ന്യൂഡൽഹി: ലഖിംപുരിലേക്കുള്ള യാത്രാമധ്യേ കസ്റ്റഡിയിലെടുത്ത് പാർപ്പിച്ച ഗസ്റ്റ്ഹൗസ് അടിച്ചുവാരിയും നിരാഹാരമിരുന്നും കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ പ്രതിഷേധം. സിതാപുരിലെ ഗസ്റ്റ് ഹൗസിൽ തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെയാണ് അവരെ എത്തിച്ചത്. ലഖിംപുരിലെ സംഘർഷ വിവരമറിഞ്ഞ് ഞായറാഴ്ച രാത്രി ലഖ്‌നൗവിലെത്തിയ പ്രിയങ്കയെ പോലീസ് തടഞ്ഞു. തുടർന്ന് നടന്നും വാഹനത്തിലുമായി തിങ്കളാഴ്ച പുലർച്ചെ നാലരയോടെ പ്രിയങ്കയും കൂട്ടരും ലഖിംപുർ അതിർത്തിയിലെത്തി. എന്നാൽ, ഗ്രാമത്തിൽ പ്രവേശിക്കുന്നത് പോലീസ് വിലക്കി. താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും കൊല്ലപ്പെട്ട ഇരകളുടെ ബന്ധുക്കളെ കാണാനെത്തിയതാണെന്നും അവരെ കാണാതെ തിരിച്ചുപോകില്ലെന്നും പ്രിയങ്ക പറഞ്ഞു. എന്തിനാണ് തടയുന്നതെന്നും വാറന്റ് ഉണ്ടോ എന്നും പോലീസിനോട് ചോദിച്ചു. പോലീസ് അപമര്യാദയായാണ് പെരുമാറുന്നതെന്നാരോപിച്ച അവർ ഇത് പീഡനത്തിനും തട്ടിക്കൊണ്ടുപോകലിനും സമമാണെന്നും പറഞ്ഞു. പോലീസ് നിലപാട് രാജ്യസഭാ എം.പി. ഭൂപീന്ദർ സിങ് ഹൂഡയും ചോദ്യം ചെയ്തതോടെ ബലം പ്രയോഗിച്ച് ഇരുവരെയും പോലീസ് ജീപ്പിൽ കയറ്റി. ജനാധിപത്യവിരുദ്ധമായാണ് പ്രിയങ്കയെ തടഞ്ഞതെന്ന് യു.പി. കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലു കുറ്റപ്പെടുത്തി.സിതാപുരിലെ ഗസ്റ്റ് ഹൗസിൽ തന്നെ പാർപ്പിച്ച മുറി അഴുക്കും പൊടിയും നിറഞ്ഞതാണെന്ന് കുറ്റപ്പെടുത്തി അത് അടിച്ചുവാരുന്ന പ്രിയങ്കയുടെ വീഡിയോ കോൺഗ്രസ് പുറത്തുവിട്ടു. ബ്രിട്ടീഷുകാർക്കെതിരേ മഹാത്മാഗാന്ധി ശ്രമദാനത്തോടെ അഹിംസാസമരം തുടങ്ങിയതിനു സമാനമായി പ്രിയങ്ക ശ്രമദാനത്തോടെ പോലീസ് കസ്റ്റഡിയിൽ നിരാഹാരം ആരംഭിച്ചതായി കോൺഗ്രസ് ട്വീറ്റ് ചെയ്തു. സർക്കാർ തങ്ങളുടെ ആവശ്യത്തിനു മുന്നിൽ കീഴടങ്ങുമെന്നും നീതിക്കായുള്ള ശബ്ദം കൂടുതൽ ഉച്ചത്തിൽ മുഴങ്ങുമെന്നും കോൺഗ്രസ് പ്രസ്താവിച്ചു. ഭൂപീന്ദർ സിങ് ഹൂഡയുമടക്കമുള്ള കോൺഗ്രസ് നേതാക്കളെയും വീട്ടിൽ ധർണയിരുന്ന എസ്.പി. നേതാവ് അഖിലേഷ് യാദവിനെയും ബി.എസ്.പി. നേതാവ് സതീഷ് ചന്ദ്ര മിശ്ര, എ.എ.പി. നേതാവ് സഞ്ജയ് സിങ് എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലഖിംപുർ സംഘർഷം വിരമിച്ച ഹൈക്കോടതി ജഡ്ജിക്കു പകരം സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. നീതിക്കായുള്ള പോരാട്ടത്തിൽ കർഷകർ ജയിക്കുമെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കർഷകരുടെ കൂട്ടക്കുരുതിക്കെതിരേയും ചൊവ്വാഴ്ചയും ബുധനാഴ്ചയും സംസ്ഥാന-ജില്ലാ തലങ്ങളിൽ കോൺഗ്രസ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഐ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2Yoyx3i
via
IFTTT
No comments:
Post a Comment