ന്യൂഡൽഹി: താലിബാനുമായുള്ള സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരൻമാരോട് എത്രയും പെട്ടെന്ന് അഫ്ഗാനിസ്താൻ വിടണമെന്ന് ഇന്ത്യൻ എംബസി മുന്നറിയിപ്പുനൽകി. ഇന്ത്യൻ കമ്പനികൾ ജീവനക്കാരെ അഫ്ഗാനിസ്താനിൽനിന്ന് പിൻവലിക്കണമെന്നും നിർദേശംനൽകി. അഫ്ഗാനിസ്താനിലെ നാലാമത്തെ വലിയ നഗരമായ മസാർ-ഇ-ഷെരീഫിൽ താലിബാന്റെ ആക്രമണം രൂക്ഷമായ പശ്ചാത്തലത്തിലാണ് അടിയന്തരനിർദേശം. ഡൽഹിയിലേക്ക് പുറപ്പെടുന്ന പ്രത്യേക വിമാനത്തിൽ ചൊവ്വാഴ്ച വൈകുന്നേരം പൗരൻമാർ രാജ്യംവിടണമെന്ന് മസാറിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അറിയിച്ചു. വിമാനത്തിൽ പോകാൻ ആഗ്രഹിക്കുന്നവർ അവരുടെ പേര്, പാസ്പോർട്ട് നമ്പർ തുടങ്ങിയവ കോൺസുലേറ്റിൽ സമർപ്പിക്കാനാണ് ആവശ്യപ്പെട്ടത്. നിർദേശത്തെത്തുടർന്ന് എത്രപേർ അഫ്ഗാൻ വിട്ടുവെന്നത് വ്യക്തമായിട്ടില്ല. സർക്കാർ കണക്കുകൾപ്രകാരം ഏകദേശം 1500 ഇന്ത്യക്കാർ അഫ്ഗാനിസ്താനിൽ താമസിക്കുന്നുണ്ട്. പൗരൻമാരോട് അവർ താമസിക്കുന്ന പ്രദേശത്തെ വിമാനത്താവളങ്ങളിലെ വാണിജ്യവിമാനങ്ങളുടെ ലഭ്യതയെക്കുറിച്ച് അറിയിക്കാനും നിർദേശം നൽകിയിരുന്നു. രാജ്യത്തെ ഇന്ത്യൻ മാധ്യമപ്രവർത്തകരോട് അവർ യാത്രചെയ്യുന്ന സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ എംബസിയെ ബന്ധപ്പെടാനും ആവശ്യപ്പെട്ടു. നേരത്തേ, മസാർ-ഇ-ഷെരീഫ് നഗരത്തിനുനേരെ തിരിഞ്ഞതായും നഗരത്തിന്റെ നാല് വശങ്ങളിൽനിന്ന് ആക്രമണം ആരംഭിച്ചതായും താലിബാൻവക്താവ് സാമൂഹികമാധ്യമംവഴി പ്രഖ്യാപിച്ചിരുന്നു. അഫ്ഗാൻ-താലിബാൻ ഏറ്റുമുട്ടലിനെത്തുടർന്ന് കാണ്ഡഹാറിലെ കോൺസുലേറ്റിൽനിന്ന് കഴിഞ്ഞമാസം ഇന്ത്യ ഏകദേശം 50 നയതന്ത്ര ഉദ്യോഗസ്ഥരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും പിൻവലിച്ചിരുന്നു. Content Highlight: India urges its nationals to leave Afghan
from mathrubhumi.latestnews.rssfeed https://ift.tt/3fTeU9b
via
IFTTT
No comments:
Post a Comment