തിരുവനന്തപുരം: സാമൂഹികമാധ്യമരംഗത്ത് പുതിയ ചർച്ചാപ്ലാറ്റ്ഫോം ആയ ക്ലബ്ബ് ഹൗസിലും രാഷ്ട്രീയ ഇടപെടൽ ശക്തമാക്കണമെന്ന് പാർട്ടി അംഗങ്ങൾക്ക് സി.പി.എം. നിർദേശം. ഇത്തരം ചർച്ചകളിൽ പാർട്ടിയുടെ നിലപാടും ആശയവും പ്രചരിപ്പിക്കുന്ന സഖാക്കളായി അംഗങ്ങൾ മാറണമെന്നും സി.പി.എം. പറയുന്നു. പാർട്ടിക്കും സർക്കാരിനുമെതിരേ ഉയരുന്ന സംഭവങ്ങൾ നവമാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ സഖാക്കൾ വൈകാരികമായി പ്രതികരിക്കുന്നത് ഒഴിവാക്കണം. വൈകാരിക ഇടപെടൽ പലപ്പോഴും പാർട്ടിക്ക് ദോഷംചെയ്യുന്ന സ്ഥിതിയാണുള്ളത്. പാർട്ടി നയങ്ങൾക്കെതിരേ സംസാരിക്കുന്നത് അച്ചടക്കലംഘനമായിത്തന്നെ കണക്കാക്കുകയും അവരുൾപ്പെടുന്ന ഘടകം ഇടപെടുകയും വേണം. അനാവശ്യമായ ഗ്രൂപ്പുകൾ ഉണ്ടാക്കുകയും അതിൽ അംഗങ്ങളായി ചേരുകയും ചെയ്യുന്ന രീതി നിരുത്സാഹപ്പെടുത്തണമെന്നും സി.പി.എം. നിർദേശിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിൽ സാമൂഹികമാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കാൻ സി.പി.എമ്മിന് കഴിഞ്ഞെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തൽ. 162 ട്രോളുകളാണ് സി.പി.എം. തയ്യാറാക്കി പ്രചരിപ്പിച്ചത്. 282 ചെറുവീഡിയോകളും 88 പോസ്റ്ററുകളും തിരഞ്ഞെടുപ്പ് ഘട്ടത്തിൽ മാത്രം തയ്യാറാക്കി. കുടുംബഗ്രൂപ്പുകളിലേക്ക് വർഗീയശക്തികൾ നുഴഞ്ഞുകയറുന്നെന്ന മുന്നറിയിപ്പും സി.പി.എം. നൽകുന്നു. ധ്രുവീകരണം സൃഷ്ടിക്കുന്നതിനാണ് അവരുടെ ശ്രമം. ഇത്തരം കാര്യങ്ങൾ പരിശോധിക്കുകയും തിരുത്തുകയും ചെയ്യുന്നതിനുള്ള ബന്ധം പാർട്ടി അംഗങ്ങൾക്ക് ജനങ്ങളുമായി ഉണ്ടാകണമെന്നാണ് നിർദേശിച്ചിട്ടുള്ളത്.
from mathrubhumi.latestnews.rssfeed https://ift.tt/2Z4yUjA
via
IFTTT
No comments:
Post a Comment