വെഞ്ഞാറമൂട്: ചന്തവിള കിൻഫ്രാ പാർക്കിനു സമീപത്തുണ്ടായ അപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർഥി നിധിൻ ഹരിക്ക് ഗോകുലം മെഡിക്കൽ കോളേജിലെ സഹപാഠികൾ യാത്രാമൊഴി നൽകി. ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹം കോളേജ് ഹാളിൽ പൊതുദർശനത്തിനു വെച്ചു. കോളേജിലെ ഷട്ടിൽ ടീം അംഗമായ നിധിൻ നാട്ടിലെ ക്ലബ്ബുകളിലും താരമായിരുന്നു. സുഹൃത്തിനൊപ്പം വീട്ടിലേക്കു പോകാനായി ബൈക്കിൽ റെയിൽവേ സ്റ്റേഷനിലേക്ക് പോകുംവഴിയാണ് ഞായറാഴ്ച പുലർച്ചെ അപകടത്തിൽ മരിച്ചത്. കോളേജിലെ സൗമ്യമുഖമായ നിധിൻ പഠനത്തിലും മിടുക്കനായിരുന്നതായി സഹപാഠികൾ ഓർമ്മ പങ്കിട്ടു. മെഡിക്കൽ കോളേജ് എം.ഡി. ഡോ. കെ.കെ.മനോജൻ മൃതദേഹത്തിൽ റീത്ത് സമർപ്പിച്ചു. മൂന്നു മണിക്ക് നിധിൻ കലാലയത്തിൽനിന്നു വിടപറയുമ്പോൾ കുട്ടികൾ സങ്കടമൊതുക്കാനാകാതെ പൊട്ടിക്കരഞ്ഞു. തുടർന്ന് മൃതദേഹം ജന്മനാടായ കോതമംഗലത്തേക്കു കൊണ്ടുപോയി.
from mathrubhumi.latestnews.rssfeed https://ift.tt/3lvHoJo
via
IFTTT
No comments:
Post a Comment