തിരുവനന്തപുരം: രവികുമാർ പിന്നിലായിരുന്നെങ്കിലും (29) എനിക്ക് ചെറിയ ടെൻഷൻപോലും ഉണ്ടായിരുന്നില്ല. അവസാനനിമിഷംവരെയും പോരാടുന്ന ആളാണവൻ. എത്രയോവട്ടം അത് നേരിട്ട് കണ്ടിരിക്കുന്നു. എതിരാളിയെ മലർത്തിയടിക്കാൻ കോച്ച് പറഞ്ഞത് കൃത്യമായി അവൻ ചെയ്തു -പേട്ടയിലെ വീട്ടിലിരുന്ന് രവികുമാർ ദഹിയയുടെ മുൻ പരിശീലകനായ വി.ആർ. ഗിരിധർ മാതൃഭൂമിയോട് പറഞ്ഞു. ലോക ജൂനിയർ ഗുസ്തി ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ രവികുമാർ കോച്ച് വി.ആർ. ഗിരിധറിനൊപ്പം 2015 മുതൽ ദേശീയ ജൂനിയർ ഗുസ്തി ടീമിന്റെയും പിന്നീട് സീനിയർ ടീമിന്റെയും പരിശീലകനായിരുന്നു ഗിരിധർ. 2015-ൽ ഗിരിധറിന്റെ കീഴിലാണ് രവികുമാർ ദഹിയയെന്ന താരത്തിന്റെ ഉദയവും. ബ്രസീലിലെ സാൽവദോറിൽനടന്ന ലോക ജൂനിയർ ഗുസ്തി ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയപ്പോഴേ ഉറപ്പിച്ചിരുന്നു, രവികുമാർ വലിയ വിജയം കൊണ്ടുവരുമെന്ന്. അന്നേ അവനെ മാധ്യമങ്ങളുടെ കണ്ണിൽപ്പെടാതെ ഒളിച്ചുസൂക്ഷിക്കുകയായിരുന്നു - ഗിരിധർ വ്യക്തമാക്കി. എതിരാളിയെ ടെയ്ക് ഡൗൺ ചെയ്ത് (മുട്ടുകുത്തിച്ച്) പോയന്റെടുക്കുക എന്നതാണ് രവികുമാറിന്റെ തന്ത്രം. സനയേവ് നന്നായി ഗൃഹപാഠം ചെയ്തിട്ടാണ് വന്നതെന്ന് വ്യക്തമായിരുന്നു. അതിനാലാണ് കിട്ടിയ അവസരത്തിൽ രവികുമാറിന്റെ കാലിൽ പിടിത്തമിട്ടത്. എന്നാൽ, മൂന്നുവട്ടം കാലിൽ പിടിച്ചുകറക്കിക്കഴിഞ്ഞപ്പോഴേക്കും അവൻ പ്രതിരോധിച്ചു. അവിടെനിന്നും കളിയിലേക്ക് തിരിച്ചുവരാനായി എന്നതാണ് രവികുമാറിന് രക്ഷയായത്. ഒരു പോയന്റുകൂടി സനയേവ് എടുത്തിരുന്നെങ്കിൽ കളി കൈവിട്ടുപോകുമായിരുന്നു. അക്കാര്യം എതിരാളിക്കും മനസ്സിലായതുകൊണ്ടാണ് പരിക്കേറ്റതായി അഭിനയിച്ചത്. എന്നാൽ, പിന്നീടുള്ള ഒരുമിനിറ്റ് രവികുമാറിന് ധാരാളമായിരുന്നു. പരിശീലകൻ അടുത്തുനിന്ന് ഹിന്ദിയിൽ ജീത് നാ ഹേ ബേട്ടാ എന്ന് പറഞ്ഞത് രവികുമാർ കൃത്യമായി കേട്ടു. തുടർച്ചയായി ആക്രമിച്ചതോടെ സനയേവിന്റെ നിലതെറ്റി. രവി കുമാർ വിജയത്തിലേക്കും കുതിച്ചു. എവിടെ മത്സരിക്കാൻ പോയാലും മെഡൽ നേടുന്ന പതിവും രവികുമാറിനുണ്ട്. ടോക്യോ ഒളിമ്പിക്സിന് മുന്നോടിയായി റഷ്യയിൽ പരിശീലനത്തിന് പോയപ്പോഴും വിളിച്ചിരുന്നു. മെഡൽ കൊണ്ടുവരുമെന്ന് ഉറപ്പും നൽകി. അവസാനനിമിഷംവരെയും തോൽവി സമ്മതിക്കാത്ത അപൂർവം ഗുസ്തിക്കാരിലൊരാളാണ് രവികുമാർ - ഗിരിധർ പറയുന്നു. Content Highlights: Tokyo 2020 Ravi Dahiya confirms Wrestling medal
from mathrubhumi.latestnews.rssfeed https://ift.tt/3yssIhY
via
IFTTT
No comments:
Post a Comment