താമരശ്ശേരി: കായികതാരങ്ങളായ വിദ്യാർഥിനികൾക്കെതിരേ ലൈംഗികാതിക്രമവും ദേഹോപദ്രവവും നടത്തിയ കേസുകളിൽ പിടിയിലായ കായികാധ്യാപകന്റെ സഹായിയായി പ്രവർത്തിച്ചിരുന്ന സ്ത്രീ അറസ്റ്റിൽ. നെല്ലിപ്പൊയിൽ വാരാംപ്ലാക്കൽ ഷൈനി തോമസിനെയാണ് (50) താമരശ്ശേരി ഇൻസ്പെക്ടർ ടി.എ. അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഷൈനിയുടെ വീട്ടിൽവെച്ച് കായികാധ്യാപകൻ നെല്ലിപ്പൊയിൽ മീന്മുട്ടി വട്ടപ്പാറയിൽ വി.ടി. മിനീഷിന്റെ ലൈംഗികാതിക്രമത്തിന് താൻ ഇരയായെന്ന് കാണിച്ച് വയനാട് സ്വദേശിനിയായ പൂർവവിദ്യാർഥിനി നൽകിയ പരാതിയെത്തുടർന്നാണ് നടപടി. വിദ്യാർഥിനിക്ക് പ്രായപൂർത്തിയാവാത്ത സമയത്തായിരുന്നു സംഭവം നടന്നതെന്നതിനാൽ കുറ്റകൃത്യത്തിന് സഹായമൊരുക്കിയതിനുള്ള പോക്സോ ആക്ടിലെ വകുപ്പ് പ്രകാരമാണ് ഇവർക്കെതിരേ കേസെടുത്തത്. പ്രായപൂർത്തിയാവാത്ത സമയത്തും പിന്നീടുമായി രണ്ടുതവണ ലൈംഗികാതിക്രമം നേരിട്ടെന്ന പൂർവവിദ്യാർഥിനിയുടെ പരാതിയിലാണ് ഇക്കഴിഞ്ഞ ജൂലായ് 23-ന് വി.ടി. മിനീഷ് പിടിയിലായത്. 2019 ഡിസംബർ 27-നായിരുന്നു വിദ്യാർഥിനിക്ക് നെല്ലിപ്പൊയിലിലെ വീട്ടിൽവെച്ച് ദുരനുഭവം നേരിട്ടത്. അടുത്തവർഷം സ്കൂളിലെ സ്പോർട്സ് മുറിയിൽവെച്ചും ലൈംഗികാതിക്രമമുണ്ടായി. വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് പോക്സോ ഉൾപ്പെടെ ആകെ അഞ്ചു കേസുകളാണ് കായികാധ്യാപകനെതിരേ ഇതിനകം പോലീസ് രജിസ്റ്റർ ചെയ്തത്. മിനീഷ് റിമാൻഡിലായെങ്കിലും ഷൈനിക്കെതിരേ നടപടി വൈകിയത് അന്വേഷണസംഘത്തിനെതിരായ ആരോപണങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്നാണ് വയനാട് സ്വദേശിനി സമർപ്പിച്ചിരുന്ന പരാതിയിന്മേൽ നടന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ താമരശ്ശേരി പോലീസ് ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തതും അറസ്റ്റ് രേഖപ്പെടുത്തിയതും.
from mathrubhumi.latestnews.rssfeed https://ift.tt/3AyiSvC
via
IFTTT
No comments:
Post a Comment