അഹമ്മദാബാദ്: ബാങ്കുകളിൽനിന്ന് 15,000 കോടി രൂപയുടെ വായ്പ തട്ടിച്ച ഗുജറാത്ത് കമ്പനിയിൽനിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത് 5700 കോടി രൂപയുടെ അസംസ്കൃത എണ്ണ. അറസ്റ്റ് ഒഴിവാക്കാനായി വിദേശത്ത് ഒളിവിൽ കഴിയുന്ന സ്റ്റെർലിങ് ബയോടെക്കിന്റെ ഉടമകളായ സന്ദേസര സഹോദരങ്ങളുടെ മറ്റൊരു കമ്പനിയിൽ നിന്നാണ് പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഈ ഇറക്കുമതി.ഇവരുടെ ഉടമസ്ഥതയിൽ വഡോദരയിലുള്ള ഫാർമാ കമ്പനിയായ സ്റ്റെർലിങ്ങിനെതിരേ 2017-ൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കേസെടുത്തിരുന്നു. ബാങ്ക് വായ്പകൾ തിരിമറിനടത്തിയതിനായിരുന്നു കേസ്. എന്നാൽ ഇതിനു മുമ്പുതന്നെ നിതിൻ സന്ദേസരയും ചേതൻ സന്ദേസരയും കുടുംബസമേതം രാജ്യം വിട്ടു. തുടർന്ന് അൽബേനിയയും നൈജീരിയയും കേന്ദ്രമാക്കി ഇവർ ബിസിനസ് തുടർന്നു. ഒളിവിലുള്ള പ്രതികളായി രാജ്യം പ്രഖ്യാപിച്ചിരിക്കുമ്പോൾതന്നെയാണ് 2018 മുതൽ ഇവരിൽനിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്തത്. നൈജീരിയ ആസ്ഥാനമാക്കി ഇവരുണ്ടാക്കിയ സീപ്‌കോ എന്ന കമ്പനിവഴിയായിരുന്നു ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം, ഐ.ഒ.സി. എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഇറക്കുമതി. രാജ്യത്തെ ഇവരുടെ ആസ്തികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചിരിക്കെയായിരുന്നു ഇത്.ഇന്ത്യയിൽനിന്നു മുങ്ങിയശേഷം എണ്ണയിടപാടു നടത്തുന്നതിനായി ഇവർ ബ്രിട്ടീഷ് വെർജിനിയ ദ്വീപുകളിൽ ആറു സ്ഥാപനങ്ങൾ തുടങ്ങിയിരുന്നു. നൈജീരിയൻ ബാങ്കുകൾ ഇവർക്ക് സഹായവും നൽകി. വൻ കമ്പനികളും വ്യക്തികളും അവരുടെ രാജ്യങ്ങളിൽ നികുതി ഒഴിവാക്കാനായി ഇത്തരം സ്ഥാപനങ്ങളുണ്ടാക്കുന്നതിൻറെ വിവരം പുറത്തുവിട്ട പാൻഡൊറ രേഖകളിലാണ് സന്ദേസരമാരുടെ കാര്യവും പുറത്തായത്. ഇന്ത്യയുമായി ബിസിനസ് നടത്താൻ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കിത്തന്നെയാണ് സ്ഥാപനങ്ങളുണ്ടാക്കിയത്. എന്നാൽ ഇതേപ്പറ്റി സി.ബി.ഐ.യോ ഇ.ഡി.യോ അന്വേഷിച്ചിട്ടില്ല. ബാങ്കുകളിൽനിന്ന് തട്ടിയ പണം ഇവർ വിദേശത്തെ കമ്പനികളിലേക്കു മാറ്റിയതായി ഇ.ഡി. 2017-ൽ കണ്ടെത്തിയിരുന്നു.സന്ദേസര സഹോദരങ്ങൾക്ക് അധികാരകേന്ദ്രങ്ങളുമായുള്ള അടുപ്പം നേരത്തേ വാർത്തയായിരുന്നു. കോൺഗ്രസ് മുൻ നേതാവ് അഹമ്മദ് പട്ടേലിനെ ഇതുമായി ബന്ധപ്പെട്ട് ഇ.ഡി. ചോദ്യം ചെയ്തിരുന്നതാണ്. എണ്ണ ഇറക്കുമതിയെപ്പറ്റി അന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇന്ത്യയിലെ ബാങ്കുകളിലെ പണം കൊണ്ട് തെഴുത്ത കുറ്റാരോപിതരുമായി സർക്കാർതന്നെ ഇടപാട് നടത്തുകയാണെന്ന് കോൺഗ്രസ് വക്താവ് ഗൗരവ് ബല്ലഭ് ആരോപിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/3lA5H8K
via
IFTTT
No comments:
Post a Comment