തൃശ്ശൂർ : ''സാർ, എന്നെയൊന്നു സഹായിക്കണം.'' പരിഭ്രമിച്ചുകൊണ്ട് ഓടിയെത്തിയ പെൺകുട്ടി ഇതു പറഞ്ഞപ്പോൾ സിവിൽ പോലീസ് ഓഫീസർ സി.പി. സുധീഷിന് ആദ്യം കാര്യം പിടികിട്ടിയില്ല. ''പേടിക്കേണ്ട, കാര്യം പറയൂ.'' സുധീഷ് പെൺകുട്ടിയെ ആശ്വസിപ്പിച്ചു. പി.എസ്.സി. പരീക്ഷയ്ക്കു വന്നതാണെന്നും ഹാൾടിക്കറ്റെടുക്കാൻ മറന്നുവെന്നും അവൾ പറഞ്ഞു. സുധീഷ് ഉടൻ ആക്ഷനെടുത്തു. വൈകാതെ ഹാൾടിക്കറ്റുമായി ട്രാഫിക് പോലീസിന്റെ ജീപ്പ് അവരുടെ മുന്നിലെത്തി. തൃശ്ശൂർ കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡിൽ കഴിഞ്ഞദിവസം രാവിലെ 9.30-നായിരുന്നു സംഭവം. തൃശ്ശൂരിലെ ടെക്നിക്കൽ സ്കൂളിലായിരുന്നു പെൺകുട്ടിക്ക് പരീക്ഷ. നഗരത്തിലെത്തിയപ്പോഴാണ് ഹാൾടിക്കറ്റ് എടുക്കാൻ മറന്നുവെന്ന് മനസ്സിലായത്. പത്തുമണിക്ക് പരീക്ഷാഹാളിൽ റിപ്പോർട്ട് ചെയ്യണം. എന്തുചെയ്യുമെന്ന ആശങ്കയിലായിരുന്നു അവൾ. മൊബൈലിൽ പി.എസ്.സി.യുടെ വെബ്സൈറ്റെടുത്ത് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ സുധീഷ് ആവശ്യപ്പെട്ടു. തുടർന്ന് പെൺകുട്ടിയോട് അത് തന്റെ ഫോണിലേക്കയയ്ക്കാൻ പറഞ്ഞു. പിന്നാലെ വാട്സ്ആപ്പ് വഴി ട്രാഫിക് പോലീസ് സ്റ്റേഷനിലേക്ക് അയച്ചുകൊടുത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു പോലീസുദ്യോഗസ്ഥൻ ഉടൻ പ്രിന്റ് ഔട്ട് എടുത്ത് ജീപ്പിൽ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലെത്തി. ഹാൾടിക്കറ്റ് കൈയിലെത്തിയപ്പോൾ പെൺകുട്ടിക്ക് ആശ്വാസം. അവളെ ഉടനെ ഓട്ടോറിക്ഷയിൽക്കയറ്റി പരീക്ഷാകേന്ദ്രത്തിലേക്ക് പറഞ്ഞയച്ചു. ഒപ്പം വിജയാശംസകളും നേർന്നു. സിവിൽ പോലീസ് ഓഫീസർമാരായ സി.പി. സുധീഷ്, എ.കെ. ശരത്, ശ്രീജിത്ത് എന്നിവരാണ് തക്കസമയത്തിടപെട്ട് പ്രശ്നം പരിഹരിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/3DJXm8J
via
IFTTT
No comments:
Post a Comment