പുരുഷു തൃശ്ശൂർ: പുരുഷുവിനെ മടിയിലിരുത്തി ബിന്ദു ഭക്ഷണം നൽകും. പിന്നെ കിടപ്പുമുറിയിൽ മറ്റൊരു കിടക്കയിൽ അവനെ കിടത്തി ഉറക്കും. തനിച്ചാക്കാൻ മനസ്സനുവദിക്കാത്തതിനാൽ ബിന്ദു വീടുവിട്ട് എവിടെയും പോയി നിൽക്കാറുമില്ല. ബിന്ദുവിന്റെയും വളർത്തുപൂച്ച പുരുഷുവിന്റെയും സ്നേഹബന്ധം ആരുടെയും കരളലിയിക്കുന്നതാണ്. പുല്ലൂർ അമ്പലനടയിൽ തെമ്മായത്ത് ഷാജിയുടെ വീട്ടുകാർക്കെല്ലാം പൂച്ചകളോട് വലിയ ഇഷ്ടമാണ്. 2014 ഡിസംബറിൽ ഇവിടെ മൂന്ന് പൂച്ചക്കുട്ടികൾ ജനിച്ചു. രണ്ടെണ്ണം ചത്തുപോയെങ്കിലും ഒന്നിനെ ഷാജിയുടെ ഭാര്യ ബിന്ദു പ്രത്യേകം പരിചരിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. പൂച്ചക്കുട്ടി ആദ്യം ചെറുതായി നടന്നിരുന്നു. എന്നാൽ മറ്റ് പൂച്ചക്കുഞ്ഞുങ്ങളെപോലെ മരത്തിൽ കയറുകയൊന്നുമില്ല. രണ്ടടി വയ്ക്കുമ്പോഴേക്കും ഇടറിവീഴും. അതുകൊണ്ട് പുറത്തേക്കൊന്നും വിടാതെ വീടിനുള്ളിൽ വളർത്തി. മീശമാധവൻ എന്ന സിനിമയിലെ പുരുഷു എന്ന പേരാണ് പൂച്ചക്കുട്ടിക്കിട്ടത്. ബിന്ദു പൊന്നുവെന്ന് വിളിപ്പേരുമിട്ടു. ജനിച്ച് ഒരു വർഷം തികയും മുമ്പേ വൈറൽ പനി വന്ന് പുരുഷുവിന് കാഴ്ച നഷ്ടപ്പെട്ടു; ചലനശേഷിയും പോയി. ഇനി എഴുന്നേറ്റ് നടക്കില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. അധികകാലം ജീവിച്ചിരിക്കാനിടയില്ലെന്നും ഉപേക്ഷിക്കണമെന്നും പലരും പറഞ്ഞെങ്കിലും അതിന് മനസ്സുവന്നില്ലെന്ന് ബിന്ദു പറയുന്നു. മണംകൊണ്ടും ശബ്ദംകൊണ്ടും ആളുകളെ തിരിച്ചറിയാൻ പുരുഷുവിന് കഴിയും. ആഴ്ചയിലൊരിക്കൽ ചെറിയ ചൂടുവെള്ളത്തിൽ കുളിപ്പിക്കും. ഇതിനായി ഷാംപുവും സോപ്പും ടവലുമൊക്കെയുണ്ട്. ആയുർവേദ ഡോക്ടറായ മകൾ ആതിര കാലിലും കൈയിലുമെല്ലാം ഇടയ്ക്ക് കിഴി വെച്ചുകൊടുക്കും - ബിന്ദുവിന്റെ ശബ്ദത്തിന് ചെവിയോർത്ത് അവരുടെ കൈകളിൽ നക്കി സ്നേഹം പ്രകടിപ്പിച്ച് പുരുഷു ചുരുണ്ടുകിടന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3EoJSQY
via
IFTTT
No comments:
Post a Comment