കോഴിക്കോട് : സ്കൂളിലെത്തി പുതിയ ക്ലാസ് മുറിയിലിരുന്ന് പഠിക്കണമെന്നായിരുന്നു വൃന്ദ(13)യുടെ മോഹം. എന്നാൽ വെള്ളിയാഴ്ച ആ മുറ്റത്തേക്ക് അവസാനമായി എത്തിയത് കളിചിരി മാഞ്ഞ് ചേതനയറ്റ അവളുടെ ശരീരവും. സെയ്ന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായിരുന്നു സൈക്കിൾ അപകടത്തിൽപ്പെട്ട് മരിച്ച വൃന്ദ വിനോദ്കുമാർ. കുട്ടിയുടെ മൃതദേഹം പൊതുദർശനത്തിനായി എത്തിച്ചപ്പോൾ പ്രിയപ്പെട്ടവർ അത് താങ്ങാനാകാതെ വിങ്ങിപ്പൊട്ടി. ചേവരമ്പലം കെ.എസ്.എച്ച്.ബി. ഫ്ലാറ്റിൽ താമസിക്കുന്ന മലാപ്പറമ്പ് അരീക്കൽഭവനത്തിൽ വിനോദ്കുമാറിന്റെയും സരിതയുടെയും ഏകമകളാണ്വൃന്ദ.ഓഗസ്റ്റ് നാലിന് രാവിലെ കൂട്ടുകാർക്കൊപ്പം ഫ്ലാറ്റിന്റെ പരിസരത്ത് സൈക്കിളുമായി കളിക്കവേ വൃന്ദയുടെ സൈക്കിൾ മതിലിലിടിച്ച് മറിയുകയായിരുന്നു. ശരീരത്തിലേക്കുവീണ സൈക്കിളിന്റെ ഹാൻഡിൽ വയറിലേക്ക് ഇടിച്ചു. വീട്ടിൽ മടങ്ങിയെത്തിയ കുട്ടി ഛർദിച്ചതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇടിയുടെ ആഘാതത്തിൽ കുട്ടിയുടെ പാൻക്രിയാസിന് ക്ഷതമേറ്റിരുന്നു. ഇതാണ് മരണത്തിലേക്ക് നയിച്ചത്. സർജറി നടത്തിയെങ്കിലും അണുബാധയെത്തുടർന്ന് വ്യാഴാഴ്ചയോടെ നില വഷളാവുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ വൃന്ദ മരണത്തിന് കീഴടങ്ങി. അഞ്ചാംതരം മുതൽ സെയ്ന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായിരുന്നു വൃന്ദ. പഠനത്തിലും നൃത്തത്തിലുമെല്ലാം മിടുക്കി. എത്രയും പെട്ടെന്ന് സ്കൂൾ തുറക്കുന്നതും കാത്തിരിക്കുകയായിരുന്നു അവൾ. അതിനിടയിലാണ് അപ്രതീക്ഷിതിമായി പുതിയ സൈക്കിൾ അപകടത്തിൽപ്പെട്ടതും കുട്ടി മരിച്ചതും. കൊതിയോടെ കാത്തിരുന്ന പുതിയ സൈക്കിൾ വൃന്ദയ്ക്ക് കിട്ടിയത് ഓഗസ്റ്റ് മൂന്നിന് വൈകീട്ടാണ്. പിറ്റേന്ന് രാവിലെ കൂട്ടുകാർക്കൊപ്പം സൈക്കിളുമായി കളിക്കാൻ ഇറങ്ങിയപ്പോൾ അത് മരണത്തിലേക്കുള്ള വഴിയായി. സൈക്കിളിൽനിന്ന് വീണപ്പോഴും ഛർദിച്ചപ്പോഴുമൊന്നും അത് ഇത്ര വലിയ അപകടമാണെന്ന് ആർക്കും അറിയില്ലായിരുന്നു. വെള്ളിയാഴ്ച ആ കരുന്ന് ജീവൻ പൊലിഞ്ഞപ്പോൾ ഞെട്ടലിലായിരുന്നു പ്രിയപ്പെട്ടവരെല്ലാം. സ്കൂളിൽ പോകണമെന്ന ആഗ്രഹംപോലെ പ്രിയപ്പെട്ടതായിരുന്നു വൃന്ദയ്ക്ക് എൻ.സി.സി.യിൽ ചേർന്ന് പ്രവർത്തിക്കണമെന്നതും. ഏതാനും ദിവസം മുമ്പാണ് എൻ.സി.സിയിൽ ചേരുന്നതിന് അപേക്ഷിച്ചതും. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നുള്ള പ്രതീക്ഷയോടെയായിരുന്നു എല്ലാ കാര്യങ്ങളും ചെയ്തത്. സ്കൂളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ അവസാനമായി യാത്രയാക്കാൻ എൻ.സി.സി. നേവൽ വിങ്ങും ഉണ്ടായിരുന്നു. 'വളരെ മിടുക്കിയായിരുന്നു വൃന്ദ. സ്കൂളിലെത്തണമെന്ന് മാത്രമായിരുന്നു മോളുടെ ആഗ്രഹം'- ക്ലാസ് ടീച്ചർ വിൻസി ബേബി വിതുമ്പി. പ്രിൻസിപ്പൽ സിസ്റ്റർ നിധിഷ, പ്രധാനാധ്യാപിക സിസ്റ്റർ റോസ്മിൻ എന്നിവരും വൃന്ദയെ കാണാനെത്തി. ചേവരമ്പലം ഫ്ലാറ്റിലുള്ളവരുടെ മനസ്സിലും ഉള്ളത് ആ മിടുക്കിക്കുട്ടിയുടെ തെളിഞ്ഞ മുഖം മാത്രം.
from mathrubhumi.latestnews.rssfeed https://ift.tt/3ALnPS7
via
IFTTT
No comments:
Post a Comment