കിഴക്കമ്പലം : ശനിയാഴ്ച രാവിലെ 5.45-നാണ് പഴങ്ങനാടിനെ ഞെട്ടിച്ച വാഹനാപകടം ഷാപ്പുംപടിയിലുണ്ടായത്. അപകടത്തിൽപ്പെട്ട സ്ത്രീകളുടെ ഉച്ചത്തിലുള്ള കരച്ചിൽകേട്ട് എഴുന്നേറ്റ സമീപവാസികൾ ഓടിയെത്തി നോക്കുമ്പോഴാണ് നാലു സ്ത്രീകൾ പലയിടത്തായി പരിക്കേറ്റുകിടക്കുന്നത് കാണുന്നത്. എന്താണ് പറ്റിയതെന്ന് ആർക്കും പെട്ടെന്ന് മനസ്സിലായില്ല. ഓടിക്കൂടിയവരും കരയാൻ തുടങ്ങി. ഇതിനിടെയാണ് വാഹനമിടിച്ചതാണെന്നും വാഹനം നിർത്താതെ പോയെന്നും മനസ്സിലായത്. വീണുകിടക്കുന്നവരെ എടുത്ത് ആശുപത്രിയിലെത്തിക്കാൻ പെട്ടെന്ന് ആർക്കും ധൈര്യം വന്നില്ല - അടുത്ത വീട്ടിലെ മേരി പറഞ്ഞു. അതിനിടെയാണ് പത്രവിതരണത്തിലേർപ്പെട്ടിരുന്ന സമീപവാസിയായ സജീവൻ കൊമ്പനാലിൽ ഓടിയെത്തുന്നത്. രക്തത്തിൽ കുളിച്ചുകിടക്കുന്നവർ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്ന അവസ്ഥയിലായിരുന്നു. ദാരുണമായ കാഴ്ചകണ്ട് കൈയും കാലും തളരുന്ന അവസ്ഥയായെങ്കിലും അവരെ രക്ഷപ്പെടുത്താൻ ശ്രമിച്ച്, റോഡിലൂടെ വരുന്ന വാഹനങ്ങൾ കൈകാണിച്ച് നിർത്താൻ ആവശ്യപ്പെട്ടു. ആദ്യംവന്ന വാഹനങ്ങൾ നിർത്താൻ തയ്യാറായില്ല. ഒടുവിൽ കൂട്ടുകാരനായ സമീപവാസി സാബു പൈലിയെ വിളിച്ചുവരുത്തിയാണ്. അപകടത്തിൽപ്പെട്ടവരെ സമീപത്തെ സമരിറ്റൻ ആശുപത്രിയിലെത്തിച്ചത്. ഷാപ്പുംപടിയിൽ അപകടം പതിവ് കിഴക്കമ്പലം പഴങ്ങനാട് ഷാപ്പുംപടിയിൽ അപകടം പതിവാകുന്നതായി പ്രദേശവാസികൾ പറഞ്ഞു. ഒരാഴ്ച മുമ്പും ഇതേ സ്ഥലത്ത് അപകടമുണ്ടായി ഒരാൾക്ക് പരിക്കേറ്റിരുന്നു. അപകടത്തിൽ പരിക്കേറ്റ ആൾ ദിവസങ്ങൾക്കു ശേഷം മരിച്ചു. റോഡരികിൽ സ്ഥാപിച്ചിരുന്ന ക്ഷേത്രഭണ്ഡാരം വണ്ടിയിടിച്ച് തകർന്നു. മാസങ്ങൾക്കു മുമ്പാണ് റോഡ് ബി.എം-ബി.സി. നിലവാരത്തിൽ ടാറിങ് നടത്തിയത്. നിർമാണത്തിലെ പിഴവാണോ റോഡിൽ അപകടം പെരുകുന്നതിനു കാരണമെന്ന് സംശയിക്കുന്നുവെന്ന് സമീപത്തെ കട ഉടമ പറഞ്ഞു. നടക്കാൻ ഇറങ്ങിയ ആദ്യദിവസം മരണത്തിലേക്കായി പ്രഭാത നടത്തത്തിനിറങ്ങിയ ആദ്യദിവസം നസീമയെ മരണം ഇടിച്ചുവീഴ്ത്തി. കഴിഞ്ഞദിവസം ഡോക്ടറെ സമീപിച്ചപ്പോഴാണ് നസീമയ്ക്ക് രക്തത്തിലെ കൊളസ്ട്രോൾ കൂടുതലെന്ന് ഉപദേശം കിട്ടിയത്. ദിവസേന കുറച്ചുസമയം നടക്കണമെന്ന നിർദേശവും കിട്ടി. തുടർന്നാണ് വീടിനടുത്തുള്ള കൂട്ടുകാരികളോടൊപ്പം പ്രഭാത സവാരിക്കിറങ്ങിയത്. എം.എൽ.എ.യുടെ അടിയന്തര ഇടപെടൽ മതിൽ പൊളിച്ചുമാറ്റി അപകടത്തെ തുടർന്ന് എം.എൽ.എ.യുടെ ഇടപെടലിൽ പഴങ്ങനാട് ഷാപ്പുംപടിയിലെ അപകടവളവ് നിവർത്തി. ശനിയാഴ്ച പുലർച്ചെ പഴങ്ങനാട്ടിൽ ഉണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചതറിഞ്ഞ് പഴങ്ങനാട് ആശുപത്രയിലെത്തിയ എത്തിയ എം.എൽ.എ പി.വി. ശ്രീനിജിൻ അപകടം നടന്ന സ്ഥലം സന്ദർശിച്ചു. റോഡിലെ അപകടവളവ് നിവർത്തുന്നതിന് സ്ഥലം വിട്ടുനൽകാൻ സ്ഥലമുടമ കാളാംപറമ്പിൽ മാത്യുവിനോട് ആവശ്യപ്പെടുകയായിരുന്നു. സ്ഥലമുടമ സൗജന്യമായി സ്ഥലം വിട്ടുകൊടുക്കുകയും വളവ് നിവർത്തുന്നതിനുള്ള ജോലികൾ ആരംഭിക്കുകയും ചെയ്തു.
from mathrubhumi.latestnews.rssfeed https://ift.tt/3hmY5UA
via
IFTTT
No comments:
Post a Comment