കലവൂർ: വായ്പ തരപ്പെടുത്തി കൊടുക്കാമെന്ന വ്യാജേന പെൺകെണിയിൽപ്പെടുത്തി യുവാവിൽനിന്ന് പണംതട്ടാൻ ശ്രമിച്ചകേസിൽ ആസൂത്രകരുടെ പിന്നാലെ പോലീസ്. യുവതിയടക്കം അഞ്ചുപേരെയാണ് പോലീസ് തിരയുന്നത്. അതേസമയം, സംഭവത്തിൽ മണ്ണഞ്ചേരി പോലീസ് അറസ്റ്റുചെയ്ത അഞ്ചംഗ ക്വട്ടേഷൻ സംഘത്തെ റിമാൻഡ് ചെയ്തു. മാരാരിക്കുളം വടക്കു പഞ്ചായത്ത് കഞ്ഞിക്കുഴി സ്വദേശി വളയംചിറ വീട്ടിൽ ബിജുനടരാജനെ(43) ഭീഷണിപ്പെടുത്തി പണംതട്ടാനാണു ശ്രമംനടന്നത്. ബിജുവിന്റെ കാറുവിറ്റ് പണം സ്വരൂപിക്കാനും പ്രത്യേകസങ്കേതത്തിൽ തടങ്കലിൽ പാർപ്പിക്കാനും ക്വട്ടേഷൻ ഏറ്റവരാണ് അഞ്ചംഗസംഘം. കാർ പോലീസ് കസ്റ്റഡിയിലെടുത്തു. മാരാരിക്കുളം പൊള്ളേത്തൈയിൽ റിസോർട്ട് വാടകയ്ക്കെടുത്ത് നടത്തിവന്ന ബിജു സാമ്പത്തിക ബാധ്യതയെത്തുടർന്നാണു വായ്പയ്ക്കുവേണ്ടി തട്ടിപ്പു സംഘത്തിന്റെ കെണിയിൽപ്പെടുന്നത്. തൃശ്ശൂർ സ്വദേശിനിയായ അഭിഭാഷകയെന്ന് സ്വയം പരിചയപ്പെടുത്തിയ സൗമ്യയാണ് ബിജുവിനെ തൃശ്ശൂരിലെ ഹോട്ടലിലേക്കു വിളിച്ചുവരുത്തിയത്. 50 ലക്ഷം വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്നായിരുന്നു സൗമ്യയുടെ വാഗ്ദാനം. തിരിച്ചറിയൽരേഖ കൊടുത്തിട്ടുവരാമെന്നുപറഞ്ഞ് തന്ത്രപൂർവം സൗമ്യ മുറിവിട്ടിറങ്ങിയതിനുപിന്നാലെ അഞ്ചംഗ സംഘം മുറിയിലേക്കു പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങൾ ഹോട്ടലിലെ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ബിജുവിനെ മർദിച്ച് നഗ്നദൃശ്യങ്ങൾ പകർത്തി പത്തുലക്ഷം ആവശ്യപ്പെടുകയായിരുന്നു. പണം ലഭിക്കാതെവന്നതോടെ കാർവിറ്റ് പണം സ്വരൂപിക്കാൻ സൗമ്യ അഞ്ചംഗ സംഘത്തെ ഏൽപ്പിക്കുകയായിരുന്നു. കൊലപാതകമടക്കം നിരവധി ക്രിമിനൽകേസുകളിൽ പ്രതികളായിട്ടുളളവരാണ് ഇവരെന്ന് പോലീസ് പറയുന്നു. തട്ടിപ്പുസംഘത്തിന്റെ സ്വരചേർച്ചയില്ലായ്മ പോലീസിന് നേട്ടമായി വീട്ടുകാരോട് പണവുമായി വരാൻ ആവശ്യപ്പെടാൻ ബിജുവിനെക്കൊണ്ട് ബിജുവിന്റെ ഫോണിൽ നിന്നുതന്നെ വിളിക്കാൻ തട്ടിപ്പുസംഘം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പണം കിട്ടാനുള്ള സാധ്യത മങ്ങിമങ്ങി വന്നപ്പോൾ ക്വട്ടേഷൻ ഏറ്റെടുത്ത സംഘങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസം ഉണ്ടായി. കൂട്ടത്തിലുള്ളവൻ സ്വന്തം ഫോണിൽനിന്ന് റിസോർട്ട് ഉടമയെ വിളിച്ചതാണ് പോലീസിന് തുമ്പായത്. ചെറുതുരുത്തി കലാമണ്ഡലത്തിനു സമീപത്തുള്ള തോട്ടത്തിനു നടുവിലെ പൊളിഞ്ഞ ഷെഡിലായിരുന്നു ബിജുവുമായി ക്വട്ടേഷൻസംഘം കഴിഞ്ഞിരുന്നത്. കഴിഞ്ഞദിവസം രാത്രി മണ്ണഞ്ചേരി എസ്.ഐ. കെ.ആർ. ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസിന്റെ അപ്രതീക്ഷിതനീക്കമാണ് സംഘത്തിന്റെ പദ്ധതികൾ പൊളിച്ചത്. പോലീസ് എത്തുമ്പോൾ ക്രൂരമായ പീഡനമേറ്റ് അവശനിലയിലായിരുന്നു ബിജു.
from mathrubhumi.latestnews.rssfeed https://ift.tt/3GQUKZ8
via
IFTTT
No comments:
Post a Comment