ന്യൂഡൽഹി: ചലനശേഷിയില്ലാത്ത വലതുകാൽപ്പത്തിയുമായി 4200 കിലോമീറ്റർ സൈക്കിൾ ചവിട്ടി മുപ്പത്തഞ്ചുകാരനായ മുഹമ്മദ് അഷറഫ് (മുത്തു) ലഡാക്കിലെത്തി. 17,982 അടിയുള്ള, ലോകത്തെ ഉയരത്തിൽ രണ്ടാമതുള്ള പാതയായ ഖർദൂങ്ലായിലെത്തിയ അഷറഫിന്റെ മുന്നിൽ ഇനിയുള്ളത് ഏറ്റവും ഉയരത്തിലുള്ള ഗതാഗതയോഗ്യമായ പാതയായ കേലചുരമാണ്. പാംഗോങ് തടാകത്തെ ലേയുമായി ബന്ധിപ്പിക്കുന്ന 18,860 അടി ഉയരത്തിലുള്ള ഈ പാത ഓഗസ്റ്റ് 31-നാണ് ഉദ്ഘാടനം ചെയ്തത്. ഞായറാഴ്ച ഇവിടേക്ക് സൈക്കിളിൽ നീങ്ങിയ അഷറഫിനെ കനത്ത മഞ്ഞുവീഴ്ചകാരണം 500 മീറ്റർ അകലെവെച്ച് സൈനികർ തിരിച്ചിറക്കി. ലഡാക്കിൽ തുടരുന്ന അഷറഫ് ലക്ഷ്യംകണ്ടേ കേരളത്തിലേക്ക് മടങ്ങൂ എന്ന ദൃഢനിശ്ചയത്തിലാണ്. ജൂലായ് 16-നാണ് തൃശ്ശൂർ വടക്കാഞ്ചേരി പാർളിക്കാട് പത്താംകല്ല് തെക്കേപ്പുറത്തു വളപ്പിൽ മുഹമ്മദ് അഷറഫ് വടക്കുന്നാഥന്റെ ക്ഷേത്രമുറ്റത്തുനിന്ന് സൈക്കിളിൽ ലഡാക്കിലേക്ക് തിരിച്ചത്. കോവിഡും ന്യുമോണിയയും ബാധിച്ച് 40 ദിവസത്തോളം കിടപ്പിലായതിനു പിന്നാലെയായിരുന്നു ഇത്. നേരത്തേയുള്ള ശ്വാസംമുട്ടൽ കൂടിയതോടെ ഗ്വാളിയറിലെത്തിയപ്പോൾ ഒരാഴ്ച വിശ്രമിക്കേണ്ടിവന്നു. മധ്യപ്രദേശിലെ പ്രിൻസിപ്പൽ അക്കൗണ്ടന്റ് സെക്രട്ടറിയായ ജയ്ദീപ് ഷാ യാത്രയുടെ കൗതുകമറിഞ്ഞ് സ്വന്തംവീട്ടിൽ ഒരാഴ്ച തങ്ങാൻ അനുവാദം നൽകി. തീപ്പിടിത്തമടക്കമുള്ള ഇരുപതോളം അപകടങ്ങളിൽനിന്ന് രക്ഷപ്പെട്ടയാളാണ് അഷറഫ്. 2017-ൽ പാലക്കാട്ട് വോളി ടൂർണമെന്റ് കഴിഞ്ഞുമടങ്ങുമ്പോൾ മറ്റൊരു ബൈക്കിടിച്ച് കാൽപ്പാദം അറ്റു. കാൽ മുറിക്കാനായിരുന്നു ഡോക്ടർമാരുടെ തീരുമാനമെങ്കിലും തുന്നിച്ചേർക്കണമെന്ന് അഷറഫ് കേണപേക്ഷിച്ചു. ഒമ്പതു ശസ്ത്രക്രിയക്കുശേഷം കാൽ ഏകദേശരൂപത്തിലെത്തിയെങ്കിലും അധികദൂരം നടക്കാനാവില്ല. മൂന്നുവർഷത്തോളം കിടപ്പിലായിരുന്നു. അബുദാബിയിൽ കംപ്യൂട്ടർ എൻജിനിയറായിരുന്ന അഷറഫ് തീപ്പൊള്ളലേറ്റതിനെത്തുടർന്ന് ജോലി മതിയാക്കി നാട്ടിൽ എത്തിയതാണ്. ഇപ്പോൾ നാട്ടിൽ സൈക്കിൾ വിൽപ്പനയും സൈക്ലിങ്ങിൽ പരിശീലനവും യാത്രകളുമായി കഴിയുന്നു. ഉമ്മ മുതുക്കോട്ടിൽ സുബൈദയാണ് അഷറഫിന്റെ യാത്രകൾക്ക് പ്രചോദനം. ഭാര്യ ജാസ്മിന്റെ പിന്തുണയും നിർലോഭം ഉണ്ടെങ്കിലും അപകടകരമായ യാത്രയിൽ അവർക്ക് ആശങ്കയുണ്ടെന്ന് അഷറഫ് പറഞ്ഞു. ഒന്നരവയസ്സുള്ള അമാൻ ഖാലിദാണ് മകൻ. Content Highlights: Cycle journey of Muhammed Ashraf from Thrissur to Ladakh
from mathrubhumi.latestnews.rssfeed https://ift.tt/3hxha6H
via
IFTTT
No comments:
Post a Comment