കൂത്തുപറമ്പ് : ഫോണിലൂടെ പരിചയപ്പെട്ട വനിതാസുഹൃത്തിനെ തേടി കൂത്തുപറമ്പിലെത്തിയ എറണാകുളം ഞാറയ്ക്കൽ സ്വദേശിയായ 68-കാരൻ ആളെ കണ്ടെത്താനാകാതെ വട്ടംകറങ്ങി. വനിതാ 'സുഹൃത്ത്' ഫോൺ സ്വിച്ച് ഓഫ് ചെയ്തതാണ് 68-കാരനെ വലച്ചത്. ഒടുവിൽ കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിൽ എത്തിയ ഇയാളെ യുവതി കബളിപ്പിച്ചതാണെന്ന് ബോധ്യപ്പെടുത്തിയ പോലീസ് വണ്ടിക്കൂലി നൽകി പറഞ്ഞുവിട്ടു. മൊബൈൽഫോണിലൂടെ സൗഹൃദത്തിലായ യുവതിയെ തേടിയാണ് വ്യാഴാഴ്ച വൈകിട്ടോടെ ഇയാൾ കൂത്തുപറമ്പിലെത്തിയത്. യുവതിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു. തുടർന്ന് യുവതി പറഞ്ഞ സ്ഥലങ്ങളന്വേഷിച്ച് ഓട്ടോറിക്ഷയിൽ കറങ്ങിയെങ്കിലും കണ്ടെത്താനായില്ല. ഓട്ടോകൂലി കൊടുക്കാൻപോലും ഇയാളുടെ കൈയിൽ പണമുണ്ടായിരുന്നില്ല. ഒടുവിൽ ഓട്ടോഡ്രൈവർ ഇയാളെ കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പോലീസിനോട് ഇയാൾ എല്ലാ കാര്യവും തുറന്നുപറഞ്ഞു. മൂന്നുമാസത്തോളമായി ഇരുവരും ഫോണിലൂടെ സൗഹൃദത്തിലായിട്ട്. ദിവസം ഒട്ടേറെ തവണ വിളിക്കാറുണ്ടത്രെ. ഭാര്യ മരിച്ച വയോധികന് മക്കളും ചെറുമക്കളുമുണ്ട്. ഭർത്താവ് മരിച്ച യുവതിയെ സാമ്പത്തികമായി സഹായിക്കാമെന്ന് കരുതി, കാര്യങ്ങൾ നേരിട്ടറിയാനാണ് കൂത്തുപറമ്പിലെത്തിയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. പോലീസ് ഫോണിലൂടെ ബന്ധപ്പെട്ടപ്പോൾ പറഞ്ഞതെല്ലാം സത്യമാണെന്നും എന്നാൽ നേരിട്ട് വരാൻ താത്പര്യമില്ലെന്നും യുവതി പറഞ്ഞു. ഒടുവിൽ വീട്ടിലെത്താനുള്ള വണ്ടിക്കൂലി നൽകി പോലീസ് ഇയാൾ പറഞ്ഞയച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/3ASGyuI
via
IFTTT
No comments:
Post a Comment