കാബൂൾ: ലോകത്തെ മുൾമുനയിൽ നിർത്തി അഫ്ഗാനിൽ താലിബാന്റെ മുന്നേറ്റം. രാജ്യതലസ്ഥാനമായ കാബൂൾ ഏതുസമയവും താലിബാൻ നിയന്ത്രണത്തിലാക്കുമെന്ന അവസ്ഥയാണ്. സമീപ പ്രവിശ്യയായ ലോഗർ പിടിച്ച സംഘം ശനിയാഴ്ച തലസ്ഥാനത്തിന് 11 കിലോമീറ്റർമാത്രം അകലെയുള്ള ചാർ അസിയാബ് ജില്ലയിലെത്തിയതായി സർക്കാർവൃത്തങ്ങൾ സ്ഥിരീകരിച്ചു. എന്നാൽ, ഭീകരർക്ക് കീഴടങ്ങില്ലെന്നും ശക്തമായി തിരിച്ചടിക്കുമെന്നും അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ സുരക്ഷാസേനയെ വീണ്ടും സംഘടിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണന. ജനങ്ങളെ ഭീകരർക്ക് വിട്ടുകൊടുക്കില്ല. ശക്തമായ പ്രതിരോധംതീർക്കാൻ വിവിധതലത്തിലുള്ളവരുമായി കൂടിയാലോചനകൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ 34 പ്രവിശ്യകളിൽ 19 എണ്ണത്തിന്റെയും നിയന്ത്രണം താലിബാൻ പിടിച്ചതോടെ വിവിധ വിദേശരാജ്യങ്ങൾ തങ്ങളുടെ മന്ത്രാലയങ്ങളിലെ ജീവനക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. കാബൂൾ നയതന്ത്രകാര്യാലയത്തിലെ ജീവനക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കുന്നതിനായി യു.എസിന്റെ 3000 സൈനികരും ബ്രിട്ടന്റെ 600 സൈനികരും കാബൂളിലെത്തി. സ്പെയിൻ, ഡെന്മാർക്ക്, ജർമനി തുടങ്ങിയ രാജ്യങ്ങളും നയതന്ത്രപ്രതിനിധികളെ തിരിച്ചുവിളിച്ചു. പാകിസ്താനുമായി അതിർത്തിപങ്കിടുന്ന പകാതിക, വടക്കുകിഴക്കുഭാഗത്തുള്ള കുനാർ പ്രവിശ്യകൾ ശനിയാഴ്ചയാണ് താലിബാൻ പിടിച്ചെടുത്തത്. ബാൽക് പ്രവിശ്യാതലസ്ഥാനമായ മസർ ഇ ഷെരീഫ് നഗരം പിടിക്കാൻ കനത്ത ആക്രമണമാണവർ നടത്തുന്നത്. കാണ്ഡഹാറിലെ റേഡിയോ സ്റ്റേഷൻ പിടിച്ചെടുത്ത താലിബാൻ അതിന്റെ പേരുമാറ്റി പ്രവർത്തനം പുനരാരംഭിച്ചു. അഫ്ഗാൻസർക്കാരിനെ പിന്തുണച്ച് ശനിയാഴ്ച യു.എസ്. സൈന്യം കാണ്ഡഹാറിൽ വ്യോമാക്രമണം നടത്തി. താലിബാൻ മേഖലയിൽ അഫ്ഗാൻ സൈന്യവും ആക്രമണം നടത്തി. 20 വർഷത്തെ ഭീകരവിരുദ്ധപോരാട്ടം അവസാനിപ്പിച്ച് യു.എസ്. സൈന്യം അഫ്ഗാനിൽനിന്ന് പിന്മാറാൻ തീരുമാനിച്ചതോടെയാണ് താലിബാൻ വീണ്ടും രാജ്യത്ത് പിടിമുറുക്കിത്തുടങ്ങിയത്. എന്നാൽ, തീരുമാനം പുനഃപരിശോധിക്കില്ലെന്നും രാജ്യത്തെ സംരക്ഷിക്കാനായി അഫ്ഗാൻ നേതാക്കൾ ഒരുമിക്കണമെന്നുമാണ് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ ആവർത്തിക്കുന്നത്. നേരത്തേ രാജ്യത്തിന്റെ വടക്ക്, തെക്ക്, പടിഞ്ഞാറൻ മേഖലകൾ താലിബാൻ നിയന്ത്രണത്തിലാക്കിയതോടെ ജനം രക്ഷതേടി കാബൂളിലേക്കാണ് പലായനംചെയ്തത്. ജൂലായ് ഒന്നിനുശേഷം 10,350 പേർ ഇത്തരത്തിൽ കാബൂളിലെത്തിയിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. അതിനിടെ, ഖത്തർ വിദേശമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനിയുമായി നടത്തിയ ചർച്ചയിൽ വെടിനിർത്തലിന് താലിബാൻ തയ്യാറായിട്ടില്ല. അഫ്ഗാനിസ്താനിൽ ഇന്ത്യ നടത്തിയ വികസനപ്രവർത്തനങ്ങളിൽ നന്ദിയുണ്ടെന്നും എന്നാൽ, സൈനികനീക്കങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്നും താലിബാൻ വക്താവ് സുഹൈൽ ഷാഹീൻ ഖത്തറിൽ ആവശ്യപ്പെട്ടു. Content Highlight: Taliban near Kabul
from mathrubhumi.latestnews.rssfeed https://ift.tt/2XnCeFr
via
IFTTT
No comments:
Post a Comment