മൂന്നാർ: ദേവികുളം എം.എൽ.എ. എ.രാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പാർട്ടി അന്വേഷണകമ്മിഷന്റെ തെളിവെടുപ്പ് പുരോഗമിക്കുന്നതിനിടയിൽ, ആരോപണവിധേയനായ മുൻ എം.എൽ.എ. എസ്.രാജേന്ദ്രൻ സി.പി.ഐ.യിലേക്കെന്ന് സൂചന. പാർട്ടി നിയോഗിച്ച അന്വേഷണത്തിനൊടുവിൽ തനിക്കെതിരേ കടുത്ത നടപടിയുണ്ടാകുമെന്ന് ഉറപ്പായതോടെയാണ് രാജേന്ദ്രൻ സി.പി.ഐ.യിൽ ചേരാനുള്ള നീക്കം ഊർജ്ജിതമാക്കിയത്. രണ്ട് മുതിർന്ന പ്രാദേശികനേതാക്കളാണ് രാജേന്ദ്രനെ സി.പി.ഐ.യിലെത്തിക്കാനുള്ള നീക്കം നടത്തുന്നത്. ഇരുവരും രാജേന്ദ്രനുമായി പഴയമൂന്നാറിലെ ഒരു റിസോർട്ടിൽ ചർച്ച നടത്തി. അഞ്ചുവർഷം ജില്ലാ പഞ്ചായത്തംഗവും 15 വർഷം എം.എൽ.എ.യുമായിരുന്ന രാജേന്ദ്രന്, തോട്ടംമേഖല ഉൾപ്പെടുന്ന മണ്ഡലത്തിലെ പള്ളർ വിഭാഗങ്ങൾക്കിടയിൽ നല്ല ബന്ധമുണ്ട്. ഈ ബന്ധം ഭാവിയിൽ പാർട്ടിക്ക് ഗുണംചെയ്യുമെന്നത് മുന്നിൽക്കണ്ടാണ്, ഇതേ സമുദായത്തിൽപ്പെട്ട രണ്ട് നേതാക്കൾ രാജേന്ദ്രനെ സി.പി.ഐ.യിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നത്. എന്നാൽ, ഇതിൽ സി.പി.ഐ.യിലെ മറ്റുള്ളവർക്ക് എതിർപ്പുണ്ട്. എസ്.രാജേന്ദ്രനെതിരായ പരാതിയിൽ ജൂലായിലാണ് സി.പി.എം. രണ്ടംഗ അന്വേഷണകമ്മിഷനെ നിയോഗിച്ചത്. ഇവർ അടിമാലി മേഖലയിൽ തെളിവെടുപ്പ് നടത്തി. മൂന്നാർ, മറയൂർ മേഖലകളിൽ തെളിവെടുപ്പ് വരുംദിവസങ്ങളിൽ നടക്കും. വെറും ഊഹാപോഹം സി.പി.ഐ.യിലേക്ക് മാറുമെന്ന പ്രചാരണം വെറും ഊഹാപോഹമാണ്. 38 വർഷം പ്രവർത്തിച്ച പാർട്ടി എടുക്കുന്ന ഏതുതീരുമാനവും അനുസരിക്കും. മറിച്ചുള്ള പ്രചാരണങ്ങളെക്കുറിച്ച് പ്രതികരിക്കുന്നില്ല. എസ്.രാജേന്ദ്രൻ Content Highlight: Devikulam former MLA S. Rajendran
from mathrubhumi.latestnews.rssfeed https://ift.tt/3xL6Jlq
via
IFTTT
No comments:
Post a Comment