കുളപ്പുള്ളി: തകർന്നുകിടക്കുന്ന ഉരുക്കുതടയണ... ഗതിമാറി ഒഴുകുന്ന ഭാരതപ്പുഴ... അതും കുത്തൊഴുക്ക്... ഇതൊന്നും സിവിൽ ഡിഫൻസ് അംഗമായ തിരുവേഗപ്പുറ പൈലിപ്പുറം പട്ടൻമാർതൊടി ഹംസയ്ക്കും (ബാബു) മക്കളായ അജ്മലിനും അൻസിലിനും സഹോദരൻ മുഹമ്മദ് ഷരീഫിനും ഒരു തടസ്സമായില്ല. കഴിഞ്ഞദിവസം കാണാതായ മെഡിക്കൽ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹവുമായി ഈ നാൽവർസംഘം നീന്തിയത് അഞ്ചുകിലോമീറ്റർ. മൃതദേഹം കണ്ടെത്തിയ മാന്നന്നൂർ തടയണപ്രദേശത്ത് വാഹനമെത്തിച്ച് കരയ്ക്ക് കയറ്റാനാകാതിരുന്നതിനാൽ ഷൊർണൂർ കൊച്ചിൻപാലത്തിന് സമീപംവരെ നീന്തിയാണ് ഈ കുടുംബം മൃതദേഹം കരക്കെത്തിച്ചത്. ചൊവ്വാഴ്ചരാവിലെ ആറുമണിയോടെയാണ് നാൽവർ സംഘം മാന്നന്നൂരിൽ തിരച്ചിൽ തുടങ്ങിയത്. കുത്തിയൊഴുകുന്ന പുഴയിലേക്ക് രണ്ട് പ്ലാസ്റ്റിക് കന്നാസുകളുടെ ബലത്തിലായിരുന്നു നീന്തിക്കൊണ്ടുള്ള തിരച്ചിൽ. പുഴയിൽ കാണാത്തവണ്ണം അടിഞ്ഞുകൂടിയ മരക്കൂട്ടങ്ങളും കുത്തൊഴുക്കുമുള്ള സ്ഥലത്ത് പ്രതിസന്ധികൾ ഒരുപാടായിരുന്നു. എന്നാൽ, അരമണിക്കൂറിനുള്ളിൽത്തന്നെ ഇവർ മൃതദേഹം കണ്ടെടുത്തു. സിവിൽ ഡിഫൻസ് പട്ടാമ്പി യൂണിറ്റിലെ അംഗങ്ങളാണ് ഹംസയും (38) സഹോദരൻ ഷരീഫും (55). നേരത്തേ മത്സ്യത്തൊഴിലാളിയായിരുന്നു ഹംസ. പ്ലസ് ടു പഠിക്കുന്ന മുഹമ്മദ് അജ്മൽ (17), പത്താം ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് അൻസിൽ (15) എന്നിവരും സ്ഥിരമായി സേവന പ്രവർത്തനങ്ങൾക്കെത്തും. ഹംസ പത്താംക്ലാസിൽ പഠിക്കുമ്പോൾ പുഴയിൽ കാണാതായ ആളുടെ മൃതദേഹം കരക്കെത്തിച്ചിരുന്നു. അന്നുമുതലണ് വെള്ളത്തിലെ രക്ഷാ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്. പിന്നീട് പലസ്ഥലങ്ങളിൽനിന്നുമായി 40 ഓളം വെള്ളത്തിൽപ്പെട്ടവരുടെ മൃതദേഹം കണ്ടെത്താൻ സഹായവുമായെത്തി. രണ്ടുപേരെ ഒഴുക്കിൽനിന്ന് രക്ഷപ്പെടുത്തിയ കഥയും അഭിമാനത്തോടെ ഹംസ പറയുന്നു. രണ്ട് മക്കൾക്കുപുറമേ നാലാംക്ലാസ് വിദ്യാർഥിനിയായ ഫാത്തിമ അൻഷിതയ്ക്കും നീന്തലിൽ സഹോദരങ്ങളുടെപാത പിന്തുടരുന്നു. രണ്ട് കന്നാസുകൾമാത്രമാണ് ഇവരുടെ സുരക്ഷാ സംവിധാനം. കുറ്റിപ്പുറത്ത് കാണാതായ ഒരാളുടെ മൃദദേഹം തിരഞ്ഞെത്തിച്ചതിന് ഹംസയ്ക്ക് ആളുകൾ 1.40 ലക്ഷത്തോളം വിലയുള്ള ഒരു ഓക്സിജൻ സിലിൻഡർ നൽകിയിരുന്നു. ഇപ്പോൾ ഇതിൽ ഓക്സിജൻനിറയ്ക്കാൻപോലും സംവിധാനങ്ങൾ ലഭ്യമായിട്ടില്ല. ലൈഫ് ജാക്കറ്റ് പോലുള്ള സംവിധാനങ്ങൾ ലഭിച്ചാൽ ഉപകാരമാകുമെന്നാണ് ഹംസ പറയുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3zcPuds
via
IFTTT
No comments:
Post a Comment