താനൂർ (മലപ്പുറം): മെസ്സീ...മെസ്സീ... എന്നുള്ള നീട്ടിവിളിയാണ് കുഞ്ഞു തിയാഗോയുടെ ശ്രദ്ധയിൽപ്പെട്ടത്. വിളികേട്ടിടത്തേക്ക് അച്ഛന്റെ ശ്രദ്ധകൊണ്ടുവരാൻ അവൻ തോണ്ടിവിളിച്ചു. ലയണൽ മെസ്സി അവരെ നോക്കി. കൈയുയർത്തി അഭിവാദ്യംചെയ്തു.“മക്കളേ... കണ്ടോ...ഫുട്ബോളിന്റെ രാജാവ്” അദ്ഭുതംകൊണ്ട് ഇടറിത്തുടങ്ങിയ ശബ്ദത്തിൽ അനസും സമീറും വിളിച്ചുപറഞ്ഞു. ലോകത്തിന്റെ ഏതുകോണിൽപ്പോയാലും ഒരു മലയാളിയുണ്ടാകുമെന്ന അടിക്കുറിപ്പോടെ സാമൂഹികമാധ്യമങ്ങളിൽ ആ വീഡിയോ പരന്നൊഴുകി. താനൂർ മൂലയ്ക്കലിലെ സമീറും തൃശ്ശൂരുകാരൻ അനസും അങ്ങനെ ‘പാരീസിലെ മെസ്സിയുടെ അയൽക്കാർ’ ആയി.ഫ്രഞ്ച് ഫുട്ബോൾ ക്ലബ്ബ് പി.എസ്.ജി.യിലേക്കു കൂടുമാറിയ മെസ്സി, പാരീസിലെത്തിയപ്പോൾ താമസിച്ചത് ‘ലെ റോയൽ മോസു’ എന്ന ഹോട്ടലിലാണ്. അവിടെയാണ് സമീർ സുഹൃത്തുക്കളായ അനസിനും ഇറാൻ പൗരൻ നഈമിനുമൊപ്പം താമസിച്ചിരുന്നത്. മെസ്സിയും കുടുംബവും താമസിച്ചത് ഇവർ തങ്ങിയ മുറിയുടെ തൊട്ടരികിലും. മെസ്സിയെക്കാണാൻ കാത്തുനിന്ന ഇവർക്കരികിലേക്ക് ഇതിഹാസം അവതരിച്ചു.താഴെ റോഡിലും വാഹനങ്ങളിലും തിങ്ങിനിറഞ്ഞ ആരാധകരെ അഭിവാദ്യംചെയ്യാൻ ബാൽക്കണിയിലെത്തിയതാണ് മെസ്സിയും കുടുംബവും. തൊട്ടിപ്പുറത്തുനിന്നു സമീറും സംഘവും നീട്ടിവിളിച്ചു. പിന്നെ നടന്നതെല്ലാം സ്വപ്നതുല്യമായ കാര്യങ്ങൾ. പിന്നാലെ ഹോട്ടൽ ലോബിയിൽനിന്നു സമീറിനു മെസ്സിക്കൊപ്പം ഒരു സെൽഫിയും പകർത്താനായി. കൂടെ സമീർ മെസിക്കൊപ്പം എടുത്ത സെൽഫിയും.ഖത്തറിൽ ജോലിചെയ്യുന്ന മൂവരും ജോലിയുമായി ബന്ധപ്പെട്ട ആവശ്യത്തിനാണു പാരീസിലെത്തിയത്. മെസ്സി ഹോട്ടലിലെത്തുമെന്നറിഞ്ഞ് മൂവരും ഏറെനേരം ഹോട്ടലിനു പുറത്തു തടിച്ചുകൂടിയ ആയിരങ്ങൾക്കൊപ്പം കാത്തുനിന്നിരുന്നു. കനത്ത സുരക്ഷാവലയത്തിലാണ് മെസ്സിയെത്തിയതെന്ന് സമീർ പറഞ്ഞു.സ്വപ്‌നംപോലെ സെൽഫിമെസ്സി ഹോട്ടലിലെത്തിയതിന്റെ പിറ്റേന്നാണ് സെൽഫിക്കു വഴിയൊരുങ്ങിയത്. സമീർ റെസ്റ്റോറന്റിൽ കാത്തുനിന്നു. കനത്ത സുരക്ഷാവലയത്തിലെത്തിയ മെസ്സിയോട് സെൽഫി ആവശ്യം വിളിച്ചുപറഞ്ഞു. കിട്ടിയ അവസരത്തിൽ പടമെടുത്തു. മെസ്സിയുടെ കുടുംബത്തെയും സമീർ കണ്ടു. ഫോട്ടോ കണ്ടതോടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും നിരന്തരം ഫോണുകളായിരുന്നുവെന്നും സമീർ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/37H12dD
via
IFTTT
No comments:
Post a Comment