ന്യൂഡൽഹി: ലഖിംപുർ ഖേരിയിൽ കർഷകരെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംയുക്ത കിസാൻമോർച്ച അറിയിച്ചു.ദസറ ആഘോഷത്തിൽ പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും കോലങ്ങൾ കത്തിക്കും. ലഖിംപുരിൽ കൊല്ലപ്പെട്ട കർഷകരുടെ ശ്രാദ്ധദിനമായ തിങ്കളാഴ്ച രക്തസാക്ഷിത്വദിനമായി ആചരിക്കും. ഇതിന്റെഭാഗമായി യു.പി.യിലെ 75 ജില്ലകളിലും കലശയാത്രകൾ നടക്കും. രാജ്യമെമ്പാടും പ്രാർഥനായോഗങ്ങളും സംഘടിപ്പിക്കും. 18-ന് രാവിലെ പത്തുമുതൽ വൈകീട്ട് നാലുവരെ തീവണ്ടിതടയൽ സമരവുമുണ്ടാകും. കർഷകപ്രക്ഷോഭത്തിന് 11 മാസം തികയുന്ന 26-ന് ലഖ്‌നൗവിൽ കിസാൻമഹാപഞ്ചായത്ത് ചേരാനും കിസാൻ മോർച്ച തീരുമാനിച്ചു. സുപ്രീംകോടതിയിൽ അറിയിക്കാൻ യു.പി. സർക്കാർ തട്ടിക്കൂട്ടി പ്രഖ്യാപിച്ചതാണ് ഏകാംഗ ജുഡീഷ്യൽ കമ്മിഷനെന്ന് കർഷകനേതാക്കളായ ദർശൻപാലും യോഗേന്ദ്ര യാദവും വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. കർഷകർ കൊല്ലപ്പെട്ട കേസിൽ ഇപ്പോഴത്തെ എഫ്.ഐ.ആർ. തൃപ്തികരമല്ലെന്നും അവർ പറഞ്ഞു. കർഷകരെ കായികമായി ഇല്ലാതാക്കാനുള്ള ആർ.എസ്.എസ്. അജൻഡയാണ് ലഖിംപുരിൽ കണ്ടതെന്ന് കിസാൻസഭ ജനറൽസെക്രട്ടറി ഹനൻമൊള്ളയും ലഖിംപുരിൽ ഇന്റർനെറ്റ് വിച്ഛേദിച്ചത് സത്യം മൂടിവെക്കാനാണെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് നേതാവ് അഭിമന്യു കോഹാഡും കുറ്റപ്പെടുത്തി. ബി.ജെ.പി.ക്കാർ കൊല്ലപ്പെട്ടത് സ്വാഭാവിക പ്രതികരണത്തിലെന്ന് ടിക്കായത്ത് : ലഖിംപുരിൽ കർഷകർക്കുനേരെ കാറിടിച്ചുകയറ്റിയതിനെ തുടർന്നുള്ള സംഘർഷത്തിൽ രണ്ടു ബി.ജെ.പി. പ്രവർത്തകർ കൊല്ലപ്പെട്ടത് ആൾക്കൂട്ടത്തിന്റെ സ്വാഭാവിക പ്രതികരണത്തെ തുടർന്നാണെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. ആസൂത്രിതമായ അക്രമത്തിന്റെ ഭാഗമായി നടന്നതല്ല. അതിൽ പങ്കാളികളായവർ തെറ്റുകാരാണെന്നു തോന്നുന്നില്ല -അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3Ft4593
via
IFTTT
No comments:
Post a Comment