തിരുവനന്തപുരം: പ്രശസ്ത സീരിയൽ-സിനിമ അഭിനേത്രി ശരണ്യാ ശശി (35) അന്തരിച്ചു. പത്തുവർഷത്തിലേറെയായി അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു അന്ത്യം. 11 തവണ ശസ്ത്രക്രിയയ്ക്ക് വിധേയയായ ശരണ്യ അതിജീവനത്തിന്റെ പ്രതീകമായിരുന്നു. തുടർചികിത്സയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് ശരണ്യയ്ക്കും അമ്മയ്ക്കും കോവിഡ് ബാധിച്ചത്. പിന്നീട് കോവിഡ് മാറിയെങ്കിലും ന്യൂമോണിയ പിടികൂടി. ചികിത്സയ്ക്കുശേഷം വീട്ടിൽ തിരിച്ചെത്തി. കഴിഞ്ഞ ആഴ്ച രക്തത്തിൽ സോഡിയത്തിന്റെ അളവ് കുറഞ്ഞതിനെ തുടർന്നാണ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്ന ശരണ്യയ്ക്ക് 2008-ലാണ് ബ്രെയിൻ ട്യൂമർ സ്ഥിരീകരിച്ചത്. ഷൂട്ടിങ് ലൊക്കേഷനിൽ കുഴഞ്ഞുവീണ ശരണ്യയെ ആശുപത്രിയിലെത്തിച്ചു നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ശ്രീചിത്ര ആശുപത്രിയിൽ ഏറെനാളത്തെ ചികിത്സയ്ക്കുശേഷം ആരോഗ്യം വീണ്ടെടുത്ത് അഭിനയരംഗത്തേക്ക് മടങ്ങിയെത്തിയെങ്കിലും വീണ്ടും േരാഗബാധിതയായി. ഇതിനിടെ ചികിത്സച്ചെലവും പ്രതിസന്ധിസൃഷ്ടിച്ചു. ശസ്ത്രക്രിയ ചെയ്യാൻ പണമില്ലാത്ത അവസ്ഥയുണ്ടായി. നടി സീമ ജി. നായർ ഈ വിവരങ്ങൾ പങ്കുവെച്ചതോടെയാണ് ശരണ്യയുടെ അവസ്ഥ പുറംലോകമറിഞ്ഞത്. വാർത്തകൾ വന്നതോടെ പലയിടത്തുനിന്നും സഹായങ്ങളെത്തി. പത്താംതവണ ശസ്ത്രക്രിയ കഴിഞ്ഞതോടെ ശരണ്യയുടെ ശരീരം ഭാഗികമായി തളർന്നെങ്കിലും ശരണ്യ ആത്മവിശ്വാസത്തോടെ രോഗത്തെ നേരിട്ടു.കണ്ണൂർ പഴയങ്ങാടി സ്വദേശിനിയായ ശരണ്യാ ശശി ‘ചാക്കോ രണ്ടാമൻ’ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. അമ്മയും അനുജനും അനുജത്തിയും ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏക ആശ്രയം ശരണ്യയുടെ വരുമാനമായിരുന്നു. ചെമ്പഴന്തി അണിയൂരിലെ ‘സ്നേഹസീമ’ എന്ന വീട് നിർമിച്ചുനൽകിയത് സൗഹൃദക്കൂട്ടായ്മയായിരുന്നു. അതിന് ചുക്കാൻപിടിച്ച സീമ ജി. നാരോടുള്ള സ്നേഹവായ്പിന്റെ പേരിലാണ് വീടിന് ‘സ്നേഹസീമ’യെന്നു പേരിട്ടത്. അമ്മ: ഗീത. സഹോദരങ്ങൾ: ശരൺ, ശോണിമ. ശവസംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30-ന് തൈക്കാട് ശാന്തി കവാടത്തിൽ.
from mathrubhumi.latestnews.rssfeed https://ift.tt/3lOi9Ck
via
IFTTT
No comments:
Post a Comment