കൊച്ചി: “48 വർഷത്തെ ഒരുമിച്ചുള്ള യാത്രയായിരുന്നു ഞങ്ങളുടേത്. ആ യാത്രയിൽ ഒരാൾ നഷ്ടപ്പെട്ടു. എന്റെ ഉയർച്ചകളിലും താഴ്ചകളിലും വിശ്വംഭരൻ ഉണ്ടായിരുന്നു. എന്റെ വിജയങ്ങളും പരാജയങ്ങളും പ്രിയ ചങ്ങാതി അവന്റേതായി കണ്ടു. പലപ്പോഴും ഞാൻ വീണു പോയിട്ടുണ്ട്. അപ്പോൾ ഒരു കൈത്താങ്ങുമായി വിശ്വംഭരൻ കൂടെയുണ്ടായിരുന്നു” - കഴിഞ്ഞ ദിവസം അന്തരിച്ച കെ.ആർ. വിശ്വംഭരനെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ സ്നേഹനൊമ്പരത്തിന്റെ വാക്കുകൾ. കെ.ആർ. വിശ്വംഭരനെ അവസാനമായി കണ്ട് വീട്ടിൽ തിരിച്ചെത്തിയ മമ്മൂട്ടിയുടെ തീരാത്ത സങ്കടത്തെക്കുറിച്ചുള്ള വിവരണങ്ങളുമായി നിർമാതാവ് ആന്റോ ജോസഫ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണിത്. മമ്മൂട്ടിയുടെ സന്തത സഹചാരി കൂടിയായ ആന്റോയ്ക്ക് ഒട്ടും പരിചയമില്ലാത്തതാണ് മമ്മൂട്ടിയുടെ വികാരവിവശമായ ഈ അവസ്ഥ. “വിശ്വംഭരൻ സാറിനെ അവസാനമായി കണ്ട ശേഷം വീട്ടിലെത്തിയ മമ്മുക്ക കുറെ നേരം ഒറ്റയ്ക്കു മാറി നിശ്ശബ്ദനായിരുന്നു. ആ കണ്ണുകൾ പതുക്കെ നിറഞ്ഞു, ശബ്ദം ഇടറി. കെ.ആർ. വിശ്വംഭരൻ എന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനോടായിരുന്നില്ല മമ്മുക്കയുടെ സൗഹൃദം. ഒരു കാലം ഒരുമിച്ച് തോളിൽ കൈയിട്ടു നടന്ന, ഒരുമിച്ച് വെയിലും മഴയും കൊണ്ട് ഒരുമിച്ച് ചിരിച്ച, കരഞ്ഞ വിശ്വംഭരൻ എന്ന സുഹൃത്തിനോടായിരുന്നു”. സൗഹൃദം എന്ന വാക്കിന്റെ ആഴവും പരപ്പും നേരിട്ടറിഞ്ഞെന്നാണ് ആന്റോ ജോസഫ് ഫെയ്സ്ബുക്കിൽ കുറിച്ചത്. മമ്മൂട്ടി ഏറെ വൈകാരികമായ അവസ്ഥയിലായിരുന്നെന്ന് ആന്റോ. മമ്മൂട്ടി പറഞ്ഞ കാര്യങ്ങൾ കുറിച്ച ആന്റോ ഒരു കാര്യം കൂടി പറഞ്ഞു: “സന്തോഷവും സങ്കടവും പൊതിച്ചോറുപോലെ പങ്കിട്ട രണ്ടു സ്നേഹിതർ തമ്മിലുള്ള ബന്ധത്തിന്റെ ശക്തിയാണ് കണ്ണീരുപ്പുള്ള ആ വാക്കുകളിൽ തെളിഞ്ഞുകണ്ടത്”.
from mathrubhumi.latestnews.rssfeed https://ift.tt/2XxOaoi
via
IFTTT
No comments:
Post a Comment