ചിറയിൻകീഴ്: ഊണും ഉറക്കവും ഉപേക്ഷിച്ച് ഒരച്ഛൻ മകൾക്ക് കാവലിരിക്കാൻ തുടങ്ങിയിട്ട് നീണ്ട ഏഴുവർഷങ്ങൾ. ഒന്നു മയങ്ങി എഴുന്നേറ്റാൽപോലും കൺമുന്നിൽ കാണുന്നത് വെളിച്ചത്തെപ്പോലും ഭയപ്പെടുന്ന സ്വന്തം മകളെ. സ്വാശ്രയ കോേളജിലെ പഠനസമയത്തുണ്ടായ റാഗിങ്ങിന്റെ ഞെട്ടലിൽനിന്നും മോചിതയാകാത്ത മകളെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുകയല്ലാതെ അദ്ദേഹത്തിനു വേറെ വഴിയില്ല. മകളുമായി പോകാത്ത ആശുപത്രികളില്ല. താങ്ങും തണലുമായിനിന്ന ഭാര്യ ഇതിനിടെ കിടപ്പുരോഗിയായി. ദുരവസ്ഥയിൽ സുമനസ്സുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ആറ്റിങ്ങൽ ആലംകോട് മേലാറ്റിങ്ങൽ തോട്ടത്തിൽവീട്ടിൽ ജി.ജയപ്രകാശ്. 20 വർഷം മുൻപ് കടയ്ക്കാവൂർ ഗ്രാമപ്പഞ്ചായത്ത് അംഗമായിരുന്നു ജയപ്രകാശ്. ഭാര്യ ഭാമിനിയും മകളുമൊത്ത് സന്തുഷ്ട കുടുംബജീവിതം. പത്തിലും പന്ത്രണ്ടിലും ഡിസ്റ്റിങ്ഷൻ മാർക്കോടെ മകൾ വിജയിച്ചു. 2014-ൽ ഓൺലൈനിൽ അപേക്ഷ നൽകിയതിലെ പിഴവ് മൂലം ബിരുദപഠനത്തിനു പ്രവേശനം ലഭിച്ചില്ല. പഠനച്ചെലവ് കൂടുതലാണെന്നറിഞ്ഞിട്ടും മകളെ വർക്കലയിലെ സ്വാശ്രയ കോേളജിൽ ഇംഗ്ലീഷ് സാഹിത്യത്തിനു ചേർത്തു. കോേളജ് പ്രവേശനദിവസംതന്നെ മുതിർന്ന വിദ്യാർഥികൾ റാഗിങ്ങിനിരയാക്കി. അധ്യാപിക നോക്കിനിൽക്കെയായിരുന്നു ലൈംഗികചുവയോടെയുള്ള റാഗിങ്. ഇതോടെ മകൾക്ക് ഭയവും ഉത്കണ്ഠയുമുണ്ടായി. സീനിയർ വിദ്യാർഥികൾ അപായപ്പെടുത്തുമോയെന്ന ഭയം കാരണം കോേളജിലേക്കില്ലെന്നു പറഞ്ഞ് വീട്ടിലെ മുറിയിൽ അടച്ചിരിപ്പായി. അച്ഛനെയും അമ്മയെയും അല്ലാതെ വേറൊരാളെ കാണുന്നതേ കുട്ടിക്കു പേടിയാണ്. ഒട്ടേറെ കൗൺസിലിങ് കേന്ദ്രങ്ങളിലും ആശുപത്രികളിലും ചികിത്സ തേടിയെങ്കിലും മകളുടെ മനസ്സ് പൂർണമായും വീണ്ടെടുക്കാനായില്ലെന്ന് ജയപ്രകാശ് പറയുന്നു. ഭാര്യ രണ്ടുവർഷമായി ആമവാതം അസുഖം മൂലം കിടപ്പിലാണ്. രണ്ടുപേർക്കുമായി തുടർചികിത്സയ്ക്കു പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് 62-കാരനായ ജയപ്രകാശ്. മകൾക്ക് സൈക്കോ തെറാപ്പി ചികിത്സ നൽകിയാൽ തിരികെ ജീവിതത്തിലേക്കു കൊണ്ടുവരാമെന്ന് വിദഗ്ധ ഡോക്ടർമാർ അറിയിച്ചു. നേരിയ പുരോഗതി ചികിത്സയിൽ കണ്ടുതുടങ്ങിയതോടെ പ്രതീക്ഷയിലാണ്. സ്വന്തമായി വസ്തുവോ വീടോ ഇല്ലാത്ത ജയപ്രകാശ് വാടക വീട്ടിലാണ് താമസം. മകളുടെയും ഭാര്യയുടെയും തുടർചികിത്സയ്ക്ക് നല്ലൊരു തുക ചെലവ് വരും. ഇതിനു വഴി കണ്ടെത്താനാകാതെ വിഷമിക്കുകയാണ്. ആരെങ്കിലും തന്നെയും കുടുംബത്തെയും രക്ഷിക്കുമെന്ന വിശ്വാസത്തിലാണ് അദ്ദേഹം. സഹായം നൽകാൻ- ഇന്ത്യൻ ബാങ്ക് അക്കൗണ്ട്, ആറ്റിങ്ങൽ ബ്രാഞ്ച്, 6528599501, ജയപ്രകാശ് ജി. ഐ.എഫ്.എസ്.സി. കോഡ് IDIB 000A034.
from mathrubhumi.latestnews.rssfeed https://ift.tt/3iWUDkI
via
IFTTT
No comments:
Post a Comment