ചേർത്തല: സി.പി.എം. സമ്മേളനങ്ങളിൽ വിഭാഗീയപ്രവർത്തനങ്ങൾ ഉണ്ടാവാതിരിക്കാൻ കർശന നിർദേശങ്ങൾ. സമ്മേളനങ്ങളുടെ നടത്തിപ്പിനായി കേന്ദ്രക്കമ്മിറ്റി ഇറക്കിയ മാർഗരേഖയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. മത്സരവും തിരഞ്ഞെടുപ്പുമാകാം. എന്നാൽ, വിഭാഗീയമാകരുത്. കമ്മിറ്റികളിലേക്കോ തസ്തികയിലേക്കോ തിരഞ്ഞെടുക്കപ്പെടുന്നതിനായി വോട്ടു ക്യാൻവാസ് ചെയ്യുന്നതു നിരോധിച്ചിട്ടുണ്ട്. ബദൽ പാനലുണ്ടാക്കുന്നതും സ്ലിപ്പ് വിതരണം ചെയ്യുന്നതും വിഭാഗീയ പ്രവർത്തനമായി കാണും. നിലവിലെ കമ്മിറ്റി പുതിയ കമ്മിറ്റിക്കായുള്ള പാനൽ നിർദേശിക്കുന്ന രീതി തുടരും. ഇതിനെതിരേ ഒരാളുടെ പൂർണസമ്മതത്തോടെ നിർദേശിക്കാനും സ്വയം നാമനിർദേശം ചെയ്യാനും അനുമതിയുണ്ട്. എന്നാൽ, ഒരംഗത്തിന്റെ പിന്തുണ വേണം. രഹസ്യബാലറ്റിൽ തിരഞ്ഞെടുപ്പു വേണ്ടിവന്നാൽ മേൽനോട്ടം വഹിക്കുന്ന ആൾ സ്ഥാനാർഥിയാകരുതെന്നാണു നിർദേശം. ഇതിനായി മേൽകമ്മിറ്റിയിലെ പ്രതിനിധിയെയോ അതതു കമ്മിറ്റിയിലെ മുതിർന്ന അംഗത്തെയോ ആണു ചുമതലപ്പെടുത്തേണ്ടത്. ആദ്യം ഔദ്യോഗികപാനലും തുടർന്നു നാമനിർദേശം ചെയ്യുന്നവരുമെന്നമുറയ്ക്കാണു പട്ടിക തയ്യാറാക്കേണ്ടത്. ചായ ഇടവേള ഒഴിവാക്കി മുൻകാല തിരഞ്ഞെടുപ്പുകൾ പോലെ പാനലവതരിപ്പിച്ചു കഴിഞ്ഞാൽ അരമണിക്കൂർ മുതൽ ഒരുമണിക്കൂർവരെ ചായകുടിക്കാൻ ഇടവേളനൽകുന്ന സമ്പ്രദായം ഒഴിവാക്കണമെന്നു നിർദേശിച്ചിട്ടുണ്ട്. ചായ ഇടവേളകൾ വിഭാഗീയ നീക്കങ്ങൾക്കുപയോഗിക്കുമെന്നാണു വിലയിരുത്തൽ. എന്നാൽ, പ്രതിനിധികൾക്കു മത്സരിക്കുന്നവരെ പഠിക്കാൻ 15 മിനിറ്റുവരെ അനുവദിക്കും. വോട്ടെണ്ണൽ സുതാര്യമാകണം വോട്ടെണ്ണാൻ നിയോഗിക്കപ്പെടുന്ന സംഘത്തിൽ സ്ഥാനാർഥികളുണ്ടാവരുത്. തർക്കങ്ങൾ മേൽനോട്ടം വഹിക്കുന്ന ആൾ അവിടെവെച്ചുതന്നെ തീർപ്പാക്കണം. ആ തീരുമാനം അന്തിമമായിരിക്കും. പിന്നീടുള്ള പരാതികൾ മേൽകമ്മിറ്റിക്കു സമർപ്പിക്കാം. ബ്രാഞ്ച് സെക്രട്ടറി തിരഞ്ഞെടുപ്പിൽ രഹസ്യബാലറ്റില്ല ബ്രാഞ്ച് സെക്രട്ടറിയുടെ തിരഞ്ഞെടുപ്പിൽ രഹസ്യബാലറ്റ് വേണ്ടെന്നും മത്സരമുണ്ടായാൽ കൈകൾ ഉയർത്തിയുള്ള രീതിമതിയാകുമെന്നും രേഖയിൽ പറയുന്നു. ഇതിനു കഴിയാതെ വന്നാൽ പരസ്യമായ വോട്ടുരീതിയായിരിക്കും സ്വീകരിക്കുക. തുല്യവോട്ടുകൾ വന്നാൽ നറുക്കിടും.
from mathrubhumi.latestnews.rssfeed https://ift.tt/3A80oT4
via
IFTTT
No comments:
Post a Comment