കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എക്സൈസ് ഉദ്യോഗസ്ഥർക്കിടയിൽ പടല പിണക്കങ്ങൾക്ക് തുടക്കമിട്ടത് ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ നടന്ന ചർച്ചകൾ. കാക്കനാട്ട് മയക്കുമരുന്ന് പിടിച്ചതുമായി ബന്ധപ്പെട്ട് വന്ന സന്ദേശങ്ങളാണ് പ്രശ്നങ്ങൾ തുടങ്ങാൻ കാരണമായത്.കേസിൽ 84 ഗ്രാം എം.ഡി.എം.എ. പിടികൂടിയ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡിനെ അഭിനന്ദിച്ചുള്ള സന്ദേശങ്ങളെ കടത്തിവെട്ടി 1.100 കിലോഗ്രാം എം.ഡി.എം.എ. പിടികൂടിയ എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിനെ അഭിനന്ദിച്ചുള്ള സന്ദേശങ്ങൾ ഗ്രൂപ്പിൽ പ്രചരിച്ചു. എല്ലാം എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ ക്രെഡിറ്റിലോട്ട് പോകുന്ന തരത്തിലായിരുന്നു സന്ദേശങ്ങൾ. ചിലർ സ്തുതിപാഠകരായി മാറുക കൂടി ചെയ്തതോടെ ഗ്രൂപ്പ് പെട്ടെന്ന് ആക്ടിവായി.വലിയ കേസിന് തുടക്കമിട്ടുനൽകിയതും ഇതിന് വേണ്ട വിവരങ്ങൾ ശേഖരിച്ചതും സ്റ്റേറ്റ് സ്ക്വാഡ് ആയതിനാൽത്തന്നെ പിന്നാലെ ഈ ഗ്രൂപ്പിനെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥർ ഇതിനെ ചെറുത്തു. പ്രതികളെ ഏഴുപേരെയും പിടികൂടി നിൽക്കുന്ന സ്റ്റേറ്റ് സ്ക്വാഡ് ഉദ്യോഗസ്ഥർ അടങ്ങുന്ന ചിത്രമായിരുന്നു മറുപടി. പരസ്പരം ഇരു സ്ക്വാഡുകളിലെയും ഉദ്യോഗസ്ഥരെ ഇകഴ്‌ത്തിയില്ലെങ്കിലും ഒരു വിഭാഗത്തെ മാത്രം ചേർത്തുപിടിച്ചുള്ള പുകഴ്‌ത്തൽ സന്ദേശങ്ങൾ വലിയ ഗ്രൂപ്പുതിരിവ് സൃഷ്ടിച്ചു. ഓരോ സ്ക്വാഡിലെയും ഉദ്യോഗസ്ഥരെ പിന്തുണയ്ക്കുന്ന ചിലർ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ‘കാക്കനാട് മയക്കുമരുന്ന് കേസ് അട്ടിമറിച്ചു’ എന്ന വിവാദങ്ങൾ വരുന്നത്. അകത്തുനിന്ന് തന്നെയുള്ള ഒരു ‘പണി’യായിരുന്നു ഇതെന്ന് എല്ലാവർക്കും മനസ്സിലാകുകയും ചെയ്തു.രണ്ട് സ്ക്വാഡുകളിലെയും ഉദ്യോഗസ്ഥരിൽ പലരും എക്സൈസ് സംഘടനയുമായി ബന്ധപ്പെട്ട് ഭാരവാഹിത്വം വഹിച്ചിരുന്നു. ഇതിനാൽത്തന്നെ ചിലർ പ്രശ്നത്തെ രാഷ്ട്രീയപരമായിക്കൂടി കണ്ട് ഇടപെട്ടു. മറ്റു ചിലർ ഇത് ബാച്ചുകൾ തമ്മിലുള്ള പോരാട്ടമായി കണ്ടു. എക്സൈസിനകത്ത് തീരേണ്ട പ്രശ്നം പുറത്തറിഞ്ഞ് സേനയ്ക്ക് ചീത്തപ്പേരുണ്ടാക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തി. വാട്‌സാപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങൾ ഇത്ര വലിയ പ്രശ്നങ്ങൾക്ക് വഴി വെച്ചിനാൽത്തന്നെ നിലവിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി തുടങ്ങി. വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിൻമാർക്ക് വിശദീകരണം ചോദിച്ച് മെമ്മോ നൽകിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3tet6ii
via
IFTTT
No comments:
Post a Comment