കോട്ടയം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് കങ്ങഴയിൽ യുവാവിനെ കൊലപ്പെടുത്തിയ ജയേഷും സച്ചുവും. ജയേഷിനെ ആറുമാസം മുൻപ് കടയിനിക്കാട്ടെ വീട്ടിലെത്തിയ സംഘം ക്രൂരമായി മർദ്ദിക്കുകയും കാലിന് വെട്ടിപരിക്കേൽപിക്കുകയും ചെയ്തിരുന്നു. സംഭവം മനേഷിന്റെ അറിവോടെയാണ് എന്നതാണ് വൈരാഗ്യത്തിലേക്ക് നയിച്ചത്. എന്നാൽ, കേസിൽ മനേഷ് പ്രതിയായിരുന്നില്ല. ഏതാനും നാളുകളായി ഇവർ മനേഷിനെ ആക്രമിക്കാനായി പദ്ധതിയിട്ടിരുന്നു. കഴിഞ്ഞദിവസം ജയേഷും സച്ചുവും മനേഷിനെ തേടി വിവിധ സ്ഥലങ്ങളിൽ എത്തിയിരുന്നു. കങ്ങഴ മുണ്ടത്താനത്താണ് യുവാവിനെ മുൻവൈരാഗ്യത്തെത്തുടർന്ന് വെട്ടിക്കൊന്നശേഷം കാൽപ്പാദം മുറിച്ചുമാറ്റി റോഡരികിൽവെച്ചത്. മുണ്ടത്താനം ഇടയപ്പാറ വടക്കേറാട്ട് വാണിയപ്പുരയ്ക്കൽ തമ്പാന്റെ മകൻ മനേഷ് (അപ്പി-32) ആണ് മരിച്ചത്. പ്രതികളായ കടയിനിക്കാട് വില്ലൻപാറ പുതുപ്പറമ്പിൽ ജയേഷ് (31), കുമരകം കവണാറ്റിൻകര ശരണ്യാലയത്തിൽ സച്ചു ചന്ദ്രൻ (23) എന്നിവർ മണിമല പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് കങ്ങഴ ഇടയപ്പാറ കവലയിൽ റോഡരികിൽ മുറിച്ചുമാറ്റിയ നിലയിൽ കാൽപ്പാദം കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ മനേഷ് ചെളിക്കുഴി ഭാഗത്ത് ഉണ്ടെന്ന് മനസ്സിലാക്കിയ ഇരുവരും വടിവാൾ അടക്കമുള്ള ആയുധങ്ങളുമായി കാറിൽ എത്തുകയായിരുന്നു. കാർ നിർത്തിയശേഷം ആയുധങ്ങളുമായി പുറത്തിറങ്ങിയ ജയേഷിനെയും സച്ചുവിനെയും കണ്ട മനേഷ് പഞ്ചായത്ത് റോഡിൽ നിന്ന് 400 മീറ്ററോളം റബ്ബർതോട്ടത്തിലൂടെ ഓടി. മനേഷിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് ഫൊറൻസിക് വിദഗ്ധരും പോലീസും തെളിവുകൾ ശേഖരിക്കുന്നു പിന്നാലെ എത്തിയ ഇവർ മനേഷിനെ വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് ജയേഷ് മനേഷിന്റെ കാൽപാദം വെട്ടിമാറ്റി. മുറിച്ചെടുത്ത കാൽപാദവുമായി ഇടയപ്പാറ കവലയിലെത്തി റോഡരികിൽ ഉപേക്ഷിച്ചശേഷം ഇവർ രക്ഷപെടുകയായിരുന്നു. ജയേഷിന്റെ പേരിൽ പോലീസുകാരെ ആക്രമിച്ചതടക്കം നിരവധി കേസുകളാണ് സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലുള്ളത്. കഞ്ചാവ് കച്ചവടമടക്കം നിരവധി കേസുകളിൽ ഇരുവരും മുൻപ് പിടിയിലായിട്ടുണ്ട്. കൊല്ലപ്പെട്ട മനേഷിന്റെ പേരിലും അടിപിടിയടക്കം നിരവധി കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ജയേഷ് എസ്.ഐ.മാരെ ആക്രമിച്ച കേസുകളിലും പ്രതി മണിമല : മുണ്ടത്താനത്തെ കൊലക്കേസിൽ മണിമല പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതി ജയേഷ് നിരവധി പിടിച്ചുപറിക്കേസിലും ഗുണ്ടാആക്രമണ കേസുകളിലും പ്രതി. മണിമല എസ്.ഐ.യും സംഘവും ജയേഷിനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോൾ എസ്.ഐ.യുടെ തലയിൽ കൈ വിലങ്ങു കൊണ്ടടിച്ച് പരിക്കേല്പിച്ചിരുന്നു. കറുകച്ചാൽ എസ്.ഐ.ക്കു നേരേയും അക്രമമുണ്ടായിട്ടുണ്ട്. കഴിഞ്ഞ മാർച്ചിലാണ് ഇയാളെ ഗുണ്ടാസംഘം വീട്ടിൽ കയറി വെട്ടി പരിക്കേല്പിച്ചത്. പോലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലാക്കിയത്. കേസന്വേഷണവുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവി ഡി.ശില്പ മണിമല പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. മണിമലസ്റ്റേഷനിൽ കീഴടങ്ങിയ പ്രതികളെ കറുകച്ചാൽ പോലീസിനു കൈമാറും. Read More:യുവാവിനെ പിന്തുടർന്ന് വെട്ടിക്കൊലപ്പെടുത്തി; കാൽപാദം വെട്ടിയെടുത്ത് റോഡിൽവെച്ചു
from mathrubhumi.latestnews.rssfeed https://ift.tt/3agfrP1
via
IFTTT
No comments:
Post a Comment