കെ. കൈലാസനാഥൻ. അഹമ്മദാബാദ്: ഗുജറാത്തിൽ മുഖ്യമന്ത്രിമാർ വന്നുപോകുമ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസിൽ മാറാതെ ഒരാളുണ്ട് -മലയാളിയായ റിട്ടയേഡ് ഐ.എ.എസ്. ഓഫീസർ കെ. കൈലാസനാഥൻ. പുതിയ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി അദ്ദേഹം നിയമിതനായി. തുടർച്ചയായി നാലാമത്തെ ഗുജറാത്ത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയാണ് കൈലാസനാഥൻ. 1979 ഐ.എ.എസ്. ബാച്ചുകാരനായ ഇദ്ദേഹം കോഴിക്കോട് വടകര സ്വദേശിയാണ്. കുനിയിൽ കൈലാസനാഥൻ എന്ന് മുഴുവൻ പേര്. കെ.കെ. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കൈലാസനാഥൻ 2006 ജൂലായ് മുതൽ ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിർണായകസ്ഥാനത്തുണ്ട്. 2013-ൽ അഡീഷണൽ ചീഫ് സെക്രട്ടറിയായി വിരമിച്ചപ്പോൾ മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. കാലാവധി നീട്ടിനൽകി കെ.കെ.യെ ഓഫീസിൽ നിലനിർത്തി. പിന്നീട് ആനന്ദിബെൻ പട്ടേൽ, വിജയ് രൂപാണി മന്ത്രിസഭകൾ വന്നപ്പോഴും ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി എന്ന നിലയിൽ മുഖ്യമന്ത്രിമാരുടെ ഓഫീസിൽ തുടർന്നു. രൂപാണിയുടെ മന്ത്രിസഭയെ സമ്പൂർണമായി അഴിച്ചുപണിയുകയും മുഖ്യമന്ത്രിയുടെ ഓഫീസിലെ നാല് ഐ.എ.എസ്. ഉദ്യോഗസ്ഥരെ മാറ്റുകയും ചെയ്തപ്പോഴും കെ.കെ.ക്ക് സ്ഥാനചലനമില്ല. ഭൂപേന്ദ്ര പട്ടേൽ കാലാവധി പൂർത്തിയാക്കുംവരെയോ മറ്റൊരു ഉത്തരവ് ഉണ്ടാകും വരെയോ കൈലാസനാഥൻ അതേ തസ്തികയിൽ തുടരുമെന്നാണ് പൊതുഭരണ വിഭാഗത്തിന്റെ ഉത്തരവ്. 15 വർഷമായി മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ഇദ്ദേഹത്തിന്റെ കാലാവധി ഏഴാംതവണയാണ് നീട്ടുന്നത്. മോദി പ്രധാനമന്ത്രിയായപ്പോൾ കെ.കെ. ഡൽഹിയിലേക്കു പോകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, ഗുജറാത്തിന്റെ മനസ്സു വായിക്കാനറിയാവുന്നയാളെന്ന നിലയിൽ മോദി ഇദ്ദേഹത്തെ ഗാന്ധിനഗറിൽ നിലനിർത്തി. ഭരണസിരാകേന്ദ്രത്തിൽ നരേന്ദ്രമോദിയുടെ കണ്ണും കാതുമായാണ് കൈലാസ നാഥൻ അറിയപ്പെടുന്നത്. ഗാന്ധിജിയുടെ സാബർമതി ആശ്രമം നവീകരിക്കുന്ന പദ്ധതിയുടെ എക്സിക്യുട്ടീവ് കൗൺസിൽ തലവൻ കൂടിയാണ് ഇദ്ദേഹം.
from mathrubhumi.latestnews.rssfeed https://ift.tt/3zrrlzU
via
IFTTT
No comments:
Post a Comment