ആലുവ : ഒരു പകൽ നീണ്ട ആശങ്കയ്ക്ക് ഒടുവിൽ വിരാമം. അണക്കെട്ടുകൾ തുറക്കുന്നതോടെ 2018 ആവർത്തിക്കുമെന്ന ഭീതി പെരിയാറിന്റെ തീരത്തോട് ചേർന്ന് താമസിക്കുന്നവരെ അലട്ടിയിരുന്നു. എന്നാൽ, ചൊവ്വാഴ്ച മഴ മാറിനിന്നതോടെ പ്രളയഭീതി ഒഴിവായി. വെള്ളപ്പൊക്കമുണ്ടാകുമെന്ന് കരുതി നേരത്തെതന്നെ വീട്ടുസാധനങ്ങൾ ഉയരങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ, പെരിയാറിൽ ഒഴുക്ക് കുറയുകയും ജലനിരപ്പ് ഉയരാതിരിക്കുകയും ചെയ്തതോടെ ജനങ്ങൾക്ക് ആശ്വാസമായി. അതേസമയം, പെരിയാറിൽ ജലനിരപ്പ് വർധിക്കുമെന്ന് കരുതി നിരവധിപേരാണ് കാണാനെത്തിയത്. മഹിളാലയം തുരുത്ത് പാലത്തിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. വൈകീട്ടോടെ ഇടുക്കി അണക്കെട്ടിലെ വെള്ളം ആലുവയിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. ഇത് കാണാനായി സ്ത്രീകൾ അടക്കം നിരവധി ആളുകൾ വാഹനത്തിൽ ഇവിടെ വന്നിരുന്നു. വാഹനത്തിരക്കും കൂടുതലായിരുന്നു. പോലീസ് എത്തി ജനങ്ങൾ കൂട്ടംകൂടി നിൽക്കരുതെന്നും, വാഹനങ്ങൾ പാലത്തിൽ നിന്നും മാറ്റണമെന്നും ആവശ്യപ്പെട്ട് അനൗൺസ്മെന്റും നടത്തി. എന്നാൽ, ഈ സമയത്ത് പരുന്തുറാഞ്ചി മണപ്പുറം പോലും മുങ്ങിയിരുന്നില്ല. ആളുകൾ കൂടുതലായി എത്തിയതിനെ തുടർന്ന് ആലുവ ശിവരാത്രി മണപ്പുറം നടപ്പാലത്തിലേക്കുള്ള വഴി വടം ഉപയോഗിച്ച് താത്കാലികമായി അടച്ച് പോലീസുകാരെ കാവൽ നിർത്തി.
from mathrubhumi.latestnews.rssfeed https://ift.tt/3vuV5vy
via
IFTTT
No comments:
Post a Comment