ജെബിൻ ആശുപത്രിയിൽ. അരികിൽ അമ്മ ആനി |ഫോട്ടോ: വി.കെ. അജി കൊച്ചി : ''വലിയ കല്ലുകൾ ഇനിയും താഴേക്ക് ഉരുണ്ടുവന്ന് എന്റെ മേൽ പതിക്കും. രക്ഷിക്കാൻ എന്റെ പപ്പയും ഈ ലോകത്തില്ലല്ലോ. എന്റെ വീടില്ലാത്ത, പപ്പയില്ലാത്ത ആ മണ്ണിലേക്ക് ഇനിയെനിക്ക് പോകേണ്ട''-ദുരന്തത്തിന്റെ മായാത്ത അടയാളമായ മുറിവുകളിൽ തഴുകി സംസാരിക്കുമ്പോൾ ജെബിന്റെ മിഴികൾ നിറഞ്ഞിരുന്നു. ആശുപത്രിക്കിടക്കയിൽ അരികിലുണ്ടായിരുന്ന അമ്മ ആനിയുടെ മുഖത്തും അതേ സങ്കടത്തിന്റെ വേദനകൾ മാത്രം. കൊക്കയാറിലുണ്ടായ ഉരുൾപൊട്ടലിൽ ഒഴുക്കിൽപ്പെട്ട് മരണത്തെ മുഖാമുഖം കണ്ട ജെബിനെന്ന 11 വയസ്സുകാരൻ മെല്ലെ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് ഡിസ്ച്ചാർജ് ആയെങ്കിലും പേടിവിട്ടുമാറിയിട്ടില്ല. ''ഉരുൾപൊട്ടുന്ന സമയത്ത് ഞാനും പപ്പയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മഴയോടൊപ്പം വലിയ ശബ്ദം കേട്ടപ്പോൾ തന്നെ പപ്പയ്ക്കു കാര്യം മനസ്സിലായിരുന്നു. റോഡിന്റെ അപ്പുറത്തുള്ള മലയിൽനിന്ന് വലിയ കല്ലുകൾ വീട്ടിലേക്ക് വീഴാൻ തുടങ്ങിയപ്പോഴേക്കും പപ്പ എന്നെ തള്ളി മാറ്റിയിരുന്നു. കുറെ കല്ലുകൾ ചെളിയോടൊപ്പം ദേഹത്തു വന്നു വീണതോടെ എന്റെ ബോധംപോയി. പിന്നെ ഓർമ വരുമ്പോൾ ഞാൻ പുഴയിലൂടെ ഒഴുകുകയായിരുന്നു. ഇതിനിടെ കല്ലുവന്നു വീണും മരങ്ങളിൽ തട്ടിയും എന്റെ ശരീരം മുഴുവൻ മുറിഞ്ഞിരുന്നു. ഒഴുക്കിനിടയിൽ ഒരു കാപ്പിക്കമ്പിൽ പിടികിട്ടി. അതിൽ പിടിച്ചു കിടക്കുമ്പോൾ വലിയൊരു തിരയുടെ തള്ളലിൽ ഞാൻ അടുത്ത പറമ്പിലെ കുഴിയിലേക്ക് വന്നു വീണു''-ജെബിൻ അപകടം ഓർത്തെടുത്തു. പറമ്പിലെ ചെളിയിൽ പുതഞ്ഞു കിടന്ന ജെബിനെ അയൽപക്കത്തെ ചേച്ചിയാണ് രക്ഷപ്പെടുത്തിയത്. പേടിച്ചുവിറച്ച് കരഞ്ഞ ആ നേരത്തും ജെബിൻ തിരക്കിയത് പപ്പയെയായിരുന്നു. കൂട്ടിക്കൽ സെയ്ന്റ് ജോർജ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ ജെബിൻ പപ്പയുടെ ഫോണിലാണ് ഓൺലൈൻ ക്ലാസിൽ പങ്കെടുത്തു കൊണ്ടിരുന്നത്. ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ട ഫോണിന് പകരം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി അധികൃതർ ജെബിന് ഒരു ഫോൺ സമ്മാനിച്ചു. ആ ഫോണിലൂടെ ഇനിയും ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാമെങ്കിലും വീട് ജെബിനു വലിയൊരു പ്രശ്നമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/3DXtlCA
via
IFTTT
No comments:
Post a Comment