നെന്മാറ: പ്രണയിച്ച പെൺകുട്ടിയെ ആരും കാണാതെ 10 വർഷക്കാലം ഒളിവിൽ പാർപ്പിച്ച റഹ്‌മാൻ പ്രണയിനി സജിതയെ നിയമപരമായി വിവാഹം കഴിക്കുന്നു.ഒറ്റമുറി ജീവിതത്തിൽനിന്ന് പുറത്ത് ഒപ്പം കഴിയുന്ന ഇരുവരും ബുധനാഴ്ച നെന്മാറ സബ് രജിസ്ട്രാർ ഓഫീസിൽ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് വിവാഹിതരാകുന്നത്. അയിലൂർ കാരക്കാട്ടുപറമ്പ് സ്വദേശികളായ റഹ്‌മാനും സജിതയും ഇപ്പോൾ വിത്തനശ്ശേരിയിലുള്ള വാടകവീട്ടിലാണ് കഴിയുന്നത്. 2010 ഫെബ്രുവരിയിലാണ് റഹ്‌മാനോടൊപ്പം ജീവിക്കാൻ 18-കാരിയായ സജിത വീടുവിട്ടിറങ്ങിയത്. ഇലക്‌ട്രിക്കൽ ജോലിയും പെയിന്റിങ്ങും ചെയ്യുന്ന റഹ്‌മാനൊപ്പം കഴിയുന്നതിനായി ഇറങ്ങിത്തിരിച്ച സജിതയെ റഹ്‌മാൻ ആരുമറിയാതെ വീട്ടിലെ മുറിയിൽ താമസിപ്പിക്കുകയായിരുന്നു. 2021 മാർച്ചിൽ ഇരുവരും വീടുവിട്ടിറങ്ങി വിത്തനശ്ശേരിക്ക് സമീപമുള്ള വാടകവീട്ടിലേക്ക് താമസം മാറി. റഹ്‌മാനെ കാണാനില്ലെന്ന പരാതിയിൽ പോലീസന്വേഷണം നടക്കുന്നതിനിടെ റഹ്‌മാനെ സഹോദരൻ നെന്മാറയിൽവെച്ച് കാണുകയും പോലീസിൽ വിവരമറിയിക്കുകയുംചെയ്തു. തുടർന്നുനടത്തിയ അന്വേഷണത്തിലാണ് 10 വർഷത്തെ പ്രണയജീവിതത്തിന്റെ ചരിത്രം പുറംലോകമറിഞ്ഞത്. പ്രായപൂർത്തിയായതിനാൽ ഇരുവരും സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് താമസിക്കുകയാണെന്ന് മൊഴിനൽകിയതോടെ പോലീസ് നടപടികൾ അവസാനിപ്പിക്കുകയായിരുന്നു. ഇരുവരും ഒരുമിച്ച് താമസിച്ചെങ്കിലും നിയമപരമായി വിവാഹിതരായിരുന്നില്ല. പുരോഗമന കലാസാഹിത്യ സംഘം കൊല്ലങ്കോട് ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിവാഹത്തിനുള്ള നടപടികൾ സ്വീകരിച്ചത്. വിവാഹത്തിനാവശ്യമായ വസ്ത്രങ്ങളും മറ്റുസഹായവും പുരോഗമന കലാസാഹിത്യസംഘം നൽകും. ബുധനാഴ്ച രാവിലെ 10 മണിക്കാണ് രജിസ്ട്രാർ മുമ്പാകെ വിവാഹിതരാകുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3lst6rp
via
IFTTT
No comments:
Post a Comment