ആലപ്പുഴ: തിരുവിതാംകൂർ ദേവസ്വംബോർഡ് 500 കിലോഗ്രാം സ്വർണം റിസർവ് ബാങ്കിൽ നിക്ഷേപിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഹൈക്കോടതിയുടെ അനുമതി ലഭിച്ചാലുടൻ ഉരുപ്പടികൾ കട്ടിയാക്കി നിക്ഷേപിക്കും. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ബോർഡിന് ഇതു ചെറിയ ആശ്വാസമാകും. ക്ഷേത്രങ്ങളിൽ കാണിക്കയായും നടവരവായും കിട്ടിയ സ്വർണമാണു നിക്ഷേപിക്കുന്നത്. ഇതിന്റെ കണക്കെടുപ്പ് പൂർത്തിയായപ്പോഴാണ് 500 കിലോയോളം ഉണ്ടെന്നു കണ്ടെത്തിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണുള്ളത്. അതിനാൽ കോടതിയുടെ അനുമതികൂടി ലഭിച്ചാലേ റിസർവ് ബാങ്കിനു കൈമാറാൻ കഴിയൂ. റിസർവ് ബാങ്ക് ഉരുപ്പടിയായി സ്വീകരിക്കില്ല. അതിനാൽ മുഴുവൻ ഉരുപ്പടികൾ ഉരുക്കി ബാറാക്കിയാണു നൽകുക. ഇതു ദേവസ്വം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ബാങ്ക് അധികൃതർ ചെയ്യും. ഗുരുവായൂർ, പളനി, തിരുപ്പതി ദേവസ്വങ്ങൾ ഇത്തരത്തിൽ റിസർവ് ബാങ്കിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. പതിറ്റാണ്ടുകൾക്കു മുൻപു നിർമിച്ചതും അമൂല്യവുമായ ആഭരണങ്ങളും അലങ്കാരങ്ങളും എടുക്കില്ല. ഇവയെല്ലാം പൈതൃക സ്വത്തുക്കളുടെ അമൂല്യശേഖരത്തിൽ സൂക്ഷിക്കും. ഇവയെല്ലാമായി ഏകദേശം നാലായിരം കിലോയോളം വരുന്ന സ്വർണ ഉരുപ്പടികളുണ്ടെന്നാണു പറയുന്നത്. കോടതിയുടെ അനുമതി ലഭിച്ചാൽ മതി സ്വർണം നിക്ഷേപിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ അന്തിമഘട്ടത്തിലാണ്. ഏകദേശം 500 കിലോയോളം തിട്ടപ്പെടുത്തിക്കഴിഞ്ഞു. ഇതു നിക്ഷേപിക്കുന്നതിലൂടെ ബോർഡിനു പ്രതിവർഷം അഞ്ചുകോടിയോളം രൂപ ലഭ്യമാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ആകെ മൂല്യത്തിന്റെ രണ്ടര ശതമാനം കണക്കാക്കിയാണു പലിശ നൽകുക-അഡ്വ. എൻ. വാസു, പ്രസിഡന്റ്, തിരുവിതാംകൂർ ദേവസ്വംബോർഡ്. Content Highlight: Thiruvithamkoor Devaswom board deposit 500 kg gold in the Reserve Bank
from mathrubhumi.latestnews.rssfeed https://ift.tt/3CR01Oj
via
IFTTT
No comments:
Post a Comment