കാബൂൾ: അഫ്ഗാനിസ്താനിൽ സർക്കാർ ജീവനക്കാർക്ക് പൊതുമാപ്പും സ്ത്രീകൾക്ക് മതമനുവദിക്കുന്ന സ്വാതന്ത്ര്യവും ഉറപ്പുനൽകിയ താലിബാൻ തൊട്ടുപിന്നാലെ വാഗ്ദാനങ്ങൾ ലംഘിച്ചുതുടങ്ങി. സർക്കാർ പതാക പുനഃസ്ഥാപിക്കാനാവശ്യപ്പെട്ട് ജലാലാബാദിൽ പ്രക്ഷോഭം നടത്തിയ മൂന്നുപേരെ വെടിവെച്ചുകൊന്നു. ജീവൻ പണയംവെച്ച് റാലി നടത്തിയ നൂറോളം പേർക്കുനേരെ നിറയൊഴിക്കുകയായിരുന്നു. പന്ത്രണ്ടുപേർക്ക് പരിക്കേറ്റു. സംഭവം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരെയും മർദിച്ചു. ചഹർ കിന്ദിലെ വനിതാ ഗവർണർ സലിമ മസാരിയെ സംഘം പിടികൂടിയിട്ടുണ്ട്. ഇവർക്കെന്തു സംഭവിച്ചെന്ന് വ്യക്തല്ല. രാജ്യത്തെ മൂന്നു വനിതാ ഗവർണർമാരിൽ ഒരാളായ സലിമ താലിബാനുമുമ്പിൽ മുട്ടുമടക്കില്ലെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. സ്ത്രീകൾക്ക് അവകാശങ്ങളുറപ്പുനൽകിയ ചൊവ്വാഴ്ചതന്നെ തലമറയ്ക്കാതെ റോഡിലിറങ്ങിയ ഒരു സ്ത്രീയെ വെടിവെച്ചുകൊന്നുവെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. കാബൂളിൽ പുറത്തിറങ്ങിയ സ്ത്രീകളെ മർദിച്ചു. പഴയസർക്കാർ ജീവനക്കാരെ തിരഞ്ഞ് സംഘം തെരുവിൽ അലയുകയാണെന്ന് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട്ചെയ്തു. പാശ്ചാത്യ വസ്ത്രമണിഞ്ഞ സ്ത്രീകളുള്ള പരസ്യചിത്രങ്ങളിൽ ചായം പൂശി. ജീൻസും ടീഷർട്ടും ധരിച്ച പുരുഷൻമാരുടെ ചിത്രം മാറ്റി പരമ്പരാഗതവസ്ത്രധാരികളാക്കി. ആയിരങ്ങൾ ഇരച്ചെത്തിയതോടെ ബുധനാഴ്ചയും കാബുൾ വിമാനത്താവളം സംഘർഷഭരിതമായി. ഇവിടേക്ക് ഓടിയെത്തിയവരെ നഗരത്തിൽ റോന്തുചുറ്റുന്ന താലിബാൻ തോക്കിൻമുനയിൽ നിർത്തുന്നുവെന്നാണ് വിവരം. തിങ്കളാഴ്ചമുതൽ വിമാനത്താവളത്തിലുണ്ടായ തിരക്കിലും വിദേശസൈന്യത്തിന്റെ വെടിവെപ്പിലും 40 ജീവനുകൾ പൊലിഞ്ഞെന്ന് താലിബാൻ പറയുന്നു. ആരും രാജ്യംവിട്ടുപോവരുതെന്നാണ് ഇവരുടെ ആവശ്യം. അഫ്ഗാൻ സേനയ്ക്കു തങ്ങൾ നൽകിയ ആയുധങ്ങളും ബ്ലാക്ക് ഹോക്ക് പോർ ഹെലിക്കോപ്റ്റർ അടക്കമുള്ള വാഹനങ്ങളും താലിബാൻ കൈക്കലാക്കിയെന്ന് യു.എസ്. പ്രതിരോധവകുപ്പായ പെന്റഗൺ പറഞ്ഞു. സർക്കാരുണ്ടാക്കാൻ കർസായി-താലിബാൻ ചർച്ച സർക്കാരുണ്ടാക്കാൻ മുൻ പ്രസിഡന്റ് ഹമീദ് കർസായിയുമായി താലിബാൻ കമാൻഡറും ഹഖാനി ശൃംഖലയുടെ നേതാക്കളും ചർച്ച നടത്തുകയാണ്. 2001-ൽ താലിബാനെ തുരത്തി യു.എസിന്റെ സഹായത്തോടെ അധികാരത്തിലെത്തിയ അതേ കർസായിയുമായിട്ടാണ് താലിബാന്റെ പുതിയ സഖ്യമെന്നത് ശ്രദ്ധേയമാണ്. മുൻസർക്കാരിലെ സമാധാനവാദിയായിരുന്ന അബ്ദുള്ള അബ്ദുള്ളയും സംഘത്തിലുണ്ടെന്നാണ് വിവരം. content highlights:talibanism in afghanistan
from mathrubhumi.latestnews.rssfeed https://ift.tt/3jZk2tm
via
IFTTT
No comments:
Post a Comment