഇവിടത്തെ ജനങ്ങളെ ബാധിക്കുന്നു. പ്രതിദിനം ജനറൽ ടിക്കറ്റ് ലഭ്യമാകുന്നത് അഞ്ച് തീവണ്ടികൾക്കുമാത്രമാണ്. മഗളൂരുവിൽ ജോലിചെയ്യുന്ന കാസർകോട് ജില്ലയിലെ ഉദ്യോഗസ്ഥർക്കും അവിടെ പഠിക്കുന്ന വിദ്യാർഥികൾക്കും സമയത്തിനെത്താനുതകുന്നതല്ല ഈ വണ്ടികൾ. കണ്ണൂർ-മംഗളൂരു എക്സ്പ്രസ്, കോയമ്പത്തൂർ-മംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ്, നാഗർകോവിൽ-മംഗളൂരു ഏറനാട് എക്സ്പ്രസ്, കോയമ്പത്തൂർ-മംഗളൂരു എക്സ്പ്രസ്, പരശുറാം എക്സ്പ്രസ് എന്നീ വണ്ടികൾക്കാണ് ജനറൽ ടിക്കറ്റും സീസൺ ടിക്കറ്റുമുള്ളത്. കാഞ്ഞങ്ങാട്ടുനിന്ന് രാവിലെ 9.05-നാണ് കണ്ണൂർ-മംഗളൂരു എക്സ്പ്രസ് പുറപ്പെടുന്നത്. ഈ വണ്ടിയിൽ കയറിയാൽ മംഗളൂരുവിൽ പഠിക്കുന്ന വിദ്യാർഥിക്ക് പത്തുമണിക്ക് മുൻപ് അവിടെ എത്താനാകില്ല. ജനറൽ ടിക്കറ്റ് ലഭിക്കുന്ന മറ്റ് നാല് വണ്ടികളും കാഞ്ഞങ്ങാട്ടെത്തുന്നത് രാവിലെ പതിനൊന്നരയ്ക്കും വൈകീട്ട് ആറരയ്ക്കുമിടയിലാണ്. വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കും ഉപകാരപ്പെടുന്ന തീവണ്ടികൾ പുലർച്ചെ 5.45-ന് കാഞ്ഞങ്ങാട്ടുനിന്ന് പുറപ്പെടുന്ന ചെന്നൈ-മംഗളൂരു എക്സ്പ്രസ്, അരമണിക്കൂറിനുശേഷമെത്തുന്ന മാവേലി എക്സ്പ്രസ്, തൊട്ടുപിന്നാലെയെത്തുന്ന മലബാർ എക്സ്പ്രസ് എന്നിവയാണ്. ഇവയ്ക്കൊന്നും സീസൺ ടിക്കറ്റില്ല. ചെറുവത്തൂർ-മംഗളൂരു പാസഞ്ചർ തീവണ്ടിയായിരുന്നു മംഗളൂരുവിലേക്ക് പോകുന്ന ഈ ജില്ലക്കാരുടെ പ്രധാന ആശ്രയം. ഇവ പുനരാരംഭിച്ചിട്ടുമില്ല. പള്ളിക്കര റെയിൽവേ മേൽപ്പാലത്തിന്റെയും കോട്ടച്ചേരി മേൽപ്പാലത്തിന്റെയും നിർമാണ പുരോഗതി പ്രതീക്ഷിച്ച വേഗത്തിലല്ലെന്ന ആക്ഷേപവുമുണ്ട്. കാണിയൂർപ്പാത കടലാസിലാകുമോ കാഞ്ഞങ്ങാട്ടുനിന്ന് പാണത്തൂർ വഴി കാണിയൂരിലേക്കുള്ള മലയോര പാതയെന്ന റെയിൽ സ്വപ്നം കടലാസിലൊതുങ്ങുമോയെന്ന ചോദ്യമാണ് ഉയരുന്നത്. ട്രാഫിക് സർവേയും സാമ്പത്തിക സർവേയുമെല്ലാം കഴിഞ്ഞ് ലാഭകരമെന്ന് വിധിയെഴുതിയ സ്വപ്ന പദ്ധതി. കേന്ദ്ര സർ്ക്കാരും കർണാടക-കേരള സംസ്ഥാന സർക്കാരും കൈകോർത്ത് നടപ്പിലാക്കേണ്ട പദ്ധതി സാങ്കേതിക കുരുക്കിൽപ്പെട്ടു കിടക്കുന്നു. ഈ പാത യാഥാർഥ്യമായാൽ ആറു മണിക്കൂറിനുള്ളിൽ ബെംഗളൂരുവിലെത്താനാകുമെന്നാണ് പഠന റിപ്പോർട്ട്. കിഴക്കൻ മലയോരഗ്രാമങ്ങളിലൂടെ തീവണ്ടി ഓടിത്തുടങ്ങിയാൽ അത് അത്യുത്തര കേരളത്തിന് വലിയ പുരോഗതിയുണ്ടാക്കും. 