മരട്: ആദ്യം അടിച്ച 5000 രൂപയിൽനിന്നാണ് ഓട്ടോ തൊഴിലാളിയായ ജയപാലൻ 12 കോടിയുടെ ബമ്പറിന് അർഹനായത്. സ്ഥിരമായി ഭാഗ്യപരീക്ഷണം നടത്തുന്നയാളാണ് ജയപാലൻ. സമ്മാനമടിച്ച അയ്യായിരം രൂപയുടെ ടിക്കറ്റ് മാറാനാണ് തൃപ്പൂണിത്തുറ മീനാക്ഷി ലോട്ടറി ഏജൻസിയിലെത്തിയത്. അവിടെ വെച്ച് നമ്പർ കണ്ട് ഇഷ്ടപ്പെട്ട് എടുത്ത ടിക്കറ്റാണ് ജയപാലനെ കോടിപതിയാക്കിയത്.കടമില്ലാത ജീവിക്കണം എന്നതു മാത്രമാണ് ജയപാലന്റെ മോഹം. 25 വർഷമായി മരട് ആലുങ്കൽ പരീത് മുക്കിലാണ് ജയപാലൻ ഓട്ടോ ഓടിക്കുന്നത്. മരട് സർവീസ് സഹകരണ ബാങ്കിൽനിന്ന് നാല് വർഷം മുമ്പ് എട്ട് ലക്ഷം രൂപ വായ്പയെടുത്ത് നിർമിച്ച വീട്ടിലാണ് ഇവർ ഇപ്പോൾ താമസിക്കുന്നത്.തന്റെ കണ്ണടയും മുമ്പ് വീടിന്റെ കടം തീർത്ത് ജയപാലനും കുടുംബവും സമാധാനമായുറങ്ങുന്നത് കാണണമെന്നതായിരുന്നു ആഗ്രഹമെന്ന് ജയപാലന്റെ മാതാവ് 94 വയസ്സുള്ള ലക്ഷ്മി പറഞ്ഞു.ഫലം വന്നപ്പോഴേ ഭാഗ്യം പടികയറി എത്തിയെന്ന് മനസ്സിലായി. ഇതേ സമയം സാമൂഹിക മാധ്യമങ്ങളിലും മറ്റും പല സ്ഥലങ്ങളിൽനിന്നും ബമ്പറടിച്ചവർ പ്രത്യക്ഷപ്പെട്ടപ്പോൾ അമ്പരപ്പായി.എന്തായാലും തിങ്കളാഴ്ച പത്രം നോക്കി ഉറപ്പുവരുത്താമെന്നും അതുവരെ ആരോടും പറയേണ്ടെന്നുമാണ് അച്ഛൻ തീരുമാനിച്ചതെന്ന് മൂത്ത മകൻ വൈശാഖ് പറഞ്ഞു. ബി.ജെ.പി. മരട് ഏരിയ കമ്മിറ്റി അംഗമായ ജയപാലൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാശംസയുടെ ഫ്ലക്സ് െവയ്ക്കുന്നതിനായി ഞായറാഴ്ച രാത്രി വൈകിയും ബി.ജെ.പി. പ്രവർത്തകർക്കൊപ്പമുണ്ടായി. അവിടെയും ലോട്ടറിഭാഗ്യം ജയപാലൻ രഹസ്യമായി സൂക്ഷിച്ചു.അതിരാവിലെ എഴുന്നേറ്റ് കുടുംബം മുഴുവനും പത്രം വരുന്നതും കാത്തിരുന്നു.പത്രം െെകയിൽ കിട്ടിയ ഉടനെ ഫലം നോക്കി ഉറപ്പിച്ച ശേഷം വൈകാതെ ബാങ്കിൽ പോയി ടിക്കറ്റ് ഏൽപ്പിച്ച് നടപടികൾ പൂർത്തിയാക്കി. ജയപാലന്റെ ഭാര്യ മണിയാകട്ടെ പതിവുപോലെ തൂപ്പുജോലിക്കായി ചോറ്റാനിക്കര പടിയാർ മെമ്മോറിയൽ ഹോമിയോ മെഡിക്കൽ കോളേജിലേക്ക് പോയി.വൈകീട്ടോടെ നാട് മുഴുവൻ വിവരങ്ങളറിഞ്ഞു. പരിചയക്കാരും പരിചയമില്ലാത്തവരുമൊക്കെ അഭിനന്ദനങ്ങളുമായെത്തി.മാധ്യമ പ്രവർത്തകർ വീട്ടിലെത്തിയുള്ള തത്സമയ ദൃശ്യങ്ങൾ ജോലിസ്ഥലത്തിരുന്ന് ടി.വി.യിലൂടെയാണ് മണി കണ്ടത്.
from mathrubhumi.latestnews.rssfeed https://ift.tt/2ZijBnt
via
IFTTT
No comments:
Post a Comment