കൊച്ചി: സുപ്രധാന കേസുകളിൽ പ്രഥമവിവര റിപ്പോർട്ട് (എഫ്.ഐ.ആർ.) പോലീസ് ഒളിപ്പിക്കുന്നു. രാഷ്ട്രീയക്കാർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പ്രതികളോ ആരോപണവിധേയരോ ആകുന്ന കേസുകളുടെ എഫ്.ഐ.ആർ. ആണ് പൊതുരേഖയാക്കാതെ പൂഴ്ത്തുന്നത്.എഫ്.ഐ.ആറുകൾ പൊതുരേഖയാക്കണമെന്ന് സുപ്രീംകോടതിനിർദേശമുള്ളപ്പോഴാണിത്. പോലീസിന്റെ വെബ്‌സൈറ്റിൽ ജനങ്ങൾക്കായി അപ്‌ലോഡ് ചെയ്യാതെയാണ് ഒളിച്ചുകളി. കോൺഗ്രസിന്റെ ദേശീയപാതാ ഉപരോധത്തിനുനേരെ പ്രതിഷേധിച്ച നടൻ ജോജു ജോർജിന്റെ കാർ തകർത്ത സംഭവത്തിൽ കോൺഗ്രസ് നേതാക്കൾ പ്രതികളായ സംഭവത്തിൽ നവംബർ ഒന്നിന് മരട് പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർചെയ്ത് രണ്ടുപ്രതികളെ അറസ്റ്റുചെയ്തു. ഈ കേസിൽ ഇതുവരെ ഇ-എഫ്.ഐ.ആർ. ലഭ്യമാക്കിയിട്ടില്ല.പുരാവസ്തു-സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ പേരിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർചെയ്ത ആദ്യ കേസിൽ കേരളത്തിലെ രാഷ്ട്രീയ, കലാ രംഗത്തെ പ്രമുഖർക്കും പോലീസിലെ ഉന്നതർക്കുമെതിരേ ആരോപണം വന്നിരുന്നു. സെപ്റ്റംബർ 23-ന് സംസ്ഥാന ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ. ഇട്ട് അന്വേഷണം തുടങ്ങിയെങ്കിലും പൊതുരേഖയാക്കാൻ ഒരാഴ്ചയായിട്ടും തയ്യാറായില്ല. ഇക്കാര്യത്തെക്കുറിച്ച് വാർത്ത നൽകിയതോടെയാണ് എഫ്.ഐ.ആർ. പൊതുരേഖയാക്കിയത്, എന്നാൽ, ഉള്ളടക്കം ഒളിപ്പിച്ചു. വീണ്ടും വാർത്തയായതോടെയാണ് ഉള്ളടക്കം വ്യക്തമാക്കാൻ ക്രൈംബ്രാഞ്ച് തയ്യാറായത്.എറണാകുളത്ത് അഞ്ചുമക്കൾക്ക് അഞ്ചുലക്ഷം രൂപ വിലയിട്ട സംഭവത്തിൽ സഹോദരിമാരെ കാണാതായതു സംബന്ധിച്ച് സഹോദരന്മാർ നൽകിയ പരാതിയിൽ എറണാകുളം നോർത്ത് പോലീസ് കേസെടുത്തെങ്കിലും എഫ്.ഐ.ആർ. പൊതുരേഖയാക്കാതെ ഒളിപ്പിച്ചിരിക്കുകയാണ്. ഹൈക്കോടതി ഇടപെട്ടതോടെ സസ്പെൻഷനിലായ എ.എസ്.ഐ. വിനോദ് കൃഷ്ണയെ പ്രതിയാക്കി 27 ലക്ഷം രൂപയുടെ വഞ്ചനക്കേസ് തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്തു. ഈ കേസിലെ എഫ്.ഐ.ആർ. പൊതുരേഖയാക്കാനും വാർത്ത വരേണ്ടിവന്നു. ഇതിലും ഉള്ളടക്കം മറച്ചു. വീണ്ടും വാർത്ത നൽകിയതോടെ ഉള്ളടക്കം പുറത്തുവിടാൻ തയ്യാറായി.2016 സെപ്റ്റംബർ ഏഴിനാണ് എഫ്.ഐ.ആർ. സംബന്ധിച്ച് സുപ്രീംകോടതി നിർദേശം വന്നത്. ലൈംഗിക അതിക്രമങ്ങൾ, പോക്സോ കേസുകൾ, കലാപം, തീവ്രവാദം തുടങ്ങിയ കേസുകളുടെ ഒഴിച്ചുള്ള എഫ്.ഐ.ആർ. പൊതുരേഖയാക്കണമെന്നാണ് സുപ്രീംകോടതി നിർദേശം.
from mathrubhumi.latestnews.rssfeed https://ift.tt/3ERJmKP
via
IFTTT
No comments:
Post a Comment