'ഞങ്ങളെ എന്തിനിങ്ങനെ ട്രാക്കിൽ നിർത്തണം' കാസർകോട്: മംഗളൂരു-കണ്ണൂർ എക്സ്പ്രസ് എന്ന പഴയ പാസഞ്ചറിന് തൊട്ടുരുമ്മി വരുന്ന മാവേലി എക്സ്പ്രസ് സ്ഥിരംയാത്രക്കാർക്ക് പാരയാവുകയാണ്. ഓഫീസ് സമയത്ത് യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന മംഗളൂരു-കണ്ണൂർ എക്സ്പ്രസിനെ മാവേലിക്ക് വേണ്ടി ദിവസവും വൈകീട്ട് വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടാണ് റെയിൽവേയുടെ ക്രൂരവിനോദം. മാവേലിക്ക് പുറമേ ദീർഘദൂര തീവണ്ടികൾ വൈകിയെത്തുന്ന സമയത്ത് ഇവയ്ക്കായി ട്രാക്കിൽ കിടക്കാനാണ് മംഗളൂരു-കണ്ണൂർ എക്സ്പ്രസിന്റെ വിധി. പാസഞ്ചറും മാവേലിയും; ഒരു ഓട്ടമത്സരം മംഗളൂരു-കണ്ണൂർ എക്സ്പ്രസ് മംഗളൂരുവിൽനിന്ന് വൈകീട്ട് 5.05ന് പുറപ്പെട്ട്് ആറുമണിക്ക് കാസർകോട് വിടുന്ന തരത്തിലാണ് റെയിൽവേയുടെ സമയക്രമം. മാവേലി എക്സ്പ്രസ് 5.30ന് മംഗളൂരു വിട്ട് 6.10ന് കാസർകോട്ടെത്തും. ഇവിടെനിന്നാണ് യഥാർഥ ഓട്ടമത്സരം തുടങ്ങുന്നത്. ഇരുവണ്ടികളും കൃത്യസമയം പാലിച്ച് വന്നാൽ മംഗളൂരു-കണ്ണൂർ എക്സ്പ്രസിനെ കാഞ്ഞങ്ങാട്ട് പിടിക്കും. നീലേശ്വരംതൊട്ടുള്ള സ്റ്റേഷനിലിറങ്ങേണ്ട യാത്രക്കാരെല്ലാം 20-25 മിനിട്ടുവരെ അധികം സമയം ട്രാക്കിൽ കിടക്കണം. മംഗളൂരു-കണ്ണൂർ എക്സ്പ്രസിന് കാഞ്ഞങ്ങാട് നിന്ന് പച്ചസിഗ്നൽ കിട്ടിയാൽ ചെറുവത്തൂരാണ് ഈ പിടിച്ചിടൽ. തൃക്കരിപ്പൂർ തൊട്ടുള്ള യാത്രക്കാർ അനുഭവിക്കണം. ഇതുംപോരാഞ്ഞ് ദീർഘദൂരവണ്ടികൾ വൈകിവന്നാൽ പയ്യന്നൂരിലും കിടക്കേണ്ടിവരും. മംഗളൂരു-കണ്ണൂർ എക്സ്പ്രസിനെ പിടിക്കുന്നതോടെ ഓട്ടമത്സരത്തിൽ മാവേലി എക്സ്പ്രസ് ജയിക്കും, തോറ്റുപോകുന്നത് സ്ഥിരംയാത്രക്കാരാണ്. ഒരുദിവസം രണ്ട് വണ്ടികൾക്ക് പിടിച്ചിടുന്ന, ചരക്ക് വാഹനങ്ങൾക്ക് പിടിച്ചിട്ട അനുഭവം പോലും മംഗളൂരു-കണ്ണൂർ എക്സ്പ്രസിലെ സ്ഥിരംയാത്രക്കാർക്കുണ്ട്. മാവേലി നിർത്തി അടുത്ത സ്റ്റേഷൻ കഴിഞ്ഞാൽ മാത്രമേ മംഗളൂരു-കണ്ണൂർ എക്സ്പ്രസിന് യാത്ര തുടരാനാകൂ. അങ്ങനെ ദിവസവും കളയുന്നത് 20-25 മിനിട്ടാണ്. പരിഹാരമാണ് വേണ്ടത്, യാത്രക്കാരെ പരീക്ഷിക്കലല്ല മംഗളൂരുവിലെ ആസ്പത്രികളിലെത്തി മടങ്ങുന്നവർ, ജോലിക്കാർ, വിദ്യാർഥികൾ അങ്ങനെ സ്ഥിരംയാത്രക്കാരുടെ ആശ്രയമാണ് മംഗളൂരു-കണ്ണൂർ എക്സ്പ്രസ്. കോവിഡിന് ശേഷം തീവണ്ടികളുടെ സമയക്രമം മാറിയതോടെയാണ് യാത്രക്കാർക്ക് ഈ ദുരിതം പേറേണ്ടിവന്നത്. അടച്ചിടലിന് മുൻപ് വൈകീട്ട് 6.23നാണ് മാവേലി എക്സ്പ്രസ് കാസർകോട്ടെത്തിയിരുന്നത്. മംഗളൂരു-കണ്ണൂർ എക്സ്പ്രസ് (അന്ന് മംഗളൂരു-കണ്ണൂർ പാസഞ്ചർ) 5.45നും. ഇരുവണ്ടികളിലേതെങ്കിലും ഒന്നിന്റെ സമയക്രമം പഴയപടിയാക്കി ദുരിതത്തിന് പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെ ആവശ്യം. മംഗളൂരു-കണ്ണൂർ എക്സ്പ്രസിനെ പിടിച്ചിട്ട് മാവേലി എക്സ്പ്രസിന് വഴിയൊരുക്കുന്നത് യാത്രക്കാരോടുള്ള വിവേചനമാണെന്നും സ്ഥിരംയാത്രക്കാർ കുറ്റപ്പെടുത്തുന്നു. ജനറൽ മാനേജർ മൂന്നു മണിക്ക് മംഗ്ലൂരുവിൽ നിന്ന് പുറപ്പെടും ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസ് 21-ന് മൂന്നു മണിക്കു മംഗ്ലൂരു റെയിൽവേ സ്റ്റേഷനിൽ നിന്നു പുറപ്പെടും. വൈകീട്ട് ആറരയ്ക്കുള്ളിൽ കണ്ണൂരിലെത്തുന്ന തരത്തിലാണ് സമയ ക്രമം നിശ്ചയിച്ചിരിക്കുന്നത്. ട്രാക്കിന്റേതുൾപ്പടെയുള്ള സുരക്ഷിതത്വം വിലയിരുത്തുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. മൂന്നു വർഷം മുൻപാണ് ദക്ഷിണ റെയിൽവേ മനേജർ ഇതിനു മുമ്പ് ഇവിടെയെത്തിയത്. വൈദ്യുതി കമ്പികൾ കടന്നുപോകുന്നത്, ലെവൽ ക്രോസിലെ സുരക്ഷിതത്വം തുടങ്ങിയവയെല്ലാം പരിശോധിക്കും. പാലക്കാട് ഡിവിഷണൽ മാനേജർ ത്രിലോക് കോത്താരിയുൾപ്പടെ ദക്ഷിണ റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥ സംഘം ഒപ്പമുണ്ടാകും.
from mathrubhumi.latestnews.rssfeed https://ift.tt/3FfQZv7
via IFTTT
Post Top Ad
Responsive Ads Here
Sunday, December 19, 2021
അറിയണം, കാസർകോടിന്റെ ‘റെയിൽ വേദന’
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment