കോഴിക്കോട്: ട്രംപ് കോക്ടെയിൽ എന്നറിയപ്പെടുന്ന ആന്റിബോഡി കോക്ടെയിൽ ചികിത്സ കോവിഡ് മാർഗരേഖയിൽ സംസ്ഥാനസർക്കാർ ഉൾപ്പെടുത്തി. 60-നുമേൽ പ്രായമുള്ള കോവിഡ് ബാധിതരായ ഹൈ റിസ്ക് വിഭാഗക്കാർക്കും അമിതവണ്ണവും ഭാരവുമുള്ളവർക്കുമാണ് ഇത് പ്രധാനമായും നൽകുന്നത്. ഇതുൾപ്പെടുത്തി ഓഗസ്റ്റ് അഞ്ചിന് പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. കോവിഡ് സ്ഥിരീകരിച്ച ആദ്യ ദിവസങ്ങളിൽത്തന്നെ ആന്റിബോഡി ഇൻജക്ഷൻ സ്വീകരിക്കണമെന്നാണ് നിർദേശം. സംസ്ഥാനത്ത് കോവിഡ് നിരക്കുകൾ ഉയരുന്ന സാഹചര്യത്തിൽ ഈ ചികിത്സാരീതി വലിയ ആശ്വാസമാകുമെന്നാണു വിലയിരുത്തൽ. കാസിരിവിമാബ്, ഇംഡെവിമാബ് എന്നീ മരുന്നുകൾ ചേർത്തുള്ള ഇൻജക്ഷനാണ് ഈ ചികിത്സ. യു.എസ്. പ്രസിഡന്റായിരുന്ന ഡൊണാൾഡ് ട്രംപ് ഉപയോഗിച്ചതിനു ശേഷമാണ് ഇത് ട്രംപ് കോക്ക്ടെയിൽ എന്നറിയപ്പെട്ടത്. രോഗലക്ഷണങ്ങൾ ഉള്ളവരിലും ലക്ഷണങ്ങൾ കാര്യമായി ഇല്ലാത്തവരിലും ഇത് ഒരുപോലെ ഉപയോഗിക്കാം. ഡെൽറ്റ വകഭേദങ്ങൾക്കെതിരേ ആന്റിബോഡി ചികിത്സ ഫലപ്രദമാണെന്ന് ഡോക്ടർമാർ പറയുന്നു. ആശുപത്രിവാസവും മരണനിരക്കും കുറയ്ക്കാൻ സഹായിക്കുന്ന ചികിത്സാരീതിയാണിത്. കോഴിക്കോട് ഉൾപ്പെടെ കേരളത്തിലെ ഗവ. മെഡിക്കൽ കോളേജുകളിൽ ഈ മരുന്നുണ്ടെങ്കിലും ഉപയോഗം കുറവായിരുന്നു. കോവിഡിന്റെ മൂന്നാംഘട്ടത്തിലുള്ള രോഗികളാണ് മെഡിക്കൽ കോളേജുകളിൽ എത്തുന്നവരിലേറെയും എന്നതിനാലാണിതെന്നും മാതൃഭൂമി നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. ഈ മരുന്ന് ഉപയോഗിച്ച രോഗികളിൽ ഇത് ഫലപ്രദമാണെന്നു വ്യക്തമായിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ കോക്ടെയിൽ തെറാപ്പി വ്യാപകമായി ചെയ്യുന്നുണ്ട്. കേരളത്തിൽ കോവിഡ് കാരണം മരിച്ചവരിലേറെയും അറുപതിനുമേൽ പ്രായമുള്ളവരാണ്. പ്രമേഹം, ആസ്ത്മ, ഉയർന്ന രക്തസമ്മർദം, ഹൃദയ-വൃക്ക പ്രശ്നങ്ങൾ എന്നിവയുള്ളവരിലാണ് മരണനിരക്ക് കൂടുതൽ.
from mathrubhumi.latestnews.rssfeed https://ift.tt/3s8gJnt
via
IFTTT
No comments:
Post a Comment