മുംബൈ: അറുപത്തിയഞ്ചുവർഷം മുമ്പാണ്. മെൽബണിലെ ഒളിമ്പിക്സ് വേദി. ആതിഥേയരായ ഓസ്ട്രേലിയ ഇന്ത്യൻ ഫുട്ബോൾ ടീമിനെ നേരിടുകയാണ്, വിജയം ഉറപ്പിച്ചുകൊണ്ട്. കാരണം നാലുവർഷംമുമ്പത്തെ ഒളിമ്പിക്സിൽ യൂഗോസ്ലാവ്യയോട് പത്തുഗോൾവരെ വാങ്ങി തോറ്റ ടീമാണ് ഇന്ത്യ. പക്ഷേ അവരുടെ പ്രതീക്ഷ തെറ്റി. നെവിൽ ഡിസൂസ മുന്നിൽനിന്നു നയിച്ചപ്പോൾ ഓസ്ട്രേലിയ വിയർത്തു. അവരുടെ ആക്രമണങ്ങളാകട്ടെ ഗോൾവലയം കാത്ത ഒറ്റപ്പാലത്തുകാരൻ ബാബു നാരായണൻ എന്ന എസ്.എസ്.നാരായണന്റെ മുന്നിൽ അവസാനിക്കുകയും ചെയ്തു. എന്നാൽ ഓസീസ് ടീമിന് ഈ പരാജയം വിസ്മരിക്കാൻ കഴിയില്ലായിരുന്നു. ഒളിമ്പിക്സ് കഴിഞ്ഞു മടങ്ങുന്നതിനുമുമ്പ് അവർ ഒരു ഫ്രണ്ട്ലി മാച്ചിന് ഇന്ത്യയെ ക്ഷണിച്ചു. പക്ഷെ ആറടിയിലധികം പൊക്കമുള്ള നാരായണൻ എന്ന 22-കാരനെ മറികടന്ന് പന്ത് വലയിൽ എത്തിക്കാൻ അവർക്ക് കഴിഞ്ഞില്ല. ഏഴുഗോളുകൾക്ക് ഇന്ത്യ ഓസീസിനെ വാരിക്കളഞ്ഞു. മെൽബൺ ഒളിമ്പിക്സിൽ ഇന്ത്യക്ക് നാലാം സ്ഥാനമായിരുന്നു. കഴിഞ്ഞ ദിവസം മുംബൈയിൽ അന്തരിച്ച പാലക്കാട് ഒറ്റപ്പാലത്തുകാരൻ എസ്.എസ്.നാരായണന്റെ (86) സംഭവബഹുലമായ കളിജീവിതത്തിലെ ഒരധ്യായം മാത്രമാണിത്. ഒളിമ്പിക്സ് കഴിഞ്ഞതോടെ വല കാക്കാൻ ഇന്ത്യൻ ക്ലബ്ബുകൾക്ക് നാരായണനെ വേണമെന്നായി. ബോംബെ വിട്ടുപോകാൻ തയ്യാറല്ലാതിരുന്ന അദ്ദേഹം കാൾട്ടക്സിനും ടാറ്റാസിനും മറ്റും ബൂട്ട് കെട്ടി ഈ മഹാനഗരത്തിൽ തന്നെ കഴിഞ്ഞു. റോമിൽ നാലുവർഷത്തിനുശേഷം നടന്ന ഒളിമ്പിക്സിലും നാരായണൻ ഇന്ത്യൻവല കാക്കാൻ ഉണ്ടായിരുന്നു. അന്ന് ഫ്രാൻസിനോട് സമനില പിടിച്ചു. രണ്ട് ഒളിമ്പിക്സുകളിൽ ഇന്ത്യയുടെ അഭിമാനം കാത്ത ആദ്യമലയാളി. ഗോളി പീറ്റർ തങ്കരാജ്, പി.കെ. ബാനർജി, ചുനിഗോസ്വാമി, ജെർണയിൽ സിങ് തുടങ്ങിയ വൻ താരനിരയായിരുന്നു അന്ന് ഇന്ത്യൻ ടീമിലുണ്ടായിരുന്നത്. പഠിക്കുന്ന കാലത്ത് മാട്ടുംഗയിലെ ഖൽസ കോളജിലും റൂയ്യ കോളജിലും ബാസ്കറ്റ്ബോൾ താരമായിരുന്നു ബാബു നാരായണൻ. പിന്നീട് ഇന്ത്യൻ ജിംഖാനയ്ക്കും മാട്ടുംഗ അത്ലറ്റിക് ക്ലബ്ബിനുവേണ്ടിയും കളിക്കളത്തിലിറങ്ങി. . 1955-ൽ ദേശീയ സീനിയർ നാഷണലിൽ മഹാരാഷ്ട്രയുടെ ബാസ്കറ്റ് ബോൾ, ഫുട്ബോൾ ടീമുകളിൽ അദ്ദേഹം അംഗമായിരുന്നു. കാൾടെക്സ് ടീമിൽ എത്തിയതോടെയാണ് ഫുട്ബോളിൽമാത്രം ശ്രദ്ധകേന്ദ്രീകരിച്ചത്. ഇവിടെ മൂന്നുവർഷത്തോളം കളിച്ചശേഷം പിന്നീട് ടാറ്റാ സ്പോർട്സ് ക്ലബ്ബിലേക്ക് മാറി. പിന്നീട് 11 വർഷം ടാറ്റാസിൽ. 1955 മുതൽ 64 വരെ സന്തോഷ് ട്രോഫിയിൽ അദ്ദേഹം ബോംബെ, മഹാരാഷ്ട്ര ടീമുകൾക്കുവേണ്ടി ബൂട്ടണിഞ്ഞു. Content Highlights: remembering SS Narayan India s Two-Time Olympian Footballer
from mathrubhumi.latestnews.rssfeed https://ift.tt/3fD8Q4g
via
IFTTT
No comments:
Post a Comment