ചെന്നൈ: ബിസിനസ് ക്ലാസിൽ മറ്റാർക്കും ഇടം നൽകാതെ വിമാന യാത്രയെന്ന് പറയുമ്പോൾ സിനിമാതാരങ്ങളോ രാഷ്ട്രീയ നേതാക്കളോ ആയിരിക്കുമെന്ന് കരുതേണ്ട. ബെല്ല എന്ന വളർത്തുനായയ്ക്കുവേണ്ടിയാണ് ബിസിനസ് ക്ലാസിലെ മുഴുവൻ ടിക്കറ്റും അതിന്റെ ഉടമ റിസർവ് ചെയ്തത്. കഴിഞ്ഞ ആഴ്ചയാണ് മുംബൈയിൽനിന്ന് ചെന്നൈയിലേക്കുള്ള ഈ രാജകീയ യാത്ര നടന്നത്. ആർക്കും ബുദ്ധിമുട്ടുണ്ടാകാതെ ബെല്ലയെ ചെന്നൈയിലെത്തിക്കാനാണ് ഉടമ 2.5 ലക്ഷത്തോളം രൂപ മുടക്കിയുള്ള യാത്രയ്ക്കൊരുങ്ങിയത്. സെപ്റ്റംബർ 15-ന് രാവിലെ 11.30-ഒാടെ ചെന്നൈയിലെത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരിയ്ക്കൊപ്പമാണ് വളർത്തു നായയുണ്ടായിരുന്നത്. എന്നാൽ ഈ വിവരം ഇപ്പോഴാണ് പുറത്തറിയുന്നത്. യാത്രക്കാരിയുടെ പേരുവിവരങ്ങൾ എയർ ഇന്ത്യ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. എയർ ഇന്ത്യയുടെ എ 321 നമ്പർ വിമാനത്തിൽ ബിസിനസ് ക്ലാസിൽ 12 സീറ്റുകളാണ് ഉണ്ടായിരുന്നത്. മൾട്ടീസ് എന്ന ഇനത്തിലുള്ള തന്റെ നായയെ ഒപ്പം കൂട്ടാൻ ഉടമ ഇത് മുഴുവനും ബുക്ക് ചെയ്യുകയായിരുന്നു. 30,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ വിലയുള്ള ഇനമാണ് മൾട്ടീസ്. മുംബൈയിൽനിന്ന് ചെന്നൈയിലേക്ക് 20,000 രൂപയോളമായിരുന്നു അന്നത്തെ ബിസിനസ് ക്ലാസ് നിരക്ക്. 2.4 ലക്ഷം രൂപയാണ് നായ്‌ക്കൊപ്പമുള്ള യാത്രയ്ക്കായി ഉടമ മുടക്കിയത്. യാത്രക്കാർക്കൊപ്പം നായ, പൂച്ച തുടങ്ങിയ വളർത്തു മൃഗങ്ങളെ കൊണ്ടുവരാൻ എയർ ഇന്ത്യ അനുവദിക്കാറുണ്ട്. ഒരാൾക്കൊപ്പം രണ്ട് വളർത്തു മൃഗങ്ങളെ വരെ അനുവദിക്കും. വലുപ്പം കുറഞ്ഞവയെ ബിസിനസ് ക്ലാസിൽ ഒപ്പം കൊണ്ടുവരാം. സാധാരണ അവസാനവരിയിലാണ് വളർത്തുനായ്ക്കും ഒപ്പമുള്ളവർക്കും സീറ്റ് അനുവദിക്കുക. ലോക്ഡൗൺ കാലത്ത് രാജ്യത്ത് വളർത്തു മൃഗങ്ങളുമായുള്ള വിമാന യാത്ര വർധിച്ചുവെന്നാണ് കണക്കുകൾ. കഴിഞ്ഞ വർഷം ജൂൺ മുതൽ സെപ്റ്റബർ വരെ 2000 വളർത്തു മൃഗങ്ങൾ എയർ ഇന്ത്യയുടെ വിവിധ സർവീസുകളിൽ യാത്ര ചെയ്തിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3zxH5RX
via
IFTTT
No comments:
Post a Comment