കൊട്ടിയം: ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ നിസാമിനെ തെളിവെടുപ്പിനെത്തിച്ചപ്പോൾ രോഷാകുലരായ നാട്ടുകാർ പ്രതിക്കുനേരെ കൈയേറ്റശ്രമവും അസഭ്യവർഷവും നടത്തി.മൈലാപ്പൂരിലുള്ള ഇയാളുടെ കാമുകിയെന്ന് ആരോപിക്കപ്പെടുന്ന യുവതിയുടെ വീടിനും കടയ്ക്കും നേരെയും ആക്രമണമുണ്ടായി. പോലീസിന്റെ ഇടപെടൽമൂലം കൂടുതൽ അനിഷ്ടസംഭവങ്ങൾ ഒഴിവായി. മൈലാപ്പൂർ ചെറുപുഷ്പം സ്കൂളിനുസമീപം തൊടിയിൽ പുത്തൻവീട്ടിൽ ബിലാൽ മൻസിലിൽ സുമയ്യയെ (നിഷാന-29) കൊലപ്പെടുത്തിയ കേസിലെ പ്രതിയും സുമയ്യയുടെ ഭർത്താവുമായ നിസാമിനെ (39) തെളിവെടുപ്പിനായി വീട്ടിൽ എത്തിച്ചപ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കൊട്ടിയം, കണ്ണനല്ലൂർ എസ്.എച്ച്.ഒ. മാരും കൊട്ടിയം എസ്.ഐ.യും ചേർന്നാണ് തെളിവെടുപ്പിന് ചൊവ്വാഴ്ച ഉച്ചയോടെ ഇയാളുടെ വീട്ടിലെത്തിച്ചത്. പ്രതിഷേധവുമായെത്തിയ നാട്ടുകാരെ കൊല്ലത്തുനിന്ന് കൂടുതൽ പോലീസ് എത്തിയാണ് നിയന്ത്രിച്ചത്. തെളിവെടുപ്പു കഴിഞ്ഞ് പ്രതിയെ കൊണ്ടുപോയശേഷം പ്രതിഷേധവുമായെത്തിയവർ നിസാമിന്റെ കാമുകിയെന്നു കരുതുന്ന യുവതിയുടെ വീടിനും കടയ്ക്കുംനേരേ ആക്രമണം നടത്തി. സംഭവത്തെത്തുടർന്ന് സ്ഥലത്ത് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. അടുക്കളയിൽ ഭാര്യ സുമയ്യ അവശനിലയിൽ കിടക്കുന്നതായി കണ്ടെന്നാണ് പ്രതി ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞത്. ഉടൻ സുമയ്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീടു നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്നു തെളിഞ്ഞത്. വഴക്കിനിടെ നിസാം സുമയ്യയുടെ കഴുത്തിൽ ഷാൾ മുറുക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. Content Highlights:Sumayya murder case Husband arrested
from mathrubhumi.latestnews.rssfeed https://ift.tt/3AQdR1B
via
IFTTT
No comments:
Post a Comment